പെരുന്നാൾ പെട്ടി
text_fieldsഈദ് മുബാറക് പറഞ്ഞ് രമേഷ് വന്നെന്നെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ കരയാൻ തുടങ്ങി. രമേഷിന്റെ ഭാര്യയുടെയും മകളുടെയും കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. രമേഷിന്റെ ഭാര്യ ലൈല ഒരുക്കിയ പ്രാതലിന് പെരുന്നാൾ ബിരിയാണിയേക്കാൾ രുചിയുണ്ടായിരുന്നു
ബലിപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്ര അന്നത്തെ കിങ്ഫിഷർ വിമാനത്തിലാക്കാൻ കാരണം ടിക്കറ്റ് നിരക്കിലെ കുറവായിരുന്നു. കിങ്ഫിഷർ വിമാനക്കമ്പനി അനുവദിച്ചതിലും കൂടുതലാണ് കൈയിലുള്ള കാർട്ടൺ ബോക്സിലും ബാഗിലുമുള്ള ലഗേജെന്ന് വ്യക്തമായി അറിയാം.
പിഴ അടച്ചാൽ മാത്രമേ ഇത് നാട്ടിലെത്തുകയുള്ളൂ. അതല്ലെങ്കിൽ കൂടുതലുള്ളതെല്ലാം വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടിവരും. അങ്ങനെ ഓരോന്ന് ചിന്തിച്ചുനിൽക്കുന്നതിനിടക്കാണ് തിരുവനന്തപുരം തമ്പാനൂർ സ്വദേശി രമേഷിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൂടെ കന്യാകുമാരി സ്വദേശി രാജയുമുണ്ടായിരുന്നു.
രാജ പെട്ടെന്ന് യാത്ര തിരഞ്ഞെടുത്തത് കാരണം കൈയിൽ ഒരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയിലെ കൂടുതലുള്ള ഭാരത്തെക്കുറിച്ച് ഞാൻ രമേഷിനോട് പറഞ്ഞു. കിങ്ഫിഷറാണ്, ഒരു കാരണവശാലും കൂടുതൽ ലഗേജ് അനുവദിക്കില്ലെന്നും അഥവാ കൊണ്ടുപോകണമെങ്കിൽ പിഴ അടക്കേണ്ടിവരുമെന്നും ഇരുവരും പറഞ്ഞു.
പിഴ അടക്കുന്നതിലുള്ള എന്റെ സങ്കടം കണ്ടുനിന്ന രമേഷ് തോളിൽ തട്ടിയിട്ട്, വിഷമിക്കേണ്ട പരിഹാരമുണ്ടെന്ന് പറഞ്ഞു. എന്റെ കൈയിലെ അത്യാവശ്യം ഭാരമുള്ള പെട്ടിയെടുത്ത് ട്രോളിയിൽവെച്ച് രമേഷ് രാജയെ ഏൽപിച്ചു. നാടെത്തുംവരെ നിന്റെ, നാടെത്തിയാൽ ബഷീറിന്റെ പെട്ടി.
വിമാനത്താവളത്തിലെ രണ്ടു മണിക്കൂറുകൾകൊണ്ട് ഞങ്ങൾ രണ്ടു നൂറ്റാണ്ടിന്റെ സൗഹൃദമാണ് ഉണ്ടാക്കിയെടുത്തത്. വിമാനത്തിനകത്ത് ഞങ്ങൾക്ക് അടുത്തടുത്തിരിക്കുവാനുള്ള ഭാഗ്യവും ഉണ്ടായി. കിങ്ഫിഷർ വിമാനം നേരെ പോകുന്നത് ബംഗളൂരുവിലേക്കാണ്. അവിടെനിന്ന് ഡൊമസ്റ്റിക് വിമാനങ്ങളാണ് കേരളത്തിലേക്കു പോകുന്നത്. ലഗേജുകൾ മാറ്റിക്കയറ്റുമ്പോൾ നമ്മളും കൗണ്ടറിൽ വേണം.
ലഗേജുകൾ കയറ്റിക്കൊണ്ടിരിക്കുന്നതിനിടക്ക് രമേഷ് ഒന്നുരണ്ടു തവണ എടാ നിന്റെ പെട്ടി എന്നുപറഞ്ഞെങ്കിലും എനിക്ക് കാര്യം പിടികിട്ടിയില്ല. കുറച്ചുനേരത്തിനുശേഷമാണ് എന്റെ തലയിലെ ട്യൂബ് ലൈറ്റ് കത്തിയത്. അപ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു. സംഭവം ഇതാണ്, ഞാൻ പോകുന്നത് നെടുമ്പാശ്ശേരിക്കും രമേഷും രാജയും പോകുന്നത് തിരുവനന്തപുരത്തേക്കുമാണ്. രാജയുടെ പേരാണ് എന്റെ വലിയ പെട്ടിയിലുള്ളത്. ആ പെട്ടി നേരെ പോയിരിക്കുന്നത് തിരുവനന്തപുരം വിമാനത്തിലേക്കാണ്.
