പ്രകൃതിയുടെ കൂട്ടുകാരനായ ഓസ്റ്റിന്
text_fieldsഓസ്റ്റിന് അജിത്ത്
ബംഗളൂരു: ഐ.ഐ.ടി, ഐ.ഐ.എസ്.സി എന്നിവയുടെ സംയുക്ത സംരംഭമായ എൻ.പി.ടി.ഇ.എൽ (നാഷനൽ പ്രോഗ്രാം ഓൺ ടെക്‌നോളജി എൻഹാൻസ്ഡ് ലേണിങ്) നടത്തുന്ന പക്ഷിശാസ്ത്രത്തിലെ അടിസ്ഥാന കോഴ്‌സില്‍ മികച്ച വിജയം നേടിയിരിക്കുകയാണ് മലയാളിയായ ഓസ്റ്റിന്‍ അജിത്ത്. സോഫ്റ്റ് വെയര്‍ എൻജിനീയറായ അജിത്തിന്‍റെയും എഴുത്തുകാരിയും പരിഭാഷകയുമായ ഷൈനി അജിത്തിന്‍റെയും ഏക മകന്‍ ഓസ്റ്റിന്‍ പ്രകൃതിയെ ആഴത്തില്‍ അറിയാനുള്ള യാത്രയിലാണ്. 12 വയസ്സിനുള്ളില്‍ 12 പുസ്തകങ്ങള്‍ എഴുതി കഴിഞ്ഞു ഈ കൊച്ചു മിടുക്കന്‍. മൂന്നര വയസ്സിലാണ് ആദ്യ രചന. എട്ടാം വയസ്സിലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്.
കഥകളുടെ ലോകം മാതാപിതാക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ ഓസ്റ്റിന് പ്രകൃതിയുടെ ചടുലതകള്‍ മനപ്പാഠമാക്കാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. ഓരോ വര്‍ഷവും ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി 300 ഓളം പുസ്തകങ്ങളാണ് ഓസ്റ്റിന്‍ എന്ന പുസ്തകപ്രേമി വായിച്ചു തീര്‍ക്കുന്നത്. എഴുത്തും വായനയും മാത്രമല്ല ചിത്രരചനയും ഫോട്ടോഗ്രഫിയുമെല്ലം തനിക്ക് വഴങ്ങുമെന്ന് ഓസ്റ്റിന്‍ ഇതിനകം തെളിയിച്ചു.
യു.കെയിലെ ഒക്സ്ഫോര്‍ഡ് വോൾസി ഹോം-സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഓസ്റ്റിന്‍ 2025 മുതല്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ ബട്ടര്‍ ഫ്ലൈ സർവേകളില്‍ പങ്കെടുക്കാറുണ്ട്. 2025 ല്‍ കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ബേഡ് സര്‍വേ, 2025-26 ആറളം ബട്ടര്‍ഫ്ലൈ സര്‍വേ, 2026 ല്‍ ജ്വലഗിരി രാപ്ത്തൂര്‍ സര്‍വേ എന്നിവയില്‍ പങ്കെടുത്തു. എ.കെ. ഫിറോസാണ് ബട്ടര്‍ ഫ്ലൈ നിരീക്ഷണത്തില്‍ ഓസ്റ്റിന്‍റെ ഗുരു.
കൂടാതെ തവള നിരീക്ഷണത്തില്‍ ഡാനിയല്‍ വി.രാജു, പക്ഷി നിരീക്ഷണത്തില്‍ ദീപ മോഹന്‍, തുമ്പി നിരീക്ഷണത്തില്‍ വിവേക് ചന്ദ്രന്‍ എന്നിവരാണ് മറ്റ് ഗുരുക്കള്‍. താന്‍ നടത്തിയ ഓരോ യാത്രകളാണ് ഓസ്റ്റിന്‍റെ ഓരോ പുസ്തകങ്ങളുടെയും ഇതിവൃത്തം. വീട്ടില്‍ നിത്യവും പത്തോളം പക്ഷികള്‍ വരികയും അവരെ കൂട്ടുകാരാക്കി മാറ്റുകയുമാണ് ഓസ്റ്റിന്‍. 10 ഓളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി രംഗനത്തിട്ടു പക്ഷി സങ്കേതം, കാരാഞ്ചി എന്നിവിടങ്ങളില്‍ മുടങ്ങാതെ പക്ഷി നിരീക്ഷണത്തില്‍ പങ്കെടുക്കുന്നു. നിരവധി അവാര്‍ഡുകളും ബഹുമതികളും ഇതിനോടകം ഓസ്റ്റിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച പഠനാന്തരീക്ഷവും മാതാപിതാക്കളുടെ പിന്തുണയുമാണ് ഓസ്റ്റിന്‍റെ വിജയ രഹസ്യം. കുട്ടികള്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്നു മാതാപിതാക്കള്‍ വിലപിക്കുമ്പോഴും ഓസ്റ്റിനെ പോലെയുള്ള അത്ഭുതപ്രതിഭകള്‍ പ്രകൃതിയെ ചേര്‍ത്ത് പിടിക്കുന്നു.


