ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ അവസാനിച്ചു
text_fieldsഹജ്ജിലെ പ്രധാന ചടങ്ങുകൾ പൂർത്തീകരിച്ച് മക്ക മസ്ജിദുൽ ഹറാമിൽ ത്വവാഫ് നിർവഹിക്കുന്ന തീർഥാടകർ
മക്ക: ജീവിതത്തിലെ സകല തിന്മകളെയും അകറ്റിനിർത്താൻ തീർഥാടകർ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിെൻറ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ജംറതുൽ അഖബ (വലിയ ജംറ) സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്. ജീവിതത്തിലെ സകലതും ദൈവത്തിനു സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തലമുടി മുണ്ഡനം ചെയ്താണ് ഹജ്ജിെൻറ വസ്ത്രത്തിൽനിന്ന് ഹാജിമാർ ഒഴിവാകുന്നത്.
വ്യാഴാഴ്ച അറഫ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ മുസ്ദലിഫയിലാണ് രാത്രിയിൽ തങ്ങിയത്. ഉള്ളവനോ ഇല്ലാത്തവനോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ആകാശം മേൽക്കൂരയാക്കി പായ നിലത്ത് വിരിച്ച് കിടന്നാണ് മുസ്ദലിഫയിൽ രാപ്പാർത്തത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ജംറയിൽ എത്തി കല്ലേറ് കർമം ആരംഭിച്ചു. അഞ്ചു നിലകളിലുള്ള ജംറ സമുച്ചയത്തിൽ ഒരുമണിക്കൂറിൽ മൂന്ന് ലക്ഷം പേർക്ക് ഒരുമിച്ച് കല്ലേറ് നിർവഹിക്കാൻ സൗകര്യമുണ്ട്. 11 പ്രവേശന കവാടങ്ങളും 12 നിർഗമന കവാടങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ സൗകര്യങ്ങൾ വേഗത്തിൽ കല്ലേറുകർമങ്ങൾ പൂർത്തിയാക്കാൻ ഹാജിമാരെ സഹായിക്കുന്നു.
മകൻ ഇസ്മാഈലിനെ ബലി നൽകാൻ അല്ലാഹുവിെൻറ കൽപ്പനയുണ്ടാകുന്നത് ഇബ്രാഹിം നബിക്ക് ബോധ്യപ്പെടുന്നത് മിനായിൽ വെച്ചാണ്. മകനെ ബലി നൽകാൻ തയാറാകുന്ന ഇബ്രാഹിം നബിയോട് അല്ലാഹു ഒരു ആടിനെ അറക്കുവാനാണ് ആവശ്യപ്പെടുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിെൻറ സ്വാധീനത്തെ കല്ലെറിഞ്ഞോടിക്കുന്നതും മിനായിലെ ജംറയിൽ വെച്ച് തന്നെ. അതിെൻറ ഓർമ പുതുക്കിയാണ് ഹാജിമാർ ജീവിതത്തിലെ പൈശാചികതകളെ ഇവിടെ കല്ലെറിഞ്ഞോടിക്കുന്നന്നത്.
പ്രവാചകൻ ഇബ്രാഹിമിനെ ബലിയർക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ദൈവത്തിന് വേണ്ടിയുള്ള ത്യാഗത്തിെൻറ സ്മരണകളിലൂടെയാണ് ഹജ്ജിെൻറ എല്ലാ കർമങ്ങളും. കല്ലേറിലൂടെ ജീവിതത്തിലെ തിന്മകളെ ഇല്ലാതാക്കി പുതിയ മനുഷ്യനായി മാറണം. ഇതാണ് ഓരോ ഹാജിയുടെയും തേട്ടം. ഹജ്ജ് അവസാനിച്ചു മടങ്ങുമ്പോൾ ഉമ്മ അപ്പോൾ പ്രസവിച്ച കുഞ്ഞിെൻറ പരിശുദ്ധിയുള്ള മനുഷ്യനാവും എന്നാണ് ഇസ്ലാമിക അധ്യാപനം. ഹജ്ജിെൻറ പ്രധാന ലക്ഷ്യവും ഇത് തന്നെ.
ബലിപ്പെരുന്നാൾ ദിവസം വെള്ളി (ദുൽഹജ്ജ് 10) ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു. ഹജ്ജിലെ ഇടത്താവളമായ മുസ്ദലിഫയിൽ അറഫയിൽനിന്ന് എത്തിയ ഹാജിമാർ രാത്രി വിശ്രമിച്ചു. മുസ്ദലിഫയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജംറയിൽ ബസ്, മെട്രോ ട്രെയിൻ മാർഗങ്ങളിലാണ് തീർഥാടകർ എത്തുന്നത്. മക്കക്കും മിനക്കും ഇടയിലാണ് ജംറ സ്തൂപങ്ങളുള്ളത്. ഇവിടെ കല്ലെറിഞ്ഞ്, ബലിയറുത്ത്, തലമുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ഇഹ്റാം വസ്ത്രങ്ങളിൽനിന്നും ഒഴിവാകാം.
അഞ്ചു കിലോമീറ്റർ അകലെയുള്ള മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ മർവ കുന്നുകൾക്കിടയിലെ പ്രയാണവും കഴിയുന്നതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു. മിനായിലേക്ക് മടങ്ങിയ ഹാജിമാർ മൂന്നു ദിവസം മിനായിലെ തമ്പുകളിൽ കഴിഞ്ഞു കൂടും. ദുൽഹജ്ജ് 11, 12, 13 (ശനി, ഞായർ, തിങ്കൾ) ദിനങ്ങളിൽ മൂന്ന് പ്രതീകാത്മക പൈശാചിക സ്തൂപങ്ങളിൽ കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാവും.
ഇത്തവണ വലിയ സുരക്ഷയിലായിരുന്നു ഹാജിമാർ ചടങ്ങുകൾ പൂർത്തിയാക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഹാജിമാർക്ക് വലിയ ആശ്വാസമായി. വഴിയോരങ്ങളിൽ തിരക്ക് കുറഞ്ഞു. ഹാജിമാരുടെ യാത്രകൾ എളുപ്പമായി. വഴിതെറ്റുന്ന അവസ്ഥ കുറഞ്ഞു. സംതൃപ്തിയോടെയാണ് ഹാജിമാർ കർമങ്ങൾ പൂർത്തിയാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഒന്നേകാൽ ലക്ഷം ഹാജിമാർ അറഫയിൽനിന്ന് മടങ്ങി കല്ലേറ് കർമം പൂർത്തിയാക്കി മിനാ തമ്പുകളിൽ തിരിച്ചെത്തി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഒഴികെ ത്വവാഫും സഈയും വെള്ളിയാഴ്ച പൂർത്തിയാക്കി. ബാക്കിയുള്ളവർ വരും ദിവസങ്ങളിലാണ് നിർവഹിക്കുക. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയിൽ എത്തിയ ഹാജിമാരെ നയിക്കുന്നത് നാട്ടിൽ നിന്നെത്തിയ 800 ഹജ്ജ് ഇൻസ്പെക്ടർമാരാണ്.