സങ്കടപ്പെട്ടുനിൽക്കുന്ന എന്റെ ചുമലിൽ രമേഷിന്റെ സാന്ത്വന കൈകൾ വന്നുതലോടി. നിന്റെ പെട്ടി എവിടേക്കും പോകില്ല. എന്റെ വീട്ടിൽ സുരക്ഷിതമായി ഉണ്ടാകും, സന്തോഷത്തോടെ യാത്ര തുടരുക. മനസ്സിലാകെ സങ്കടം നിറയാൻ തുടങ്ങി. വിലപിടിപ്പുള്ളതെല്ലാം ആ പെട്ടിയിലാണ്. വിമാനത്താവളത്തിൽ കുട്ടികൾ കാത്തുനിൽക്കുന്നുണ്ട്. അവരോട് പെട്ടിയുടെ കഥ പറഞ്ഞാൽ സങ്കടം വരില്ലേ, അവരുടെ പെരുന്നാൾ സന്തോഷത്തിലേക്ക് പെട്ടി പോയ സങ്കടം കടന്നുവരുമോ തുടങ്ങിയ ചിന്തകളോടെയാണ് വിമാനം ഇറങ്ങിയത്. കുടുംബത്തെ കണ്ട ഉടനെ പെട്ടിയുടെ കഥ പറഞ്ഞു. അവരുടെ മുഖത്തും സങ്കടം നിറയുന്നത് കണ്ടു.
കാറിൽ നാട്ടിലേക്കു തിരിക്കുമ്പോൾ രമേഷ് തന്ന നമ്പറിൽ വിളിച്ചുനോക്കി. റിങ് ചെയ്യുന്നുണ്ട്. ഫോൺ ആരും എടുക്കുന്നില്ല. ചിന്തയിലേക്ക് പിശാച് കയറിവന്ന് പലതരത്തിലുള്ള കഥകൾ മെനയാൻ തുടങ്ങി. വീട്ടിലെത്തുന്നതിനിടയിൽ നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ എല്ലാം ദൈവത്തിൽ അർപ്പിച്ച് മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തി കുളി കഴിഞ്ഞ ഉടനെ എന്റെ മൊബൈലിലേക്ക് രമേഷിന്റെ നമ്പറിൽനിന്ന് ഫോൺ വന്നു.
പെരുന്നാളിന്റെ സകല സന്തോഷവർണങ്ങളും മുന്നിൽ വസന്തങ്ങൾ തീർക്കുന്നു. ഫോണെടുത്തപ്പോൾ രമേഷിന്റെ മകളാണ് മറുതലക്കൽ. അവൾ കോളജിലായിരുന്നുവെന്നും അതുകൊണ്ടാണ് ഫോൺ എടുക്കാതിരുന്നതെന്നും സങ്കടം പറഞ്ഞു. പിന്നെ സംസാരിച്ചത് രമേഷാണ്. പെട്ടി വീട്ടിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാമെന്നും പറഞ്ഞു. പെരുന്നാൾ തലേന്നുതന്നെ ഞാൻ കുറ്റിപ്പുറത്തുനിന്നും തിരുവനന്തപുരത്തേക്ക് തീവണ്ടി കയറി. തമ്പാനൂർ എത്തുന്നതുവരെയും നിൽക്കേണ്ടിവന്നു. പെരുന്നാൾ അവധി കണക്കിലെടുത്ത് യാത്രക്കാർ യഥേഷ്ടം. റിസർവേഷൻ എന്നോ കഴിഞ്ഞിരിക്കുന്നു.
ട്രെയിനിലെ തിരക്കോ നിന്നുകൊണ്ടുള്ള യാത്രയോ വിരസമായി തോന്നിയില്ല. തമ്പാനൂർ ഇറങ്ങുമ്പോൾ രാത്രിയായിരുന്നു. അന്നവിടെ മുറിയെടുത്തു. ഓട്ടോയിൽ രമേഷിന്റെ വീട്ടിലെത്തുമ്പോൾ പുമുഖത്തുതന്നെ എന്റെ പെട്ടി ഇരിപ്പുണ്ട്. അതിനുള്ളിലിരുന്ന് മകൾക്ക് വാങ്ങിയ ചെറിയ മാലയും വളയും ചിരിക്കുന്നപ്പോലെ, മിഠായികളുടെ മധുരം അവിടെയാകെ നിറയുന്നപ്പോലെ.
ഈദ് മുബാറക് പറഞ്ഞ് രമേഷ് വന്നെന്നെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ കരയാൻ തുടങ്ങി. രമേഷിന്റെ ഭാര്യയുടെയും മകളുടെയും കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. തക്ബീർ മുഴക്കിക്കൊണ്ട് ഒരു കാറ്റ് അതുവഴി കടന്നുപ്പോയി. രമേഷിന്റെ ഭാര്യ ലൈല ഒരുക്കിയ പ്രാതലിന് പെരുന്നാൾ ബിരിയാണിയേക്കാൾ രുചിയുണ്ടായിരുന്നു.