കാനനപാതയിൽ നാല് എമർജൻസി മെഡിക്കൽ സെന്ററും ആശുപത്രി സൗകര്യവും
text_fieldsശബരിമല: കാനന പാതയിൽ തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കി വനം വകുപ്പ്. പരമ്പരാഗത പാതകളിൽ അപകടാവസ്ഥ തരണം ചെയ്യുന്നതിനായി നാല് എമർജൻസി മെഡിക്കൽ സെന്ററും ആശുപത്രി സൗകര്യവും ഏർപ്പെടുത്തി. കാനന പാത ചവിട്ടുന്ന അയ്യപ്പ ഭക്തന്മാർക്ക് അഴുതക്കടവ് മുതൽ പമ്പവരെ സൗജന്യ കുടിവെള്ളം, ശൗചാലയം, വിരി വെക്കാൻ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
വന്യജീവികളുടെ ആവാസവ്യവസ്ഥക്ക് ദോഷം തട്ടാതിരിക്കാന്‍ കാനന പാതയില്‍ വിവിധ ഇടങ്ങളിലായി മാലിന്യം തള്ളുന്നതിന് പ്രത്യേക ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. അയ്യപ്പന്മാർക്ക് പ്രകൃതി സൗഹൃദ ബാഗും വിതരണം ചെയ്യുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കാനായി 30 എലിഫന്റ് സ്ക്വാഡിനെയും റാപിഡ് റെസ്പോണ്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
12 അംഗീകൃത പാമ്പ് പിടിത്തക്കാരും 60ഓളം ആദിവാസി വിഭാഗത്തിലുൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നു. രാത്രിയിൽ അയ്യപ്പന്മാർ തങ്ങുന്ന സ്ഥലങ്ങളിൽ സോളാർ ഫെൻസിങ്ങുകൾ സ്ഥാപിച്ച് വനം വകുപ്പ് ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ശബരിമല തീർഥാടനം തുടങ്ങിയ ശേഷം ശബരിമല, പമ്പ പരിസരത്ത് നിന്ന് ഇതുവരെ 65 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു.
16 ചേര, 11 അണലി, 8 കാട്ടുപാമ്പ് എന്നിവ ഉൾപ്പെടെയാണ് പിടികൂടിയത്. സന്നിധാന പരിസരത്തുനിന്ന് മാത്രം 65 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു. പമ്പയിലെ അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


