ജീവപര്യന്തം പ്രതിക്ക് വിവാഹിതനാവാൻ 15 ദിവസം പരോൾ; യുവതിയുടെ ആഴത്തിലുള്ള പ്രണയം കാണാതിരിക്കാനാവില്ലെന്ന് ഹൈകോടതി, വധൂവരന്മാർക്ക് ആശംസയും
text_fieldsകൊച്ചി: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് വിവാഹിതനാവാൻ ഹൈകോടതിയുടെ പരോൾ. വിവാഹത്തിന് സാധാരണ പരോൾ അനുവദിക്കാറില്ലെങ്കിലും പ്രത്യേകാധികാരം ഉപയോഗിച്ചാണ് തൃശൂർ സ്വദേശിയായ പ്രശാന്തിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്.
കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളായിട്ടും വിവാഹം കഴിക്കാനുള്ള യുവതിയുടെ സന്നദ്ധത കോടതി ചൂണ്ടിക്കാട്ടി.
ജൂൺ 13ന് വിവാഹം നടത്താൻ പരോൾ അനുവദിക്കണമെന്ന ആവശ്യം ജയിൽ അധികൃതർ തള്ളിയതിനെ തുടർന്നാണ് പ്രശാന്തിന്‍റെ മാതാവ് ഹൈകോടതിയെ സമീപിച്ചത്. വിവാഹത്തിനുവേണ്ടി പരോൾ അനുവദിക്കാൻ വകുപ്പില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജയിലധികൃതർ അപേക്ഷ നിരസിച്ചത്.
യുവതിയുടെ ആഴത്തിലുള്ള പ്രണയവും ഇഷ്ടവും സന്തോഷവും കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇരുവർക്കും ആശംസകൾ അർപ്പിച്ചാണ് പരോൾ അനുവദിച്ചത്. അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ ‘പ്രണയം തടസ്സങ്ങൾ അംഗീകരിക്കില്ല’ എന്ന വാക്യങ്ങളും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.