പൈശാചികതയെ എറിഞ്ഞോടിക്കാൻ ജംറകളിലെത്തി ഹാജിമാർ
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജിന്റെ അവസാന ദിനങ്ങളിലേക്ക് നീങ്ങുമ്പോൾ ഹാജിമാർ അനുഷ്ഠാനങ്ങളിൽപെട്ട ജംറകളിലെ അവസാനത്തെ കല്ലെറിയൽ കർമങ്ങളിലാണിപ്പോൾ. വിവിധ രാജ്യങ്ങളിലെ തീർഥാടകർക്ക് കല്ലേറ് കർമങ്ങൾക്ക് വിവിധ പാതകളും സമയക്രമവും ഹജ്ജ് മന്ത്രാലയം നേരത്തേ നിശ്ചയിച്ചിരുന്നു. ഇതുവഴി പുണ്യസ്ഥലങ്ങളിലെ തീർഥാടകർക്ക് കർമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനും പരമാവധി സുരക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞു.
ഹജ്ജ് തിരക്ക് കൈകാര്യം ചെയ്യുന്നതിൽ ഈ വർഷത്തെ ഏറ്റവും നൂതന സംവിധാനങ്ങൾ ഏറെ ഫലം ചെയ്തിട്ടുണ്ട്. ‘ജമറാത്ത്’ സൗകര്യത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്കായി തീർഥാടകർ എയർ കണ്ടീഷൻ ചെയ്ത ബസുകളും മശാഇർ ട്രെയിനും ഉൾപ്പെടെയുള്ള നിയുക്ത ഗതാഗതമാർഗങ്ങളാണ് കൂടുതൽ ഉപയോഗിച്ചത്.
ജനസാന്ദ്രത നിരീക്ഷിക്കുന്നതിന് എ.ഐ സ്മാർട്ട് കാമറകളുടെയും കേന്ദ്രീകൃത ട്രാക്കിങ് സിസ്റ്റങ്ങളുടെയും ഒരു ശൃംഖല ഉപയോഗിച്ച് മന്ത്രാലയത്തിന്റെ ‘മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്റർ’ മുഴുസമയവും പ്രവർത്തിക്കുന്നുണ്ട്. കല്ലേറ് കർമം നിർവഹിക്കുന്നതിനായി കനത്ത സുരക്ഷയും മികച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
പിശാചിന്റെ പ്രതീകാത്മക സ്തൂപങ്ങളായ മിനായിലെ മൂന്നു ജംറകളിലാണ് ഹാജിമാർ കല്ലേറ് നിർവഹിക്കുന്നത്. ഇവ മൂന്നെണ്ണമാണുള്ളത്. എല്ലാം സ്ഥിതിചെയ്യുന്നത് മിനയിലാണ്. ഒന്ന് ജംറത്തുല്‍ ഊലാ (ജംറത്തുസ്സുഗ്റ) മസ്ജിദുല്‍ ഖൈഫിന്റെ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നു. രണ്ട് ജംറത്തുല്‍ വുസ്ത്വ, ജംറത്തുല്‍ ഊലയിൽനിന്ന് 200 മീറ്റര്‍ അകലത്തിലാണിത് സ്ഥിതിചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ മറ്റ് രണ്ട് ജംറകള്ക്കിടയിലാണ് ഇതുള്ളത്. മൂന്ന് ജംറത്തുല്‍ അഖബ, വുസ്ത്വയില്നിന്ന് 247 മീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജംറയില്‍ കല്ലെറിയുന്നതിന് സ്തൂപവും ചുറ്റും തളവും നിർമിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ ഇബ്രാഹീമിനെ ബലിയറുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധീകരിക്കുന്നത്.
ദുൽഹജ്ജ് 10ന് ജംറത്തുല്‍ അഖബയിൽ മാത്രം കല്ലേറ് നടത്തിയ ഹാജിമാർ ദുൽഹജ്ജ് 11,12 ,13 ദിവസങ്ങളിൽ മൂന്നു ജംറകളിലും ഏഴുവീതം കല്ലുകൾ എറിയും. ജംറ എന്നാല്‍ ചെറിയ കല്ല് എന്നാണര്‍ഥം. മിനായിലെ കല്ലുകള്‍ മാത്രമായ ജംറകള്‍ സ്തൂപങ്ങളായി പുനര്‍നിര്‍മിക്കപ്പെട്ടത് തീര്‍ഥാടകര്‍ക്ക് എറിയാനുള്ള സൗകര്യാര്‍ഥം പില്ക്കാലത്താണ്. അതും കല്ലെറിയലും ചരിത്രസംഭവങ്ങളുടെ സ്മരണകളാണെന്ന് വ്യക്തമാക്കുന്ന പ്രവാചക വചനങ്ങളുണ്ട്.
