മാർ ഇവാനിയോസിന്റെ ജന്മനാട് ഇനി മാർ പോളികാര്‍പസിന്‍റെ കർമഭൂമി
text_fieldsമാർ ഇവാനിയോസ്, ബിഷപ് മാത്യൂസ് മാര്‍ പോളികാര്‍പസ്
മാർ ഇവാനിയോസിന്‍റ ജന്മനാടായ മാവേലിക്കര ഭദ്രാസനത്തിലെ വിശ്വാസി സമൂഹത്തിന് ആത്മീയ ചൈതന്യം പകരാൻ ഇനി മാർ പോളികാർപസ്. മാവേലിക്കര ഭദ്രാസനത്തിലെ കൊല്ലം, പുത്തൂര്‍ ഇടവകയില്‍ 1955 നവംബര്‍ 10 ാം തീയതി മനക്കരകാവില്‍ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി ജനനം.
നിയുക്ത മെത്രാന്‍ സ്‌കൂള്‍ പഠനത്തിനുശേഷം വൈദിക പരിശീലനത്തിനായി തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും തുടര്‍ന്ന് കോട്ടയം, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും ചേര്‍ന്നു. വൈദിക പരിശീലനത്തിനുശേഷം 1983 ഡിസംബര്‍ 18ന് ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
ചെന്നൈ ലയോള കോളജില്‍ നിന്നും മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും പാരിസിലെ കാത്തലിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രഞ്ച് സാഹിത്യത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടി. തുടര്‍ന്ന്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ഫ്രഞ്ച് സാഹിത്യത്തില്‍ അധ്യാപകനായി ചേര്‍ന്നു. അഞ്ചുവര്‍ഷക്കാലം മാര്‍ ഇവാനിയോസ് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രഞ്ച് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി.
യു.ജി.സി നാക് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തില്‍ മുഖ്യവികാരി ജനറല്‍, ജീവകാരുണ്യ ശുശ്രൂഷകളുടെ കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ജൂലൈ 15ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.