തീർഥാടകർക്ക് മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
text_fieldsമക്ക: ഹജ്ജ് വേളയിൽ ആരോഗ്യം എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി ‘ലൈവ് ഹെൽത്തി’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. നിരവധി മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഹജ്ജ് സീസണിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കർമങ്ങൾ നിർവഹിക്കാൻ സമ്മർദങ്ങളും ആരോഗ്യ അപകടങ്ങളും ഇല്ലാത്ത സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജലീകരണത്തിൽനിന്ന് രക്ഷപ്പെടാനും വെള്ളം കുടിക്കൽ പതിവാക്കുകയും വെയിലത്ത് സഞ്ചരിക്കുമ്പോൾ കുട ഉപയോഗിക്കുകയും ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. തിരക്കേറിയ സ്ഥലങ്ങളിൽ ശ്വസന രോഗങ്ങൾ തടയുന്നതിന് മാസ്ക് ധരിക്കണം. കൈകൾ കഴുകുന്നതും പതിവാക്കണം. ടവലുകൾ, ഷേവിങ് ഉപകരണങ്ങൾ പോലുള്ള വ്യക്തിഗത വസ്തുക്കൾ മറ്റുള്ളവർക്ക് പങ്കുവെക്കരുത്. അണുബാധയുടെ വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗമാണിത്. തുറന്നുവെച്ച ഭക്ഷണങ്ങൾ ഒഴിവാക്കണം.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം തെരഞ്ഞെടുക്കണം. കർമങ്ങൾ അനുഷ്ഠിക്കുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിക്കരുത്. ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കാൻ അതാവശ്യമാണ്.പാദരക്ഷകളില്ലാതെ നടക്കരുത്. കാലുകൾക്ക് പൊള്ളലേൽക്കാനും മറ്റ് പരിക്കുകളേൽക്കാനും സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങളിൽ കൂട്ടംകൂടുകയോ ഉയരമുള്ള ഭാഗങ്ങളിൽ കയറുകയോ ചെയ്യരുത്.‘ആരോഗ്യകരമായ ഹജ്ജ്’ എന്ന തലക്കെട്ടിലാണ് ബോധവൽക്കരണ കാമ്പയിൻ. ഹജ്ജ് സീസണിൽ തീർഥാടകരെ അവരുടെ കർമങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ പ്രാപ്തരാക്കുക, പ്രതിരോധ, ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.