രാമന്റെ താരോപദേശം
text_fieldsബാലിവധത്തിന് ശേഷം രാമൻ ദുഃഖിതരായ സുഗ്രീവനെയും താരയെയും ആശ്വസിപ്പിക്കുന്നുണ്ട്. ലോകത്തിൽ എല്ലാത്തിനും കാരണം നിയതിയാണെന്നും എല്ലാ ജീവജാലങ്ങളെയും കർമങ്ങളിൽ നിയോഗിക്കുന്നത് നിയതിയാണെന്നുമാണ് അദ്ദേഹം ആശ്വസിപ്പിക്കുന്നത് (കിഷ്കിന്ധാകാണ്ഡം. 25:4). ധർമാർഥ കാമങ്ങൾ കാലക്രമത്തിന് അധീനമാണെന്നും, കാലത്തിന് ബന്ധുവും ശത്രുവും ഇല്ലെന്നും രാമൻ പ്രസ്താവിക്കുന്നു. ബാലി സ്വകർമ ഫലമനുസരിച്ചുള്ള അവസ്ഥയാണ് പ്രാപിച്ചതെന്ന് രാമൻ അറിയിക്കുന്നു (കിഷ്കിന്ധാകാണ്ഡം. 25:9).
രാമോപദേശത്തിലെ കർമസിദ്ധാന്ത വിവരണങ്ങൾക്ക് ഗീതയിൽ കാണുന്ന കാലം, കർമം മുതലായ ആശയലോകവുമായി അഭേദ്യ ബന്ധമുണ്ടെന്ന് കാണാം. രാമനാൽ ബാലി വധിക്കപ്പെടാൻ കാരണം ബാലിയുടെ കർമഫലമാണെന്നാണ് രാമോപദേശത്തിൽ തെളിയുന്നത്. ചുരുക്കത്തിൽ നിയതിയും നിയതി ബന്ധിതമായ കർമഫലവുമാണ് ലോകജീവിതത്തെ നിർണയിക്കുന്നതെന്ന് വരുന്നു. ഇതേ വിധി സിദ്ധാന്തവും കർമഫലസിദ്ധാന്തവുമാണ് ഇന്ത്യയിലെ വർണധർമ വ്യവസ്ഥയുടെയും ചാതുർവർണ്യ സാമൂഹിക ക്രമത്തിന്റെയും മൂലാധാരം.