ഇന്ത്യൻ തീർഥാടകരുടെ ആദ്യസംഘം നാളെ മടങ്ങും
text_fieldsതീർഥാടകർ മദീന മസ്ജിദുന്നബവിയിൽ എത്തിയപ്പോൾ
മക്ക: ഹജ്ജ് അവസാനിച്ചതോടെ ഇന്ത്യൻ തീർഥാടകരുടെ മടക്കം ബുധനാഴ്ച പുലർച്ച ആരംഭിക്കും. ഹൈദരാബാദ്, ലക്നൗ, ശ്രീനഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള സംഘമാണ് ആദ്യം മടങ്ങുന്നത്. ബുധനാഴ്ച 2,000ഓളം ഹാജിമാരാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. മദീന വഴിയെത്തിയ ഹാജിമാരാണ് ആദ്യ സംഘങ്ങളായി നാട്ടിലേക്ക് മടങ്ങുന്നത്. കഅ്ബയിലെത്തി വിടവാങ്ങൽ ത്വവാഫ് പൂർത്തീകരിച്ചാണ് ഹാജിമാർ മടങ്ങുന്നത്.
ഇതിനായി നാട്ടിൽനിന്ന് എത്തിയ വളന്റിയർമാരുടെ സഹായത്തോടെ പ്രത്യേക ബസുകളിൽ ഹാജിമാരെ ഹറമിൽ എത്തിച്ചു. കർമങ്ങൾ പൂർത്തിയാക്കി. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർമുമ്പ് ഹാജിമാരുടെ ലഗേജുകൾ സർവിസ് കമ്പനികൾ സമാഹരിച്ച് എയർപോർട്ടുകളിൽ എത്തിക്കും. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ പ്രത്യേക ബസുകളിലാണ് ഹാജിമാരെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നത്.
ഹജ്ജ് പൂർത്തിയാക്കിയ തീർഥാടകർ മദീന സന്ദർശനത്തിന് പുറപ്പെടുന്നു
ജിദ്ദ വഴി ഹജ്ജിനെത്തിയ ഇന്ത്യൻ തീർഥാടകരുടെ മദീന സന്ദർശനം വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ മലയാളി തീർഥാടകരുടെ ആദ്യ സംഘം ഈ മാസം 16 മുതലാണ് മദീന സന്ദർശനത്തിന് പുറപ്പെടുക. കേരളത്തിൽനിന്നെത്തിയ 345-ഓളം ഹാജിമാരാണ് ആദ്യദിനം മദീനയിലെത്തുക. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി ഈ മാസം 25 മുതൽ മലയാളി ഹാജിമാർ നാട്ടിലേക്ക് മടങ്ങും.
ജൂലൈ 10 വരെയാണ് മലയാളി ഹാജിമാരുടെ മടക്കയാത്ര. കരിപ്പൂരിലേക്കാണ് ആദ്യവിമാനം മടങ്ങിയെത്തുക. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി മദീനയിലെത്തി ചരിത്രപ്രധാന സ്ഥലങ്ങൾ ഹാജിമാർ സന്ദർശിക്കും. ജിദ്ദ വഴിയെത്തിയ ഹാജിമാരാണ് മദീനയിലേക്ക് സന്ദർശനത്തിനായി പോകുന്നത്. ഇവർക്ക് യാത്ര ചെയ്യാനായി ഹജ്ജ് സർവിസ് കമ്പനികൾ പ്രത്യേക ബസുകൾ തയാറാക്കിയിട്ടുണ്ട്. കടുത്ത ചൂടാണ് മദീനയിൽ തീർഥാടകരെ കാത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിലാകും. പുറത്തിറങ്ങുന്ന തീർഥാടകർക്ക് കർശന നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.