ഹജ്ജ് രജിസ്ട്രേഷൻ നവംബർ 15 വരെ നീട്ടി ഔഖാഫ് മന്ത്രാലയം
text_fieldsദോഹ: ഹജ്ജ് രജിസ്ട്രേഷനുള്ള സമയപരിധി നവംബർ 15 വരെ നീട്ടി ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. പൊതുജനാഭ്യർഥന കണക്കിലെടുത്താണ് രജിസ്ട്രേഷൻ കാലാവധി നീട്ടിയത്. പുതിയ സമയപരിധി അവസാനിക്കുന്നതുവരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ hajj.gov.qa വഴി രജിസ്ട്രേഷൻ തുടരും.
വരുന്ന സീസണിൽ ഖത്തറിന്റെ േക്വാട്ട 4400 തീർഥാടകരാണെന്നും ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് മികച്ച സേവനം നൽകാൻ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പുമായി മന്ത്രാലയം ഏകോപനം നടത്തുന്നുണ്ടെന്നും ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസൈഫരി പറഞ്ഞു.ഒക്ടോബർ ഒന്നു മുതൽ 31 വരെയായിരുന്നു നേരത്തെയുള്ള രജിസ്ട്രേഷൻ സമയം. ഇത്തവണ രജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ രണ്ട് മാറ്റങ്ങൾ ഔഖാഫ് കൊണ്ടു വന്നിട്ടുണ്ട്. അപേക്ഷകർ രാജ്യത്തിനകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് തീർഥാടനത്തിനായുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കൂടാതെ, പതിനായിരം ഖത്തർ റിയാൽ ഡെപ്പോസിറ്റ് തുകയായി കെട്ടിവെക്കുകയും വേണം.


