തീർഥാടകർക്ക് അഞ്ച് ലിറ്റർ സംസം കൊണ്ടുപോകാം
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതിനായുള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഇത് യാത്ര നടപടിക്രമങ്ങളും യാത്ര എളുപ്പവുമാക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഓരോ തീർഥാടകനും ഒരു ബോട്ടിൽ സംസം വെള്ളം മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഹജ്ജ് കാര്യ ഓഫിസുമായോ യാത്ര ഓപറേറ്റിങ് സ്ഥാപനവുമായോ ബന്ധപ്പെട്ട് യാത്രക്ക് മുമ്പ് സംസം ബോട്ടിൽ കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പ് പൂർത്തീകരിക്കണം.
തീർഥാടകരുടെ സുരക്ഷയും യാത്ര സുഗമമാക്കലും കണക്കിലെടുത്ത് ലഗേജിൽ അധിക ബോട്ടിലുകൾ കയറ്റുകയോ കൊണ്ടുപോകുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അംഗീകൃത ബോട്ടിൽ ശേഷി അഞ്ച് ലിറ്ററാണ് ഓരോ തീർഥാടകനും അനുവദിച്ചിട്ടുള്ളത്. സുഗമവും സുരക്ഷിതവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിന് പ്രഖ്യാപിച്ച നിർദേശങ്ങൾ പാലിക്കാനും സഹകരിക്കാനും മന്ത്രാലയം എല്ലാ തീർഥാടകരോടും ആവശ്യപ്പെട്ടു.