നിശാകര മഹർഷി
text_fieldsസുഗ്രീവ നിർദേശപ്രകാരം ഹനുമാനാദികൾ സീതാന്വേഷണം നടത്തി വിന്ധ്യാ പർവത പ്രദേശത്ത് എത്തിച്ചേർന്നു. അവിടെവെച്ച് ജടായുവിന്റെ സഹോദരനായ സമ്പാതിയെ വാനര ശ്രേഷ്ഠന്മാർ ദർശിക്കുന്നു. തന്റെ പൂർവ വൃത്താന്തം പറയുമ്പോഴാണ് സമ്പാതി വിന്ധ്യാ പർവതത്തിലെ ആശ്രമവാസിയായ നിശാകര മഹർഷിയെ സന്ദർശിച്ച കാര്യം വിവരിക്കുന്നത്. നിശാകര മഹർഷിക്ക് ചുറ്റും കരടികൾ, മാനുകൾ, പുലികൾ, സിംഹങ്ങൾ എന്നിവ വളർത്തുമൃഗങ്ങളെ പോലെയാണ് വർത്തിച്ചിരുന്നത് എന്ന് സമ്പാതി സ്മരിക്കുന്നു (കിഷ്കിന്ധാ കാണ്ഡം. 60:15). സമ്പാതിയുടെ രോമങ്ങൾ കരിഞ്ഞുപോയതിനാലും പക്ഷങ്ങൾ ദഹിച്ചതിനാലും കണ്ടിട്ട് മനസ്സിലായില്ല എന്ന് ഋഷിയായ നിശാകരൻ സമ്പാതിയോട് പറഞ്ഞു.
തുടർന്ന് നിശാകരമുനി ഇപ്രകാരം പ്രസ്താവിക്കുന്നു : "സമ്പാതേ, മാനുഷരൂപം പൂണ്ട് എന്റെ പാദങ്ങൾ പിടിച്ച് നമിച്ചിരുന്ന നിന്നെ മൂത്തവനായും, ജടായുവിനെ ഇളയവനായും തിരിച്ചറിഞ്ഞിരുന്നു " എന്ന് (കിഷ്കിന്ധാകാണ്ഡം. 60:20). നരവംശശാസ്ത്രപരമായ ഉൾക്കാഴ്ച ഈ സന്ദർഭത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും. ജടായുവും സമ്പാതിയും മാനുഷരൂപംപൂണ്ട് തന്റെ ചരണം വന്ദിച്ചത് നിശാകര മുനി കൃത്യമായി അവതരിപ്പിക്കുക വഴി ജടായുവും സമ്പാതിയും കേവലം പക്ഷികളല്ലെന്നാണ് തെളിയുന്നത്.