അറഫയിൽ ഇന്ന് വിശ്വ മഹാസംഗമം; സൂര്യാസ്തമയം കഴിഞ്ഞാൽ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും
text_fieldsഹജജ് തീർഥാടകർ മിനയിൽ
മക്ക: ലോകമാനവികതയുടെ സംഗമസ്ഥാനമാകാൻ അറഫ മൈതാനം ഒരുങ്ങി. ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ ഹൃദയമാകുന്ന ആത്മീയ നിമിഷങ്ങൾക്ക് അറഫ വീണ്ടും സാക്ഷിയാകും. അറഫയോട് ചേർന്നുള്ള നമിറാ പള്ളിയിൽ വ്യാഴാഴ്ച ഉച്ചക്ക് അറഫ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക. മുതിർന്ന സൗദി പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്.
മലയാളമുൾപ്പെടെ 35 ഭാഷകളിൽ ലോകം ഇത് ശ്രവിക്കും. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും. ഇത്തവണ ഫലസ്തീൻ ഉൾപ്പെടെ നീറുന്ന പ്രശ്നങ്ങൾ വിശ്വാസികളുടെ പ്രാർഥനകളിൽ ഇടംപിടിക്കും.
ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തി മിനാ താഴ്വരയിൽ തങ്ങിയ തീർഥാടക ലക്ഷങ്ങൾ ബുധനാഴ്ച രാത്രി മുതലേ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്നം മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.
അറഫയിലേക്കുള്ള തീർഥാടക പ്രവാഹം വ്യാഴാഴ്ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ശരീരം അറഫയിൽ എത്തിയില്ലെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസ ലക്ഷങ്ങൾ മനസ്സു കൊണ്ട് അറഫയിലെത്തും. ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുക്കുന്ന വിശ്വാസികൾ ഹജ്ജിനോട് ഐക്യപ്പെടും. മനമൂരകിയ പ്രാർഥനയുടേതാണ് ഈ ദിനം.
സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.