ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷം
text_fieldsമക്ക മസ്ജിദുൽ ഹറാമിൽ നടന്ന പെരുന്നാൾ നമസ്കാരം
റിയാദ്: ഇബ്രാഹീം നബിയുടെ ത്യാഗസ്മരണയിൽ സൗദി അറേബ്യയിലെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഇൗദ്ഗാഹുകളിലും തക്ബീർ മുഴങ്ങി. അതിരാവിലെ വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പെങ്കടുത്തു. ഹസ്തദാനം നടത്തിയും ആശ്ലേഷിച്ചും അവർ പരസ്പര സ്നേഹവും ഐക്യവും സാഹോദര്യവും പുതുക്കി.
സമാധാനവും ഭക്തിയും നിറഞ്ഞ വിശ്വാസാന്തരീക്ഷത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ലക്ഷങ്ങൾ ഈദ് നമസ്കാരം നിർവഹിച്ചു. നമസ്കാരത്തിന് തീർഥാടകരുടെയും ആരാധകരുടെയും വലിയ പ്രവാഹമുണ്ടായി. പുലർച്ചെ മുതൽ വിശ്വാസികൾ ഹറമിലേക്ക് ഒഴുകിയെത്തി. പ്രാർഥന വേളയിൽ തീർഥാടകരാൽ പള്ളിയുടെ ഇടനാഴികൾ നിറഞ്ഞുകവിച്ചു. ഹറമിലുടനീളം തക്ബീർ മുഴങ്ങി.
ഈദുൽ അദ്ഹയും വെള്ളിയാഴ്ചയും ഒത്തുവന്നതോടെ ഈ ദിവസം രണ്ട് ആഘോഷ ദിവസങ്ങളാണെന്ന് ഹറം ഇമാം ഡോ. മാഹിർ അൽമുെഎഖ്ലി പറഞ്ഞു. ഈദ് എന്നത് സന്തോഷമാണ്. സഹിഷ്ണുത, കാരുണ്യം, സ്നേഹം, കുടുംബ ബന്ധങ്ങൾ നിലനിർത്തുക എന്നിവയുടെ സമയമാണത്.
അതുകൊണ്ട് നിങ്ങളുടെ ഈദ് ആഘോഷിക്കുക, കുടുംബ ബന്ധങ്ങൾ നിലനിർത്തുക, നിങ്ങൾക്ക് ഈ ഈദ് ദിനമെത്തിയതിന് നിങ്ങളുടെ നാഥനോട് നന്ദി പറയുക, അവനെ പലപ്പോഴും ഓർക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക.
ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിലൊന്ന് ബലിമൃഗങ്ങളെ അറുക്കലാണ്. ഈ ലോകത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളിലാണ് ഹജ്ജ് തീർഥാടകർ. അതിനാൽ ദൈവത്തോടുള്ള അനുസരണവും സ്മരണയും സ്തുതിയും നന്ദിയും വർധിപ്പിക്കുക. കാരണം ഹജ്ജ് വേളയിൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നവർ ദൈവത്തെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാണ്.
ഇരുഹറമുകളിലെത്തുന്ന തീർഥാടകരെയും സന്ദർശകരെയും സേവിക്കാനുള്ള ബഹുമതി രാജ്യത്തിനും അതിന്റെ ഭരണകൂടത്തിനും ദൈവം നൽകിയിട്ടുണ്ട്. തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനും നന്മയിലേക്കുള്ള പാത സുഗമമാക്കാനും അവർ വലിയ പരിഗണനയും താൽപര്യവുമാണ് കാണിക്കുന്നത്. ഹജ്ജ് കർമങ്ങൾ ഉദാത്തമായ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നുവെന്നും അതിൽ ഏറ്റവും ഉയർന്നത് ഏകദൈവ വിശ്വാസമാണെന്നും ഹറം ഇമാം പറഞ്ഞു.
