വാഹനങ്ങൾ തകരാറിലായാൽ വഴിമധ്യേ തീർഥാടകർക്ക് ആധുനിക വിശ്രമതാവളങ്ങൾ
text_fieldsയാത്രക്കിടയിൽ വാഹനം കേടായാൽ വിശ്രമിക്കാൻ മക്ക-മദീന എക്സ്പ്രസ് വേയുടെ ഓരങ്ങളിൽ ഒരുക്കിയ വിശ്രമതാവളങ്ങൾ
മക്ക: ഹജ്ജ് കഴിഞ്ഞ് തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചിരിക്കുന്ന ഘട്ടത്തിൽ വാഹനഗതാഗതം സുഗമമാക്കാൻ ആവശ്യമായതെല്ലാം അധികൃതർ ഒരുക്കിയിരിക്കുകയാണ്. ഹജ്ജ് റൂട്ടിൽ തീർഥാടകരുടെ ബസുകൾ തകരാറിലായാൽ സഹായിക്കാൻ എയർ കണ്ടീഷൻ ചെയ്ത മൊബൈൽ സൈറ്റുകൾ സജ്ജീകരിച്ചു. ജനറൽ അതോറിറ്റി ഓഫ് റോഡ്സ് ആണ് ഈ മൊബൈൽ സൈറ്റ് സേവനം നൽകുന്നത്. യാത്രക്കിടെ ബസുകൾ തകരാറിലായാൽ അത് ശരിയാകുന്നതുവരെ ഉയർന്ന നിലവാരമുള്ള സുഖസൗകര്യങ്ങളിലും സുരക്ഷയിലും വിശ്രമിക്കാൻ റൂട്ടുകളിലുടനീളം നിശ്ചിത സ്ഥലങ്ങളിൽ ഒരുക്കുന്ന വിശ്രമത്താവളങ്ങൾ ആണിവ.
മക്ക-മദീന എക്സ്പ്രസ് വേയിൽ (ഹിജ്റ റോഡിൽ) നടപ്പാക്കിയ ഈ പദ്ധതി ഹജ്ജ് സീസണിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഓരോ യൂനിറ്റിലും ഏകദേശം 40 തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയും. ശീതളപാനീയങ്ങൾക്കും ഭക്ഷണവും നൽകും. പൂർണമായും എയർ കണ്ടീഷനിങ് സൗകര്യത്തിൽ വിശ്രമിക്കാനുമാവും. മക്ക, മദീന, ഇതര പുണ്യസ്ഥലങ്ങൾ എന്നിവക്കിടയിലുള്ള യാത്രയിൽ തീർഥാടകർക്ക് പരമാവധി സുഖവും സുരക്ഷയും നൽകുന്നതിനും ഗുണനിലവാരമുള്ള അനുഭവം ഉറപ്പാക്കുന്നതിനുമുള്ള ജനറൽ അതോറിറ്റി ഓഫ് റോഡ്സിന്റെ പ്രതിബദ്ധതയിൽനിന്നാണ് ഈ സംരംഭം ഉരുത്തിരിഞ്ഞത്.