ഹജ്ജിന് ശേഷം സൗദിയിലെ ചരിത്രപ്രദേശങ്ങളിലേക്ക് തീർഥാടകരുടെ പ്രവാഹം
text_fieldsകേരള ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജിനെത്തിയവർ മക്കയിലെ വിവിധ ചരിത്രപ്രദേശങ്ങളിൽ
മദീന: ഹജ്ജിന്റെ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് തീർഥാടകർ സൗദിയിലെ ചരിത്ര പൈതൃകസ്ഥലങ്ങൾ കൂടി സന്ദർശിക്കുന്ന തിരക്കിലാണ്. പെരുന്നാളും ഹജ്ജും അവസാനിച്ചതോടെ മക്കയിലെയും മദീനയിലെയും ചരിത്രപ്രദേശങ്ങൾ സന്ദർശിക്കുന്ന തീർഥാടകരുടെ നിറസാന്നിധ്യമാണ് എങ്ങും. ഇസ്ലാമിക ചരിത്രത്തിന്റെ നാൾവഴികൾ അറിയാനും ചരിത്രത്തിൽ പേരുകേട്ട ഇടങ്ങൾ നേരിൽ കണ്ട് ആത്മഹർഷം കൊള്ളാനും രാജ്യത്തെ ചരിത്ര ഇടങ്ങൾ സന്ദർശിക്കുന്നതിലൂടെ വിശ്വാസികൾക്ക് കഴിയുന്നു. ചരിത്രശേഷിപ്പുകളുടെ ഇടങ്ങൾ കൂടി സന്ദർശിച്ച് ആത്മീയ യാത്ര കൂടി പൂർത്തിയാക്കിയാണ് പല തീർഥാടകരും നാട്ടിലേക്ക് മടങ്ങുന്നത്.
മക്കയിൽ ജബലുന്നൂറിലെ ഹിറ ഗുഹ സന്ദർശിക്കാനും പ്രവാചകൻ മുഹമ്മദിന് അല്ലാഹുവിൽനിന്ന് ആദ്യത്തെ ദിവ്യവചനം ലഭിച്ച ഇടം തൊട്ടറിയാനും ചരിത്രം മനനം ചെയ്യാനും തീർഥാടകർ പലരും സമയം കണ്ടെത്തുന്നു. ഖുർആന്റെ ആദ്യ അവതരണ ചരിത്രം വിശദമാക്കുന്ന മ്യൂസിയവും ഹിറ ഗുഹയെ അനുകരിക്കുന്ന ഹാളും പ്രവാചക ചരിത്രപ്രദർശനവും ഹിറ കൾചറൽ ഡിസ്ട്രിക്റ്റിൽ ഒരുക്കിയത് തീർഥാടകർക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്.
സൗദി ടൂറിസം, സാംസ്കാരിക രംഗത്തെ ഒരു നാഴികക്കല്ലാണിത്. തീർഥാടകർക്ക് മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കാൻ വിവിധ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. മക്കയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജബൽ സൗർ മലയിലെ സൗർ ഗുഹയുമായി ബന്ധപ്പെട്ട പ്രവാചക ചരിത്രം മനസ്സിലാക്കാൻ കഴിയുന്നതും തീർഥാടകർക്ക് ആത്മീയ ഉണർവ് പകർന്നു നൽകുന്നു.
ഇസ്ലാമിക ചരിത്രം രേഖപ്പെടുത്തിക്കിടക്കുന്ന ധാരാളം ഇടങ്ങൾ മക്കയുടെ പരിസര പ്രദേശങ്ങളിലുണ്ട്. എന്നാൽ എല്ലായിടത്തേക്കും എത്തിപ്പെടാൻ തീർഥാടകർക്ക് കഴിയില്ല. ഇസ്ലാമിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന പള്ളികളിൽപ്പെട്ട മസ്ജിദ് ആയിഷ, മസ്ജിദ് ജിന്ന്, മസ്ജിദ് ബിലാൽ തുടങ്ങിയവയിലേക്കും തീർഥാടകർ സന്ദർശനം നടത്തുന്നു. ഇസ്ലാമിക പൈതൃകശേഷിപ്പുകളായി അടയാളപ്പെടുത്തിയ സുബൈദ കനാൽ, ഹുദൈബിയ, കിസ്വ ഫാക്ടറി, ഖുർആൻ പ്രിന്റിങ് പ്രസ് തുടങ്ങിയവയുടെ കേന്ദ്രങ്ങളിലേക്ക് മലയാളി തീർഥാടകർ അടക്കം സന്ദർശനം നടത്തുന്നുണ്ട്.
മദീനയിലെ ചരിത്രപ്രദേശങ്ങൾ സന്ദർശിക്കാനും ചരിത്രം മനസ്സിലാക്കാനും ധാരാളം തീർഥാടകർ എത്തുന്നുണ്ട്. ഉഹ്ദ് പോരാളികളുടെ ഖബറിടം, ഉഹ്ദ് മല, ബിഅ്ർ ഉസ്മാന്, ബിഅ്ർ ഗര്‍സ്, മസ്ജിദ് ഖിബ്ലതൈന്, ഹദീഖതുൽ ബൈഅ, മസ്ജിദുൽ ഗമാമ, ഖസ്ര് ഉര്‍വത് ബ്നു സുബൈര്‍, ഹിജാസ് റെയിവെ സ്റ്റേഷന്, ഖസ്ര് കഅ്ബ് ബ്നു അഷ്റഫ്, സല്‍മാനുല്‍ ഫാരിസിയുടെ ഇത്തപ്പനത്തോട്ടം, ജുറൂഫ് താഴ്വര, മദീനയിലെ ഏറ്റവും പൗരാണികമായ പള്ളിനിൽക്കുന്ന തോട്ടം, മുഹമ്മദ് നബിയുടെ കൊച്ചുമകൾ ഫാത്തിമത്തു സുഹ്റയുടെ വീട്, മസ്ജിദ് ഖുബാ തുടങ്ങിയ പ്രവാചക നഗരിയിലെ ചരിത്രസ്ഥലങ്ങൾ എന്നിവ സാധ്യതയനുസരിച്ചാണ് തീർഥാടകർ സന്ദർശനം നടത്തുന്നത്.
നാട്ടിൽനിന്ന് കേൾക്കുകയും പഠിക്കുകയും ചെയ്ത ഇസ്ലാമിക ചരിത്രം കുടികൊള്ളുന്ന പ്രദേശങ്ങൾ തൊട്ടറിയാനും പ്രവാചകൻ മുഹമ്മദിന്റെയും അനുചരന്മാരുടെയും പാദസ്പർശമേറ്റ പ്രദേശങ്ങൾ നേരിൽ കാണാനും അവസരം ലഭിക്കുന്നതിൽ എല്ലാ തീർഥാടകരും മനസ് നിറഞ്ഞ ആത്മസംതൃപ്തിയോടെയാണ് തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നത്.