രാജ്യാഭിഷേകം
text_fieldsരാമന്റെ പട്ടാഭിഷേകവും രാജ്യപരിപാലനവും വർണിച്ചു കൊണ്ടാണ് വാല്മീകിരാമായണത്തിലെ യുദ്ധകാണ്ഡം സമാപിക്കുന്നത്. രാമൻ അയോധ്യയെ പ്രാപിച്ചിട്ട് സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടി യജ്ഞങ്ങളും ദേവപൂജകളും നിർവഹിച്ചു. രാമരാജ്യത്തിൽ വിധവാ വിലാപങ്ങളും വ്യാധിഭയങ്ങളും ആർക്കും ഉണ്ടായില്ലെന്ന് വാല്മീകി വിവരിക്കുന്നു. ഈ സമയത്ത് ലോകത്തിൽ ദസ്യുക്കൾ ആരും ഉണ്ടായിരുന്നില്ലെന്നും പരാമർശിക്കുന്നുണ്ട്.
വേദകാലം മുതൽതന്നെ ദസ്യു വർഗം ആര്യ ബ്രാഹ്മണ വിഭാഗങ്ങളുടെ ശത്രു വൃന്ദമായാണ് അവതരിപ്പിച്ചിട്ടുള്ളത്. രാമൻ രാജ്യം ഭരിക്കുമ്പോൾ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ലോഭം കൂടാതെ സ്വകർമ നിരതരായി ജീവിച്ചു എന്നുംസ്വകർമങ്ങൾ കൊണ്ടുതന്നെ ചതുർവർണങ്ങളിൽ ഉൾപ്പെട്ടവരും സന്തുഷ്ടരായിത്തീർന്നുവെന്നും വാല്മീകി വ്യക്തമാക്കുന്നു (യുദ്ധകാണ്ഡം, 128. 104 ). ചാതുർവർണ്യ ധർമ വ്യവസ്ഥ നിലനിന്നിരുന്നു എന്നതിന്റെ വെളിപ്പെടുത്തലാണിത്.