സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ്; പഴുതടച്ച സുരക്ഷ, സേനകൾ പൂർണ സജ്ജം
text_fieldsആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സുഊദ്
സൈനികാഭ്യാസ പ്രകടനങ്ങൾ
വീക്ഷിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സേനകൾ പൂർണ സജ്ജം. വിവിധ സേനകളുടെ ഫീൽഡ് ദൗത്യങ്ങൾക്കുള്ള തയാറെടുപ്പുകളും സന്നദ്ധതയും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സുഊദ് പരിശോധിച്ചു.
ഹജ്ജ് സുരക്ഷാസേനയുടെ പരേഡും സൈനിക അഭ്യാസ പ്രകടനങ്ങളും മോക് ഡ്രില്ലും ആഭ്യന്തരമന്ത്രി സസൂക്ഷ്മം വീക്ഷിച്ചു. വിവിധ സുരക്ഷ വകുപ്പുകൾ പരേഡിൽ അണിനിരന്നു.
സൈനികാഭ്യാസ പ്രകടനങ്ങൾ
ഹജ്ജ് സീസൺ സുരക്ഷിതമാക്കുന്നതിനും തീർഥാടകർക്ക് കർമങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കുന്നതിനും ഉന്നത തലത്തിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് തയാറാക്കിയിരിക്കുന്നത്. അതിന് തക്ക കാര്യക്ഷമതയുള്ള സുരക്ഷ ഉദ്യോഗസ്ഥരാണ് പഴുതടച്ച കവചമൊരുക്കുന്നതും. ഹജ്ജ് തടസ്സപ്പെടുത്തുന്നതോ തീർഥാടകരുടെ സുരക്ഷക്ക് ഭീഷണിയാകുന്നതോ, കർമങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കുന്നത് തടസ്സപ്പെടുത്തുന്നതോ ആയ എന്തും നേരിടാനുള്ള ശേഷിയും സന്നദ്ധതയും സൈനികാഭ്യാസത്തിൽ പ്രകടിപ്പിച്ചു. ഹജ്ജ് സീസണിലേക്കുള്ള നിരവധി നൂതന സുരക്ഷ വാഹനങ്ങളും ഉപകരണങ്ങളും പ്രദർശനത്തിന് അണിനിരന്നു.
സൈനികാഭ്യാസ പ്രകടനങ്ങൾ
ഉയർന്ന മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി തീർഥാടകർക്ക് സേവനം നൽകുന്നതിനായുള്ള മിനായിലെ പുതിയ എമർജൻസി ആശുപത്രി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ പുണ്യസ്ഥലങ്ങളിലെ നിരവധി വികസന പദ്ധതികളും മന്ത്രി പരിശോധിച്ചു. ഹജ്ജ് സേവനത്തിനും തീർഥാടകരെ പരിപാലിക്കുന്നതിനും ഭരണകൂടം രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുസുരക്ഷ ഡയറക്ടർ ജനറലും ഹജ്ജ് സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പറഞ്ഞു.
വിശ്വമഹാ സംഗമമായ ഹജ്ജിന് സൗദി ഭരണകൂടം മുൻഗണന നൽകുന്നു. ഹജ്ജ് സുരക്ഷാസേനകൾ തയാറെടുപ്പിന്റെയും സന്നദ്ധതയുടെയും ഏറ്റവും ഉയർന്ന തലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. തീർഥാടകരുടെ സുരക്ഷയെ ദുർബലപ്പെടുത്തുന്നതോ അവരുടെ കർമ നിർവഹണങ്ങളെ തടസ്സപ്പെടുത്തുന്നതോ ആയ ഏതൊരു കാര്യത്തെയും ഉറച്ചതും ഫലപ്രദമായും നേരിടാൻ സേനകൾ പ്രാപ്തരാണ്.
അവർക്ക് അവരുടെ കർമങ്ങൾ നിർവഹിക്കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.