മക്ക മസ്ജിദുൽ ഹറാമിൽ മുടി മുറിക്കാനുള്ള സൗജന്യ സേവനം; ഉപയോഗിച്ചത് 10 ലക്ഷത്തിലധികം തീർഥാടകർ
text_fieldsമക്ക മസ്ജിദുൽ ഹറാമിൽ സംവിധാനിച്ച സൗജന്യ മുടി മുറിക്കൽ സലൂൺ
മക്ക: മസ്ജിദുൽ ഹറാം അങ്കണത്തിൽ ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇഹ്റാമിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള മുടി മുറിക്കൽ സൗജന്യ സേവനത്തിൽ നിന്ന് ഇതുവരെ 10 ലക്ഷത്തിലധികം തീർഥാടകർക്ക് പ്രയോചനം ലഭിച്ചു. കഴിഞ്ഞ റമദാനിലെ ആദ്യ ദിനത്തിലാണ് ഇരുഹറം ജനറൽ പ്രസിഡൻസി ആദ്യമായി ഈ സേവനം അവതരിപ്പിച്ചത്. മർവ ഗേറ്റ്, പള്ളിയുടെ കിഴക്കൻ മുറ്റം എന്നീ രണ്ട് സ്ഥലങ്ങളിൽ മുടി മുറിക്കുന്നതിന് സലൂണുകൾ ക്രമീകരിച്ചതിലൂടെ തീർഥാടകർക്ക് ഉംറ കർമങ്ങളിൽ നിന്ന് ഔദ്യോഗികമായി പുറത്തുകടക്കാൻ ഈ സേവനം പ്രാപ്തമാകുന്നുവെന്ന് പ്രസിഡൻസി പറഞ്ഞു.
ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം പാലിച്ചുകൊണ്ട് കാര്യക്ഷമവും വേഗത്തിലുള്ളതുമായ സേവന വിതരണം ഉറപ്പാക്കിക്കൊണ്ട്, പൂർണമായും അണുവിമുക്തമാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് സേവനത്തിന് മേൽനോട്ടം വഹിക്കുന്നതെന്ന് പ്രസിഡൻസി വിശദീകരിച്ചു.
ഉയർന്ന നിലവാരവും സുരക്ഷയും നിലനിർത്തി നിരവധി സേവനങ്ങളും സൗകര്യങ്ങളും അവതരിപ്പിച്ചുകൊണ്ട് ഇരു ഹറമുകൾക്കുള്ളിലും സേവനങ്ങൾ വികസിപ്പിക്കാൻ പ്രസിഡൻസി പ്രവർത്തിക്കുന്നുണ്ട്. സൗദി നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി, ഹജ്ജ്, ഉംറ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുകയും മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് അവരുടെ കർമങ്ങൾ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ് ഇത്തരം സേവനങ്ങൾ നടപ്പാക്കുന്നതെന്നും ഇരുഹറം ജനറൽ പ്രസിഡൻസി അറിയിച്ചു.