അവർക്ക് വെറുമൊരു മരമല്ലത്, പ്രാണനാണ്
text_fieldsജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജിനു സമീപത്തെ കല്ലിത്തിക്ക് ചുവട്ടിൽ കോളജ് പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ ഡോ. ടി.കെ. മഖ്ബൂൽ സംസാരിക്കുന്നു
വെള്ളിമാട്കുന്ന്: ഒരു മരത്തിലെന്തിരിക്കുന്നു എന്ന ചോദ്യം വെള്ളിമാട്കുന്ന് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളോട് ചോദിച്ചാൽ അവർക്കുത്തരമുണ്ട്, അതെല്ലാമാണെന്ന് ഒറ്റവാക്കിൽതന്നെ അവർ പറയും. നൂറൂകൈകളോടെ പടർന്നുപന്തലിച്ചുനിൽക്കുന്ന ആ കല്ലിത്തിമരം ചൂണ്ടിക്കാണിച്ച് ഓരോ വിദ്യാർഥിയും പറയും അത് തങ്ങളുടെ കലാലയ ഓർമകളുടെ ശ്വാസമാണെന്ന്.
എത്ര മൂഡോഫിലും ആ നെടിയനായ മരത്തിന്റെ അരികിലണഞ്ഞാൽ എല്ലാ ടെൻഷനും വിട്ടൊഴിയും അവർക്ക്. ആ കല്ലിത്തിയുടെ തണലും തണുപ്പും നഷ്ടപ്പെടാതിരിക്കാൻ അവർ ആവതെല്ലാം ചെയ്യുകയാണിപ്പോൾ.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളജിലെ നാച്വർ ക്ലബിന്റെ നേതൃത്വത്തിൽ ആ മരമുത്തശ്ശിയുടെ വംശവും വയസ്സും തേടി കണ്ടുപിടിച്ചു. ഫോറസ്ട്രി വനം കൺസർവേറ്റർ ആർ. കീർത്തിയെ ക്ഷണിച്ചുവരുത്തി മരത്തിനെ ആദരിച്ചു.
അറുപതോളം വർഷം അഭയമായി, ശ്വാസമായി നിലകൊണ്ട മുത്തശ്ശി മരത്തിന്റെ സേവനത്തിന് അതൊന്നും പകരമാവില്ലെങ്കിലും തങ്ങളാൽ ചെയ്യാൻ പറ്റിയ ചെറിയ കാര്യമായാണതിനെ അവർ കാണുന്നത്. പ്രവൃത്തിദിവസങ്ങളിൽ ആരെയെങ്കിലും ചുവടെ നിർത്താതെ ഒറ്റക്ക് കല്ലിത്തിയെ വിദ്യാർഥികൾ കണ്ടിട്ടില്ല, അത്രയേറെ പ്രിയങ്കരിയാണ് കുട്ടികൾക്ക് ഈ വളർത്തമ്മ.