തീർഥാടകരുടെ ഒഴുക്ക് തുടരുന്നു; എട്ടുഭാഷകളിൽ ആരോഗ്യ ബോധവത്കരണ കിറ്റ് പുറത്തിറക്കി
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് തീർഥാടകരുടെ ഒഴുക്ക് പുരോഗമിക്കവേ ആരോഗ്യ ബോധവത്ക്കരണ കിറ്റുമായി ’സൗദി ആരോഗ്യ മന്ത്രാലയം. തീർഥാടകരുടെ ആരോഗ്യസംരക്ഷത്തിനും അവർക്കിടയിൽ ആരോഗ്യപരിപാലനം സംബന്ധിച്ച അവബോധവും പ്രതിരോധമാർഗങ്ങൾ കുറ്റമറ്റതാക്കുന്നതിനുമായാണ് ഹജ്ജ് സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ആരോഗ്യരംഗത്തെ പരിവർത്തന പരിപാടിയുടെയും ‘വിഷൻ 2030’ന്റെ പരിപാടികളിലൊന്നായ തീർഥാടന സേവന പരിപാടിയുടെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ പ്രവർത്തനപദ്ധതി. ആരോഗ്യപരമായ അപകടസാധ്യതകൾ നേരിടുന്നതിനുള്ള തയാറെടുപ്പ് വർധിപ്പിക്കുകയും തീർഥാടകരെ ആരോഗ്യത്തോടെയും മനസ്സമാധാനത്തോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് കുറയ്ക്കാൻ കുടകൾ ഉപയോഗിക്കണം, ആവശ്യത്തിന് വെള്ളം പതിവായി കുടിക്കണം തുടങ്ങിയ ചൂട് പ്രതിരോധ മാർഗനിർദേശങ്ങളാണ് പ്രധാനമായും കിറ്റിലെ ഉള്ളടക്കം.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ അവർക്ക് അറിയുന്ന ഭാഷകളിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കാൻ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇന്തോനേഷ്യൻ, മലായ്, ടർക്കിഷ് എന്നീ എട്ടു ഭാഷകളിലാണ് ബോധവത്കരണ ഉള്ളടക്കങ്ങൾ തയാറാക്കിയിട്ടുള്ളത്.
കൂടാതെ ആരോഗ്യ നുറുങ്ങുകൾ, അവബോധന വിഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയും പ്രതിരോധ നടപടികളെയും ആരോഗ്യകരമായ പെരുമാറ്റങ്ങളെയും കുറിച്ചുള്ള അവബോധത്തിനും ആവശ്യമായ ലഘുലേഖകളും കിറ്റിൽ ഉൾപ്പെടുന്നു.
എല്ലാ തീർഥാടകരും ഹജ്ജ് സീസണിലേക്കാവശ്യമായ വിവിധ ജോലി ചെയ്യുന്നവരും https://www.moh.gov.sa/HealthAwareness/Pilgrims_Health/Pages/Hajj.aspx എന്ന ലിങ്കിൽനിന്ന് കിറ്റ് ഡൗൺലോഡ് ചെയ്ത് അതിലെ ഉള്ളടക്കങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.