Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമല തീർഥാടകർ...

ശബരിമല തീർഥാടകർ ഇരുമുടിക്കെട്ടിലടക്കം പ്ലാസ്റ്റിക് കവറുകൾ കൊണ്ടു വരാൻ പാടില്ല; പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
Sabarimala
cancel

കൊച്ചി: ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കണമെന്ന്​ ഹൈകോടതി. ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്​. ഇത്​ ഉറപ്പുവരുത്താൻ സന്നിധാനം, പമ്പ, നിലക്കൽ, കാനന പാത എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം വേണമെന്നും ഹൈകോടതി നിർദേശം നൽകി.

തീർഥാടകർ ഇരുമുടിക്കെട്ടിലടക്കം പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരാൻ പാടില്ലെന്ന് ദേവസ്വം ബോർഡ് അറിയിപ്പ്​ നൽകണം. വെർച്വൽ ക്യൂ മേഖലയിലും ഇതിനുള്ള അറിയിപ്പ്​ നൽകണം. കച്ചവടക്കാർ നിരോധനം ലംഘിച്ചാൽ കർശന നടപടിയെടുക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശിച്ചു.

സന്നിധാനത്തെ ഇൻസിനറേറ്ററിനു സമീപവും ഹോട്ടൽ ഹരിഭവന്​ പിന്നിലുമായി കൂട്ടിയിട്ട പ്ലാസ്റ്റിക്​ മാലിന്യങ്ങൾ വന്യജീവികൾക്ക് അപകടമുണ്ടാക്കുന്നെന്ന സ്‌പെഷൽ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. ശർക്കര പൊതിഞ്ഞ ചാക്കുകളും മറ്റും മാലിന്യക്കൂനയിൽ നിന്ന് കഴിച്ച ആനകളും മ്ലാവും ചത്തതായി വനം വകുപ്പ് നൽകിയ റിപ്പോർട്ടും കോടതി പരിഗണിച്ചു.

കഴിഞ്ഞ സീസണിലെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വന്യജീവികൾക്ക് അപകടകരമായ രീതിയിൽ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തവർക്കെതിരെ പെരിയാർ കടുവാസങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് പെരിയാർ കടുവാസങ്കേതത്തിൽ മലിനീകരണത്തിന്​ കാരണമായെന്നും കോടതി വ്യക്​തമാക്കി. സന്നിധാനത്തെ ഹോട്ടൽ, സ്റ്റാൾ നടത്തിപ്പുകാർ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കാതെ ഭക്ഷണ മാലിന്യത്തിനൊപ്പം കൂട്ടിക്കലർത്തി ഫുഡ് പിറ്റിൽ ഇട്ടാൽ കർശന നടപടിയെടുക്കണം.

സന്നിധാനത്ത് കച്ചവടശാലകൾ കുത്തകപാട്ടത്തിനെടുത്തവർ പ്ലാസ്റ്റിക് സൂക്ഷിക്കുകയോ നൽകുകയോ ചെയ്താൽ ആദ്യ തവണ 2000 രൂപയും പിന്നീട് 5000 രൂപയും പിഴ ഈടാക്കണം. പിന്നെയും നിയമലംഘനം കണ്ടാൽ കട അടച്ചു പൂട്ടണം. ഇത്തരം നടപടികൾ സ്‌പെഷൽ കമീഷണർ മുഖേന കോടതിയെ അറിയിക്കുകയും വേണം.

ശബരിമലയിലെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്​ ഡെവലപ്‌മെന്റ് ബോർഡ് എൻവയൺമെന്റൽ എൻജിനീയർ മുന്നോട്ടു വെച്ച നിർദേശങ്ങൾ ദേവസ്വം ബോർഡ് പരിഗണിക്കണം. മലിനീകരണ നിയന്ത്രണ ബോർഡും പെരിയാർ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച്​ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

Show Full Article
TAGS:Sabarimala high court Plastic ban sabarimala pilgrims 
News Summary - High Court orders stricter plastic ban in Sabarimala
Next Story