ഹജ്ജിന്റെ വിജയനിറവിൽ സൗദി, ഹാജിമാർ മിനയോട് വിടപറഞ്ഞു
text_fieldsഒരു ഹജ്ജിന് കൂടി സാക്ഷ്യംവഹിച്ച നിറവിൽ മക്ക മസ്ജിദുൽ ഹറാം
മക്ക: ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മനിർവൃതിയിൽ ഹാജിമാർ മിനയോട് വിടപറഞ്ഞു. തിങ്കളാഴ്ച ജംറ സ്തൂപത്തിലെ അവസാനത്തെ കല്ലേറ് കർമവും പൂർത്തിയാക്കിയാണ് കൂടാരങ്ങളുടെ താഴ്വാരം വിട്ടത്. ആറുനാൾ നീണ്ട, 17 ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത വിശ്വമഹാ സംഗമത്തിന് ഇതോടെ സമാപ്തിയായി. പരസ്പരം അശ്ലേഷിച്ചും സ്നേഹം പങ്കുവെച്ചും യാത്രപറയുമ്പോൾ തങ്ങൾ ഒരേ നാഥന്റെ അടിമകളായ ഏകോദര സഹോദരന്മാരാണെന്ന് അവർ പ്രഖ്യാപിച്ചു.
പൂർണ വിശുദ്ധി നേടി പുതിയ ജീവിതത്തിലേക്കാണ് ഓരോ തീർഥാടകരും മിനയിൽനിന്ന് പുറപ്പെടുന്നത്. വരും ജീവിതം നേരിലും നന്മയിലും ആയിരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്താണ് ഇനി ഓരോ ഹാജിയും മക്കയോട് വിട പറയുക. ഫലസ്തീനിലെ നിരാലംബരയ കുരുന്നുകളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഹജ്ജിൽ വിശ്വാസി ലക്ഷങ്ങൾ നടത്തിയ കണ്ണീരിൽ കുതിർന്ന പ്രാർഥനകൾക്ക് ഉടൻ ഉത്തരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ മടങ്ങുന്നത്.
ഇത്തവണ 16,73,230 തീർഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 166,654 സൗദിയിൽനിന്നുള്ള സ്വദേശി വിദേശി ഹാജിമാരാണ്. വിദേശ രാജ്യങ്ങളിൽനിന്ന് 15,06,576 പേരും എത്തി. ഇതിൽ 877,841 പുരുഷന്മാരും 795,389 സ്ത്രീകളുമാണ്. ഈ തീർഥാടകരിൽ ഭൂരിഭാഗവും മിനയിൽനിന്ന് ഞായറാഴ്ച തന്നെ മടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാരാണ് തിങ്കളാഴ്ച അവസാന കല്ലേറ് കർമം നിർവഹിച്ചു മിനയോട് യാത്ര പറഞ്ഞത്. ഇത്തവണ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുമ്പോൾ ഹാജിമാർ ഏറെ പ്രശംസിക്കുന്നത് സൗദി അറേബ്യ ഒരുക്കിയ മികച്ച സൗകര്യങ്ങളെയാണ്. തൃപ്തിയോടെ ഹജ്ജ് പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഹാജിമാർ.
രാജ്യത്തിന്റെ മുഴുവൻ സോഴ്സുകൾ ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിന്റെ അതിഥികളെ സേവിച്ചത്. മുഴുവൻ സുരക്ഷ വിഭാഗങ്ങളും ഹജ്ജിന്റെ മുഴുവൻ ദിനങ്ങളിലും രക്ഷയുടെ കോട്ടയൊരുക്കി അല്ലാഹുവിന്റെ അതിഥികൾക്ക് കാവലായി. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒന്നേകാൽ ലക്ഷത്തിലധികം സൈനിക അർധ സൈനിക വിഭാഗങ്ങൾ ഹജ്ജിന്റെ ഭാഗമായി.
എല്ലാറ്റിനും നേതൃത്വം നൽകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മുഴുവൻ സമയവും ഹജ്ജിൽ പങ്കുകൊണ്ടു. ഭരണതലത്തിലെ വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടെത്തി ഹജ്ജിന് നേതൃത്വം നൽകി. ഇതാണ് ഹജ്ജിനെ മികച്ചതാക്കിയത്. ഹജ്ജിന് ഒന്നരമാസം മുന്നേ കടുത്ത നിയന്ത്രണങ്ങൾ നടത്തിയത് ഹജ്ജിന്റെ വിജയത്തിൽ പ്രധാന പങ്കുഹിച്ചു. അനധികൃത തീർഥാടകരില്ലാത്ത ഹജ്ജ് എന്നതായിരുന്നു അധികൃതർ മുന്നോട്ട് വെച്ച ലക്ഷ്യം. അത് സാധ്യമാക്കാനായി. മുൻ വർഷങ്ങളെ പോലെ പ്രയാസകരമായ ഒരു സാഹചര്യവും ഉണ്ടായില്ല. കനത്ത ചൂടായിട്ടും സൂര്യാതപമേറ്റ് ആശുപത്രികൾ നിറയുന്ന സാഹചര്യമുണ്ടായില്ല. വലിയ തോതിൽ മരണങ്ങളുണ്ടായില്ല. വഴിതെറ്റി ഹാജിമാർ അലയുന്ന ചിത്രങ്ങളുമുണ്ടായിരുന്നില്ല.
ഹജ്ജ് മന്ത്രാലയം തീർഥാടകർക്ക് നൽകിയ തിരിച്ചറിയൽ കാർഡായ ‘നുസുഖ്’ ഹജ്ജിെൻറ ചിത്രം തന്നെ മാറ്റി. മിന, അറഫ ടെന്റുകൾ ഉൾപ്പെടെ തീർഥാടകരുടെ മുഴുവൻ വിവരങ്ങളും ഒറ്റ സ്കാനിൽ ലഭിക്കും വിധമാണ് കാർഡ് തയാറാക്കിയിരുന്നത്. ഇത് സുരക്ഷ ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് തീർഥാടകരെ തിരിച്ചറിയാനും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും സഹായകമായി. അനധികൃത തീർഥാടകരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പിടികൂടാനുമായി.
ഇതു മൂലം തീർഥാടകർക്ക് ഹജ്ജ് പ്രദേശങ്ങളിൽ തിരക്കില്ലാതെ സഞ്ചരിക്കാനായി. ഇതെല്ലാം ഹജ്ജിന്റെ മുഖഛായ മാറ്റുന്നതായി. ഹജ്ജിന്റെ വിജയത്തിൽ വിവിധ അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ സൗദി ഭരണകൂടത്തെ പ്രശംസിച്ചിരുന്നു. ഇനി വരും ഹജ്ജ് എങ്ങനെ മാറുമെന്നതിന്റെ സൂചന കൂടി നൽകുന്നുണ്ട് ഈ ഹജ്ജ് കാലം.