ശബരിമല നട തുറന്നു; ഇന്ന് നിറപുത്തരി
text_fieldsനിറപുത്തരിക്കായുള്ള നെൽകതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയപ്പോൾ
ശബരിമല: നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. ബുധനാഴ്ചയാണ് നിറപുത്തരി. പുലർച്ച 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും.
നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ട് എട്ടിന് സന്നിധാനത്തെത്തി. അച്ചൻകോവിൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്നാണ് നെൽകതിരുകൾ എത്തിച്ചത്.
പുലർച്ച 4.30ന് നെൽക്കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ക്ഷേത്രത്തെ വലംവെച്ചശേഷം ഏറ്റുവാങ്ങിയ നെൽകതിരുകൾ ഘോഷയാത്ര സംഘത്തിന് കൈമാറി. വിവിധ ഇടങ്ങളിലെ സ്വീകരണ ശേഷമാണ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിയത്. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി 10ന് നട അടക്കും.