തീർഥാടകർക്ക് സേവനം തുടർന്ന് തനിമ വളന്റിയർമാർ
text_fieldsഹജ്ജ് പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങളുമായി തനിമ വളന്റിയർമാർ
മക്ക: ഹജ്ജിന്റെ ദിനങ്ങളിൽ വിവിധ സേവനപ്രവർത്തനങ്ങൾ നിർവഹിച്ച് വനിതകൾ ഉൾപ്പെടെയുള്ള ‘തനിമ’ വളന്റിയർമാർ. മിനയിൽ കല്ലേറ് കർമങ്ങൾക്ക് പോകുന്ന ഹാജിമാർക്കാണ് സേവന പ്രവർത്തനങ്ങൾ തുണയായത്. ആവശരായ ഹാജിമാരെ വീൽചെയറിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചും.
കടുത്ത ചൂടിൽ പ്രയാസം നേരിടുന്ന ഹാജിമാർക്ക് ദാഹം അകറ്റാൻ അവശ്യമായ ജ്യൂസും, വെള്ളവും, കുടയും വളന്റിയർമാർ വിതരണം ചെയ്തു. ഹജ്ജ് അവസാനിപ്പിച്ച് നേരത്തെ കാൽനടയായി താമസസ്ഥലങ്ങളിലേക്ക് മടങ്ങിയ ഹാജിമാർക്ക് മിനയുടെ കവാടങ്ങളിൽ അസീസിയ കേന്ദ്രീകരിച്ച് സേവന പ്രവർത്തനങ്ങൾ നിർവഹിച്ചു. താമസസ്ഥലങ്ങളിലേക്കുള്ള വഴി കാണിച്ചും, തീർഥാടകരെ അവരുടെ താമസ കേന്ദ്രങ്ങളിൽ എത്തിച്ചുമാണ് പ്രവർത്തനങ്ങൾ. ഹജ്ജിന്റെ തുടക്കം മുതൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു തനിമ വളന്റിയർമാർ. ഹജ്ജ് അവസാനിച്ചതോടെ അസീസിയയിലും നസീമിലെ താമസസ്ഥലത്തും സേവന പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഭക്ഷണവിതരണം, മെഡിക്കൽ സേവനങ്ങൾ, വീൽചെയർ വിതരണം തുടങ്ങി വിവിധ വകുപ്പുകളിലായാണ് പ്രവർത്തനങ്ങൾ. ഹറമിൽ നിന്നും ബസുകളിൽ മടങ്ങിയെത്തുന്ന ഹാജിമാർക്ക് വേണ്ടി തനിമ വളന്റിയർമാർ രാത്രി വൈകിയും കഞ്ഞിയുമായി തീർഥാടകർ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്നത് വലിയ ആശ്വാസമാണെന്ന് നിരവധി ഹാജിമാർ സാക്ഷ്യപ്പെടുത്തി. തമീം അബ്ദുല്ല, സി. എച്ച് ബഷീർ, അബ്ദുൽ ഹക്കീം ആലപ്പുഴ, സഫീർ അലി, ഷാനിബ നജാത്ത് തുടങ്ങിയവർ വളണ്ടിയർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.