ഇതുവരെ പിടിയിലായത് 205,000 അനധികൃത തീർഥാടകർ
text_fieldsഈ വർഷത്തെ ഹജ്ജ് സീസൺ സുരക്ഷാപദ്ധതികൾ വിശദീകരിക്കാൻ സുരക്ഷ കമാൻഡർമാർ മക്കയിൽ വാർത്തസമ്മേളനം വിളിച്ചുചേർത്തപ്പോൾ
മക്ക: ‘നിയമലംഘകരില്ലാത്ത ഹജ്ജ്’ എന്ന പ്രഖ്യാപിത കാമ്പയിന്റെ ഭാഗമായി പഴുതടച്ച പരിശോധനകളിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലേറെ അനധികൃത തീർഥാടകർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം. ‘തീർഥാടകർ നമ്മുടെ ദൃഷ്ടിയിലാണ്, നിയമലംഘകർ നമ്മുടെ പിടിയിലുമാണ്’ എന്നതാണ് ഹജ്ജ് സുരക്ഷാസേനയുടെ പ്രഖ്യാപിത നയമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ഹജ്ജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 205,000 അനധികൃത തീർഥാടകരെയാണ് മക്കയിൽനിന്ന് പിടികൂടിയതെന്നും 415 വ്യാജ ഹജ്ജ് ഓഫിസുകൾക്കെതിരെ നടപടിയെടുത്തെന്നും സൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമി വെളിപ്പെടുത്തി.
ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയുടെ അതിർത്തി കവാടങ്ങളിലെത്തിയ 269,000 ആളുകളെ തിരിച്ചയച്ചു. ഇതല്ലാതെ മക്കയിലേക്ക് അനധികൃതമായ കടക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മക്കയിൽ ചേർന്ന ഹജ്ജ് സുരക്ഷാ കമാൻഡർമാരുടെ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അനധികൃത തീർഥാടകരെ മക്കയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 1,239 പേരെ പൊതുസുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും 75,000 റിയാൽ പിഴ ചുമത്തുകയും ചെയ്തു. ഹജ്ജ് സീസണിൽ നിയമലംഘകരെ നേരിടാൻ കർശനമായ ശിക്ഷ നടപടികൾ സ്വീകരിച്ചതായി വിവിധ സുരക്ഷാ വിഭാഗങ്ങളുടെ മേധാവികൾ വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് സീസണിലെ സുരക്ഷാസംവിധാനങ്ങളും തീർഥാടകർക്കായി ഒരുക്കിയ വിവിധ പദ്ധതികളും വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഹജ്ജ് പൂർത്തിയാക്കിയതിന്ശേഷം തീർഥാടകരുടെ മടക്കം ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് പാസ്പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ വെളിപ്പെടുത്തി. ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവരെ നേരിടാൻ സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിന് ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ്’ സംവിധാനം ഉപയോഗിച്ച് സുരക്ഷാപദ്ധതികൾ ശക്തിപ്പെടുത്താൻ കഴിഞ്ഞു. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ അനധികൃത തീർഥാടകരെ കടത്തിവിട്ടതിന് 110,000ഓളം വാഹനങ്ങൾ പബ്ലിക് സെക്യൂരിറ്റി തിരിച്ചയച്ചതായി അധികൃതർ വ്യക്തമാക്കി. പെർമിറ്റ് ഇല്ലാതെ തീർഥാടകരെ കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്ന 5,000 വാഹനങ്ങളും പിടിച്ചെടുത്തു.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നുഴഞ്ഞുകയറ്റക്കാരും നിയമലംഘകരും അനുവാദമില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനുമായി പ്രത്യേക അടിയന്തര സേനകൾ ഫീൽഡ് ദൗത്യങ്ങൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണിൽ എല്ലാ തലങ്ങളിലും സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനും സൗദി ഭരണകൂടത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും എല്ലാവരുടെയും കൂട്ടായ പ്രയത്നവും സഹകരണവും അഭ്യർഥിക്കുന്നതായും വാർത്താസമ്മേളനത്തിൽ വിവിധ വകുപ്പ് മേധാവികൾ പറഞ്ഞു.