നവതിയിലും അക്ഷര പ്രേമവുമായി അബൂബക്കര്‍
text_fieldsഅബൂബക്കര്‍
ആനക്കര: അക്ഷരങ്ങളെ മുറുകെ പിടിച്ച് മനസ്സിനെ യൗവ്വനത്തിന്റെ തീക്ഷ്ണതയിലേക്ക് നയിക്കുകയാണ് അബൂബക്കര്‍ മാസ്റ്റര്‍. നവതിയിലാണ് ജീവിതമെങ്കിലും മനസ്സ് സാഹിത്യവാസനകളില് മുഴുകുന്നതോടെ വിറയാര്‍ന്ന കൈകളിലും എഴുത്താണി സ്വയം ചലിപ്പിക്കുകയാണ് ഇദ്ദേഹം. നീണ്ടകാലത്തെ അധ്യാപകവൃത്തിക്ക് 1991ല്‍ വിരാമമിട്ടപ്പോഴും അക്ഷരങ്ങളെ കൈവിടാന്‍ ഒരുക്കമല്ല.
നിരവധി കഥകളും പുസ്തകരചനകളും കവിതകളുടെ സമാഹാരങ്ങളുമായി സാഹിത്യമേഖലയില്‍ മുഴുകുകയാണ് ഇദ്ദേഹം. ആദ്യമായി പുറത്തിറക്കിയത് ദുഃഖസ്മരണകള്‍ എന്ന ഗ്രന്ഥമാണ്. 10ഓളം കവിതകളും കഥകളുമാണ് ദുഃഖസ്മരണയില്‍ ഇതിൽ ഇടം നേടിയത്. 2013ല്‍ ഗ്രാമത്തിന്റെ പഴയകാല ചരിത്രങ്ങള്‍ കോര്‍ത്തിണക്കി ‘എന്റെ തട്ടകം’എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2014ല്‍ ഭാരതപുഴയെ അടിസ്ഥാനമാക്കി ‘നിളയുടെ നിര്യാണം’എന്ന കവിതാസമാഹാരവും പുറത്തിറക്കി.
1936ലാണ് പട്ടിത്തറദേശത്ത് ചാലിപറമ്പില്‍ ആലിയമ്മുണ്ണിയുടെ മകനായി ജനിച്ചത്. കര്‍ഷകനും വ്യവസായിയുമായിരുന്നു പിതാവ്. പത്താംതരം പാസായശേഷം 1955ല്‍ പട്ടിത്തറയിലും വായനശാലയും കൃഷിക്കാരെ സംഘടിപ്പിച്ച് കിസാന്‍ സഭയും സംഘടിപ്പിച്ചു. അധ്യാപക ജോലിയിലും തന്റെ വ്യക്തിമുദ്രപതിപ്പിച്ചു. 1975ല്‍ നാട്ടില്‍ വൈദ്യുതികൊണ്ടുവരാന് ഏറെ പരിശ്രമിച്ചു. പലിരഹിത വായ്പ സംഘവും തുടങ്ങി നാട്ടുകാരെസഹായിക്കാനും മുന്നിട്ടു നിന്നു. ഈമാസം ഏഴിന് ഞായറാഴ്ച അധ്യാപക സംഘടന നേതാക്കളുടെ നേതൃത്വത്തില്‍ അബൂബക്കര്‍ മാസ്റ്ററെ ആദരിക്കും.