മദീന മസ്ജിദുന്നബവിയിലെ പെരുന്നാൾ നമസ്കാരം
മദീനയിലെ മസ്ജിദുന്നബവിയിൽ ഡോ. സ്വലാഹ് ബിൻ മുഹമ്മദ് അൽബദീർ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, സ്വദേശികളും താമസക്കാരും ഉൾപ്പെടെ ലക്ഷങ്ങൾ മസ്ജിദുന്നബവിയിൽ ഈദുൽ അദ്ഹ നമസ്കാരത്തിൽ പങ്കെടുത്തു. ദൈവത്തെ ഭയപ്പെടാനും കടമകളും ആരാധനകളും അനുഷ്ഠിക്കാനും അവൻ വിലക്കിയ വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കാനും ഏകദൈവ വിശ്വാസം മുറുകെ പിടിക്കാനും അതിന്റെ ഉറച്ച തത്വങ്ങളും അടിത്തറകളും പിന്തുടരാനും മുസ്ലിംകളോട് ഇമാം ആഹ്വാനം ചെയ്തു.
നിരന്തരം ദൈവത്തെ സ്മരിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ഏകത്വം പ്രഖ്യാപിക്കുകയും അനുഗ്രഹങ്ങൾക്ക് ധാരാളം നന്ദി കാണിക്കുകയും അവനെ പ്രകീർത്തിക്കുകയും ചെയ്യണമെന്ന് ഇമാം ഉദ്ബോധിപ്പിച്ചു. വിവിധ മേഖലകളിലൊരുക്കിയ ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്കാരത്തിൽ പ്രദേശത്തെ ഗവർണർമാർ, ഡെപ്യൂട്ടി ഗവർണർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, പൗരന്മാരും താമസക്കാരും അടക്കം പങ്കെടുത്തു.
ഹജ്ജിലെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലെറിയൽ കർമം നിർവഹിക്കുന്ന തീർഥാടകർ
സൽമാൻ രാജാവ് ഈദ് ആശംസ നേർന്നു
ജിദ്ദ: ബലിപെരുന്നാൾ നമ്മുടെ രാജ്യത്തിനും ലോകത്തിനും നന്മയും സമാധാനവും കൊണ്ടുവരാൻ പ്രാർഥിക്കുന്നുവെന്ന് സൽമാൻ രാജാവ്. എക്സിലാണ് സൽമാൻ രാജാവ് ഇത് പെരുന്നാൾ സന്ദേശം ട്വീറ്റ് ചെയ്തത്. ഇരുഹറമുകളെ സേവിക്കാനുള്ള അനുഗ്രഹത്തിന് ദൈവത്തിന് നന്ദി. ഹജ്ജ് തീർഥാടകരുടെ കർമങ്ങൾ സ്വീകരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു.
മിനയിൽ തമ്പടിച്ച തീർഥാടകർ
എല്ലാവർക്കും ഹിജ്റ പുതുവത്സരാശംസകൾ നേരുന്നു. മുഴുവൻ അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും ലോക മുസ്ലിംകൾക്കും ഈദ് ആശംസകൾ നേർന്ന് സൽമാൻ രാജാവ് പറഞ്ഞു.
സൂര്യാതപ കേസുകളിൽ 90 ശതമാനം കുറവ്
മക്ക: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകർക്കിടയിലെ സൂര്യാതപ കേസുകളിൽ 90 ശതമാനം കുറവു വന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണിത്.
പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ അവബോധം വർധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ സംവിധാനവും സർക്കാർ ഏജൻസികളും തമ്മിലുള്ള ഏകോപനം എന്നിവ മൂലമാണ് ഈ കുറവ് ഉണ്ടായത്. ഈ ശ്രമങ്ങൾ തീർഥാടകരുടെ ആരോഗ്യം ചൂടിൽനിന്ന് സംരക്ഷിക്കാനും അവർക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കാനും സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.