മരണവെപ്രാളത്തിൽ പെട്ടവൻ
text_fieldsവിശ്വാസിക്കും അവിശ്വാസിക്കും തർക്കമില്ലാത്ത കാര്യമാണ് മരണം. ജനിച്ചവരൊക്കെ മരിക്കണം. മരിക്കാതിരിക്കാൻ ഒരേ ഒരു വഴിയേ ഉള്ളൂ. അത് ജനിക്കാതിരിക്കുക എന്നതാണ്. മരണത്തെ പേടിച്ചതുകൊണ്ട് മരണം വഴിമാറി പോവില്ല. അത് പിന്നാലെ വന്ന് പിടികൂടുക തന്നെ ചെയ്യും. എവിടെയാണോ മരണം നിശ്ചയിച്ചിട്ടുള്ളത് അവിടെ നിങ്ങൾ ഓടിയെത്തുക തന്നെ ചെയ്യും, അല്ലാഹു പറയുന്നു.
നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും (വിശുദ്ധ ഖുർആൻ 31:34).
പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന് നിങ്ങളെ വിശദമായി വിവരമറിയിക്കും (വിശുദ്ധ ഖുർആൻ 62:8).
നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തിൽ ചിലപ്പോൾ യുദ്ധം അനിവാര്യമായി വരും. അത്തരത്തിലുള്ള ചില സംഘട്ടനങ്ങൾ നബി തിരുമേനിയുടെ മദീന ജീവിതത്തിലും കാണാം. തിരുമേനി മക്കയിലുണ്ടായിരുന്ന 13 വർഷങ്ങളിലും യുദ്ധം വിലക്കെപ്പട്ടതായിരുന്നു. അനുചരന്മാർ അതിക്രൂരമായ പീഡനത്തിന് ഇരയായ ആ സന്ദർഭത്തിലൊന്നും തിരിച്ചടിക്കാൻ അനുവാദം നൽകിയില്ല. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് തിരിച്ചടിക്കാൻ അനുവാദം തരാത്തത് എന്ന് വെപ്രാളപ്പെട്ടവരുണ്ടായിരുന്നു. എന്നെ ഒന്ന് വിട്ടാൽ മതി, ഞാൻ കാണിച്ചു തരാം എന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം. എന്നാൽ, തിരിച്ചടിക്കാൻ അനുവാദം നൽകിയപ്പോൾ നേരത്തെ വീമ്പിളക്കിയ കപടവിശ്വാസികളിൽ പലരും മാളത്തിൽ പോയി ഒളിച്ചു. മരിച്ചുപോകുമോ എന്ന ഭയമായിരുന്നു അവരെ അലട്ടിയിരുന്നത്. അവരുടെ അവസ്ഥ അല്ലാഹു മനോഹരമായി വിശദീകരിക്കുന്നു.