ആഴക്കടലിലെ അന്ധകാരം
text_fieldsമുഹമ്മദ് നബി ഒരിക്കൽ പോലും കടൽയാത്ര നടത്തിയിട്ടില്ല. എന്നാൽ കടലിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമുക്ക് പറഞ്ഞ് തരുന്നുണ്ട്. ഒരിക്കൽ പോലും കടൽ യാത്ര നടത്തിയിട്ടില്ലാത്ത ഒരാളിൽനിന്ന് കടലിന്റെ രഹസ്യങ്ങൾ പുറത്തുവരുമ്പോൾ വിസ്മയം വിശ്വാസമായി മാറുന്നു. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ ഗ്രന്ഥമാണ് എന്ന് ബോധ്യപ്പെടുന്നു.
വലിയ സമുദ്രങ്ങളിൽ ആഴക്കടലിൽ കിലോമീറ്റർ കണക്കിന് നീളമുള്ള ശക്തമായ തിരമാലയുണ്ടെന്ന് ഇന്ന് നമുക്കറിയാം. കടലിന്റെ ആഴം കൂടി കൂടി വരും തോറും പ്രകാശത്തിന്റെ ഒരോ നിറങ്ങളായി നഷ്ടപ്പെട്ട് അവസാനം കടുത്ത ഇരുട്ടായിത്തീരുമെന്ന് കണ്ടെത്തിയത് ഇരുപതാം നൂറ്റാണ്ടിലാണ്. സത്യനിഷേധികളുടെ പ്രവർത്തനങ്ങളെ അല്ലാഹു ഉദാഹരിക്കുന്നത് ആഴക്കടലിലെ തിരമാലകളോടും അവിടെയുള്ള കടുത്ത ഇരുട്ടിനോടുമാണ്. ഖുർആൻ പറയുന്നത് കാണുക.
അല്ലെങ്കിൽ അവരുടെ ഉപമ ഇങ്ങനെയാണ്. അഗാധമായ സമുദ്രത്തിലെ അന്ധകാരങ്ങൾ പോലെയാണത്. തിരമാലകൾക്ക് മേൽ തിരമാലകൾ വന്ന് അതിനെ മൂടുന്നു. അതിന് മീതെ കാർമേഘവും. അന്ധകാരത്തിന് മേൽ അന്ധകാരം. കൈ പുറത്തേക്കിട്ടാൽ അത് പോലും കാണാൻ കഴിയാനാവാത്ത കൂരിരുട്ട്. അല്ലാഹു വെളിച്ചം നൽകാത്തവന് പിന്നെ വെളിച്ചമേയില്ല (വിശുദ്ധ ഖുർആൻ 24:40).
ധാരാളം കർമങ്ങൾ ചെയ്തിട്ടും അതിന്റെ വെളിച്ചം കിട്ടാതെ കൂരാകൂരിട്ടിൽ എത്തിച്ചേരുന്ന ദൈവനിഷേധിയുടെ ഉദാഹരണമാണിത്. തിരമാലകൾക്ക് മേൽ തിരമാലകൾ എന്ന പ്രയോഗം കടലിലെ ഉപരിതല തിരമാലകളെക്കുറിച്ചും ആഴക്കടൽ തിരമാലകളെക്കുറിച്ചുമാണ് എന്ന് മനസ്സിലാക്കാം.
സമൂദ്രത്തിന്റെ ആഴങ്ങളിലേക്ക് ചെല്ലുംതോറും പ്രകാശത്തിന്റെ വിവിധ നിറങ്ങൾ നഷ്ടപ്പെട്ട് അവസാനം 1000 മീറ്റർ കഴിഞ്ഞാൽ പൂർണ അന്ധകാരമാണ് സ്വന്തം കൈപോലും കാണാൻ കഴിയാത്തത്ര കുരാക്കുരിരുട്ട്.
സത്യനിഷേധികൾ അകപ്പെട്ടിട്ടുള്ള അന്ധകാരങ്ങളെ എത്ര മനോഹരമായിട്ടാണ് അല്ലാഹു വിശദീകരിച്ചുതരുന്നത്.