ഉംറ വിസകൾക്ക് താമസക്കരാർ നിർബന്ധം
text_fieldsറിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂ. ഹോട്ടൽ, അപ്പാർട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവിസ് കമ്പനികൾ അതിന്റെ രേഖകൾ വിസാഅപേക്ഷയോടൊപ്പം ഹാജരാക്കണം. മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജന്റുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്. ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അങ്ങനെയുള്ള കേന്ദ്രങ്ങളുമായാണോ കരാർ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഉംറ വിസ അനുവദിക്കുന്ന നടപടിയിലേക്ക് കടക്കൂ.
ഹോസ്പിറ്റാലിറ്റി സേവനങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിനും തീർഥാടകർ എത്തിച്ചേരുന്നത് മുതൽ മടങ്ങുന്നതുവരെ സുഖകരവും സുരക്ഷിതവുമായ താമസസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഉംറ സീസൺ ബുധനാഴ്ച (ജൂൺ 11, ദുൽഹജ്ജ് 14) ആരംഭിച്ചത് മുതൽ പുതിയ നിയമം പ്രാബല്യത്തിലായി.
വിസ നൽകുന്നതിലെ കാലതാമസമൊഴിവാക്കാൻ കരാറുകൾ നേരത്തെ ഡോക്യുമെന്റേഷൻ ചെയ്യുകയും അംഗീകൃത ചട്ടങ്ങൾ പാലിക്കുകയും ചെയ്യാൻ സർവിസ് കമ്പനികളും ഏജൻസികളും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
വ്യവസ്ഥകൾ പാലിക്കുന്നതിലെ നിലവാരം വർധിപ്പിക്കുന്നതിനും സന്ദർശകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ഉംറ അനുഭവത്തെ ബാധിച്ചേക്കാവുന്ന കാര്യങ്ങൾ ഇല്ലാതാക്കുന്നതിനുമായി ഹജ്ജ്-ഉംറ, ടൂറിസം മന്ത്രാലയങ്ങൾ തമ്മിലുണ്ടാക്കിയ സഹകരണ ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം. നിയമം നടപ്പാക്കുന്നത് കർശനമായി നിരീക്ഷിക്കുമെന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഒരു
വിശിഷ്ട ഉംറ സീസൺ നൽകുന്നതിന് എല്ലാവരും പിന്തുണ നൽകണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.