കല്ലേറ് ഇബ്രാഹീം നബിയാണ് തുടങ്ങിവെച്ചത് എന്ന് മുഹമ്മദ് നബി വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറ് പ്രതീകാത്മക കര്‍മമാണ്. ഓരോരുത്തരും തങ്ങളെ വഴിപിഴപ്പിക്കുന്ന പിശാചിനെ എറിഞ്ഞ് ആട്ടുകയാണെന്ന ബോധത്തോടെയാണത് നിര്‍വഹിക്കേണ്ടത്. ദൈവ പരീക്ഷണമായിറങ്ങിയ കല്പനയനുസരിച്ച് ഇബ്രാഹീം പ്രവാചകൻ മകൻ ഇസ്മാഈലിനെ ബലി നൽകാൻ കൊണ്ടുപോയ മലമടക്കാണിത്.
1963 ലാണ് ഇവിടെ ആദ്യമായി സ്തൂപവും കല്ലുകൾ വീഴാൻ ചുറ്റും കിണറും നിർമിച്ചത്. തീർഥാടകരുടെ എണ്ണം വർഷം തോറും വർധിക്കാൻ തുടങ്ങിയതോടെ 2006 ൽ ഇത് പുനർനിർമിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. 11,000 തൊഴിലാളികൾ മൂന്നുവർഷം തുടർച്ചയായി ജോലിയെടുത്താണ് ജംറ പാലം നിർമിച്ചത്. സ്തൂപത്തിന് ചുറ്റും വൃത്താകൃതിയിലുള്ള കിണറിന് പകരം ദീർഘവൃത്തത്തിലാക്കി മാറ്റിപ്പണിതു.
അഞ്ചു നിലകളോട് കൂടിയതാണ് നിലവിൽ ജംറ. പാലങ്ങൾക്ക് 950 മീറ്റർ നീളവും 80 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്ക്. അഞ്ച് നിലകൾക്കിടയിൽ 12 മീറ്റർ വീതം അകലമുണ്ട്. ആംബുലൻസ് നീങ്ങാനുള്ള വഴികളും ഹെലികോപ്ടർ ഇറങ്ങാനുള്ള സൗകര്യവും ആശുപത്രിയും ഈ നിർമിതിയിലുണ്ട്. ഹജ്ജ് പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കിന് സാധ്യതയുള്ള ജംറകളിൽ ഹാജിമാർക്ക് പരമാവധി സൗകര്യപ്രദമായി കർമം നിർവഹിക്കാനുള്ള സജീകരണങ്ങൾ അധികൃതർ ചെയ്തിട്ടുണ്ട്.
അതിന്റെ ഭാഗമായി ജംറകളിലേക്ക് പ്രവേശിക്കാനും തിരികെ മടങ്ങാനും വൺവേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നടന്ന ഒരു ചരിത്ര സംഭവത്തിന്റെ പ്രതീകാത്മക ആവർത്തനമാണ് ജംറകളിൽ കല്ലെറിയുന്ന കർമം. ഭക്തിസാന്ദ്രമായ ഒരു ആരാധന എന്ന നിലക്കാണ് വിശ്വാസികൾ ഇതിനെ കാണുന്നത്.
ഓരോ വ്യക്തിയും ജീവിതത്തിൽ കൊണ്ടുനടന്ന തിന്മകളെയും ദുഷ്ചിന്തകളെയും ഒഴിവാക്കി സ്ഫുടം ചെയ്ത മനസ്സോടെ ആത്മബോധം ഹൃദയത്തിൽ അങ്കുരിപ്പിക്കാനാണ് ഈ അനുഷ്ഠാനം കൊണ്ട് കഴിയേണ്ടത്. ജംറകൾ പൈശാചിക ഭാവങ്ങളെ എറിഞ്ഞോടിക്കാനുള്ള പ്രതീകങ്ങൾ മാത്രമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.