ലോകത്തോട് അറഫയുടെ ആഹ്വാനം; നീതിയിലും ഭക്തിയിലും സഹകരിക്കുക
text_fieldsമക്ക ഇമാം ഡോ. സ്വാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നിർവഹിക്കുന്നു
അറഫ: നീതിയിലും ഭക്തിയിലും സഹകരിക്കാൻ ലോകത്തോട് ആഹ്വാനംചെയ്ത് അറഫ പ്രഭാഷണം. കുടുംബബന്ധങ്ങൾ നിലനിർത്തുന്നതും മാതാപിതാക്കളോട് ദയ കാണിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വ്യാഴാഴ്ച ഉച്ചക്ക് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന്റെ ഭാഗമായി നമിറ മസ്ജിദിൽ മക്ക ഇമാം ഡോ. സ്വാലിഹ് ബിൻ ഹുമൈദാണ് പ്രഭാഷണം നിർവഹിച്ചത്. ഹജ്ജിൽ നേരിട്ട് പങ്കെടുക്കുന്ന 18 ലക്ഷത്തോളം തീർഥാടകരെയും മനസ്സുകൊണ്ട് മഹാസംഗമത്തോട് ഐക്യപ്പെടുന്ന ലോകത്തെ മുഴുവൻ വിശ്വാസികളെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രസംഗം. അതിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
ദൈവിക കൽപനകൾ പാലിച്ചും വിലക്കിയത് ഒഴിവാക്കിയും നീതിയിലും ഭക്തിയിലും സഹകരിക്കാൻ ദൈവം ആഹ്വാനംചെയ്തിട്ടുണ്ട്. ദൈവം ഭക്തരെ സ്നേഹിക്കുന്നു. അന്തിമഫലം ഭക്തിയുള്ളവർക്കാണ്. കുടുംബബന്ധങ്ങൾ നിലനിർത്തുക, മാതാപിതാക്കളോട് ദയ കാണിക്കുക, സത്യം പറയുക, വിനയത്തോടെ സംസാരിക്കുക, കരാറുകളും വാഗ്ദാനങ്ങളും നിറവേറ്റുക, നല്ല ധാർമികത പുലർത്തുക എന്നിവയെല്ലാം വിശ്വാസത്തിന്റെ ഭാഗങ്ങളാണ്. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ ക്ഷമ കാണിക്കണം, അനുഗ്രഹങ്ങൾക്ക് നന്ദി പറയണം, പാപമോചനം തേടുകയും ദൈവത്തോട് പശ്ചാത്തപിക്കുകയും ചെയ്യണം. ഇവയെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ഈ മൂല്യങ്ങൾ പാലിക്കപ്പെടുന്നതുവരെ വിശ്വാസം പൂർണമാകില്ല. മതത്തിന്റെ യഥാർഥ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. വ്യക്തിക്കും സമൂഹത്തിനും ക്ഷേമം കൈവരിക്കാൻ ഇത് ആവശ്യമാണ്. വിശ്വാസത്തിലൂടെയാണ് മോക്ഷവും ഇഹത്തിലും പരത്തിലും നേട്ടങ്ങളും ഉണ്ടാകുന്നത്.
ഹജ്ജിനെ വ്യവസ്ഥാപിതമാക്കുന്ന നിയമങ്ങളും നിർദേശങ്ങളും പാലിക്കേണ്ടത് മതപരവും ധാർമികവുമായ കടമയാണ്. ശരീഅത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമാണിത്. സഹകരണത്തിന്റെയും അച്ചടക്കത്തിന്റെയും മനോഭാവം പ്രകടിപ്പിക്കൽ മതപരവും ധാർമികവുമായ കടമയാണ്. നാഗരികമായ പെരുമാറ്റമാണ്. അത് ബുദ്ധിമുട്ടുകൾ ഇല്ലാതെ കർമങ്ങളുടെ സുഗമമായ നിർവഹണത്തിലേക്ക് കടക്കാൻ സഹായിക്കും. ഇരു ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും പരിപാലനത്തിനും നവീകരണത്തിനും ഭരണകൂടം നൽകിയ ശ്രദ്ധയും ഇരുഹറമുകളിലെത്തുന്നവർക്ക് നൽകുന്ന കരുതലും ഹജ്ജ് കർമങ്ങൾ സുരക്ഷിതത്വത്തോടെയും മനസ്സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കാൻ സഹായിക്കുന്നതാണ്.
ദാസനും അവന്റെ നാഥനും തമ്മിലുള്ള ആത്മീയ ബന്ധത്തെയാണ് നമസ്കാരം പ്രതിനിധാനംചെയ്യുന്നത്. അത് രക്ഷക്കുള്ള ഒരു മാർഗമാണ്. സ്വയം ക്രമീകരിക്കാനും ദൈവം തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാനുമുള്ള ഒരു മാർഗമാണ്. അത് ഉത്തരവാദിത്തങ്ങൾ വഹിക്കാനും ജോലികൾ ചെയ്യാനും അവനെ സജ്ജമാക്കുന്നു. നമസ്കാരം മനുഷ്യനെ ബാഹ്യവും ആന്തരികവുമായി ശുദ്ധീകരിക്കുന്നു. സകാത് ആത്മാവിനെ പിശുക്കിൽനിന്നും സ്വാർഥതയിൽനിന്നും ശുദ്ധീകരിക്കുന്നു. ഉദാരമതികളായിരിക്കാനും ദാനം ചെയ്യാനും പരിശീലിപ്പിക്കുന്നു. ആവശ്യമുള്ളവരുടെ ക്ഷേമം നിരീക്ഷിക്കാൻ സഹായിക്കുന്നു. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
സ്നേഹം വളർത്തുകയും ഐക്യം ശക്തിപ്പെടുത്തുകയും ഐക്യദാർഢ്യം സാധ്യമാക്കുകയും ചെയ്യുന്നു. തീർഥാടകർ അറഫയിൽ നിൽക്കുമ്പോൾ മഹത്തായ പ്രതിഫലം നേടാനും ദൈവത്തോടുള്ള പ്രാർഥനകൾ വർധിപ്പിക്കാനും ശ്രമിക്കണം. ദൈവത്തെ സ്മരിക്കണം. അവനോട് നന്ദി പറയണം. പ്രാർഥനയിൽ കഠിനാധ്വാനം ചെയ്യണം. കാരണം അറഫ ദിവസം പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളിൽ ഒന്നാണെന്നും ഇമാം ഉണർത്തി.