മണിക്കൂറിൽ 1,07,000 തീർഥാടകരെ ഉൾക്കൊള്ളാൻ ഒരുങ്ങി ‘മതാഫ്’
text_fieldsമക്ക ഹറം മതാഫ്
മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ എല്ലാ ഒരുക്കവും പൂർത്തിയായെന്ന് ഇരുഹറം ജനറൽ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 107,000 തീർഥാടകരെ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് കഅബയുടെ പ്രദക്ഷിണ വഴിയിൽ (മതാഫ്) ഒരുക്കിയിട്ടുള്ളത്. മതാഫിന്റെ എല്ലാ നിലകളിലുമായി ഒരേസമയം 203,000 തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
എല്ലാ മേഖലയിലും തീർഥാടകർക്ക് സുഗമമായി പ്രദക്ഷിണ മേഖലയിൽ കൂടി സഞ്ചാരം നടത്താൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് മതാഫിലേക്ക് എത്താൻ നിരവധി പ്രധാന, ദ്വിതീയ പ്രവേശന കവാടങ്ങളുണ്ട്. മുറ്റം, ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില, ഒന്നാം നിലക്കും രണ്ടാം നിലക്കും ഇടയിലുള്ള ഭാഗത്തുമായി ഒരുക്കിയ ‘മെസാനൈൻ’ അടക്കമുള്ള പ്രദക്ഷിണ മേഖലയിലൂടെ മൊത്തം രണ്ടു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയും.
മതാഫിലെ പ്രദേശത്തും മസ്ജിദുൽ ഹറമിലെ മുറ്റങ്ങളിലും തീർഥാടകർക്ക് കൂടുതൽ ആശ്വാസം പകരുന്ന രീതിയിൽ വേനലിൽ ചുട്ടുപ്പഴുക്കാത്തതും സൂര്യപ്രകാശത്തെ പ്രതിരോധിക്കാൻ കഴിയുന്നതുമായ മേത്തരം മാർബിളുകളാണ് പതിച്ചിരിക്കുന്നത്. എല്ലായിടത്തും ചൂട് അനുഭവപ്പെടാതെ ഏത് സമയത്തും ഹറമിന്റെ മുറ്റങ്ങളിൽ ഇരിക്കാൻ ഇതുവഴി തീർഥാടകർക്ക് കഴിയും.
‘താസൂസ്’ എന്ന പേരിലുള്ള ഈ മുന്തിയ മാർബിൾ ഗ്രീസിൽനിന്നാണ് ഇറക്കുമതി ചെയ്തത്. 2.5 സെന്റിമീറ്ററാണ് കനം. രാത്രിയിൽ ഈർപ്പം വലിച്ചെടുക്കാനും പകൽ അവ പുറത്തേക്ക് വിടുകയും ചെയ്യുന്നുവെന്നാണ് ഈ മേത്തരം മാർബിളിന്റെ പ്രത്യേകത.
ഇതുകൊണ്ടാണ് പകൽ സമയത്ത് ചൂട് അനുഭവപ്പെടാത്തത്. മതാഫ് പ്രദേശം മുഴുവൻ തീർഥാടകർക്കും ത്വവാഫിന് (കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ) മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൂർണശേഷി കണക്കിലെടുത്ത് സേവനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾക്കുമായി നിരവധി വാതിലുകൾ സംവിധാനിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അതിഥികൾക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ വേണ്ടി എല്ലാ ഒരുക്കവും ഇതിനകം മസ്ജിദുൽ ഹറാമിൽ പൂർത്തിയാക്കിയിട്ടുണ്ട്.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷവും ഗുണനിലവാരമുള്ള സേവനങ്ങളും നൽകുന്നതിനുമായി കുറ്റമറ്റ ഒരുക്കങ്ങളാണ് ഇതിനകം എടുത്തിരിക്കുന്നത്.
വിശ്വാസികൾക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കുന്നതിന് ഇത്തവണ കൂടുതൽ ഊന്നലുകളാണ് ഇരുഹറം കാര്യാലയ വകുപ്പ് പൂർത്തിയാക്കിയിട്ടുള്ളത്.