വിശ്വമാനവികത തുടിക്കും അറഫ
text_fieldsഅറഫ മൈതാനത്തെ തീർഥാടക സംഗമം
മക്ക: ഹജ്ജിന്റെ സുപ്രധാന അനുഷ്ഠാനമായ അറഫയിൽ സമ്മേളിച്ച തീർഥാടകർ വിശ്വമാനവികതയുടെ മഹാസംഗമത്തിൽ പങ്കുകൊണ്ട നിറവിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം സംഗമിക്കുന്ന അപൂർവതയും അറഫക്ക് സ്വന്തം. അറഫയുടെ സവിശേഷതകളും ചരിത്രവും അറിയാം. അറഫയിലേക്ക് ഒമ്പത് പ്രധാന വഴികളാണുള്ളത്, റിങ് റോഡുകളും ബൈപാസുകളുമായി. അന്തരീക്ഷോഷ്മാവ് നിയന്ത്രിക്കാനും വായു ശുചീകരണത്തിനും നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തണൽ വിരിക്കാൻ നൂറുകണക്കിന് വേപ്പ് മരങ്ങളും.
മക്ക മസ്ജിദുൽ ഹറാമിൽനിന്ന് 22 കിലോമീറ്റർ അകലെ തെക്കുകിഴക്ക് ദിശയിലാണ് പർവതനിരകളാൽ ചുറ്റപ്പെട്ട അറഫ മൈതാനം. 18 കിലോമീറ്റർ വിസ്തൃതിയുണ്ട് ഇതിന്. ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടും പരസ്പരം വേർപെട്ടും ഭൂമിയിലെത്തിയ ആദമും ഹവ്വയും വീണ്ടും കണ്ടുമുട്ടിയത് ഈ താഴ്വരയിലാണെന്ന് കരുതപ്പെടുന്നു. അവർ പരസ്പരം തിരിച്ചറിഞ്ഞു എന്ന അർഥത്തിലാണ് ‘അറഫ’ എന്ന പേരുണ്ടായത്. ഹാജിമാർ ഇവിടുത്തെ ദുർഘടതയെ ക്ഷമാപൂർവം നേരിടുന്നത് കൊണ്ട് ‘ക്ഷമ’ എന്ന അർഥമുള്ള ‘ഇർഫ്’ എന്ന പദത്തിൽനിന്നാണ് അറഫ ഉണ്ടായതെന്നും അഭിപ്രായമുണ്ട്.
ജിബ്രീൽ മാലാഖ ഇബ്രാഹീമിന് ഹജ്ജിന്റെ കർമങ്ങൾ പഠിപ്പിച്ച് കൊടുക്കവേ ഈ താഴ്വരയിലെത്തിയപ്പോൾ നിനക്ക് മനസ്സിലായോ എന്ന അർഥത്തിൽ ‘അറഫ്ത’ എന്ന് ചോദിച്ചെന്നും ഇതിൽനിന്നാണ് അറഫ എന്ന വാക്ക് ഉണ്ടായതെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. പ്രവാചകൻ മുഹമ്മദ് ഹജ്ജ് വേളയിൽ അറഫയിൽനിന്ന് പ്രാർഥിച്ച ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ജബലുർറഹ്മ’ എന്ന പേരിൽ പ്രസിദ്ധമായ കുന്നിന്റെ താഴ്വാരത്താണ് അത്. അറഫയുടെ അതിർത്തിയിലെ വാദീ നമിറയിലാണ് ‘മസ്ജിദുന്നമിറ’ സ്ഥിതിചെയ്യുന്നത്. 124,000 ചതുരശ്ര മീറ്ററാണ് പള്ളിയുടെ വിസ്തീർണം. നാലു ലക്ഷം പേർക്ക് നമസ്കരിക്കാനുള്ള വിശാലത ഈ പള്ളിക്കുണ്ട്. പള്ളി മുഴുവനായും അറഫ പ്രദേശത്ത് ഉൾപ്പെടുകയില്ല. അറഫയിൽ ഉൾപ്പെടുന്ന ഭാഗം പ്രത്യേകം ഇവിടെ രേഖപ്പെടുത്തി യതായി കാണാം.
ദുൽഹജ്ജ് ഒമ്പതിന് മിനായിൽനിന്ന് പുറപ്പെട്ട പ്രവാചകൻ ഉച്ചവരെ തങ്ങിയതും പ്രസംഗം നടത്തിയതും നമസ്കാരം നിർവഹിച്ചതും നമിറ പള്ളിയിലായിരുന്നു. ഉച്ചക്ക് ജബലുറഹ്മയിലെത്തുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്തുവെന്നാണ് ചരിത്രം. ഈ ചരിത്രസ്മരണയെ പുതുക്കൽ കൂടിയാണ് അറഫ പ്രസംഗം. വിവിധ ദേശ, ഭാഷ, വർണ, വർഗ സമൂഹങ്ങളിൽനിന്നുള്ളവർ വർഷത്തിലൊരിക്കൽ ഒരുമിച്ചുകൂടി പരസ്പരം അറിയുകയും പ്രപഞ്ചനാഥന്റെ മാഹാത്മ്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഭൂമിക എന്ന അർഥത്തിലും അറഫ ഏറെ പ്രസക്തമാണ്. അറഫ സംഗമത്തിന് ശേഷം വിടപറയുന്ന ഹാജിമാർ 10 കിലോമീറ്റർ അകലെയുള്ള മുസ്ദലിഫയിലാണ് രാപ്പാർക്കുന്നത്. ഹജ്ജിന്റെ മൂന്നാം ദിനമായ ബലിപ്പെരുന്നാൾ ദിവസം ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിക്കുന്നത് മുസ്ദലിഫയിൽനിന്നാണ്.