108 വെറും നമ്പറാണ് കുഞ്ഞിപ്പെണ്ണിന്
text_fieldsമരുമകൾ പ്രേമക്കൊപ്പം പാങ്ങ് ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ കുഞ്ഞിപ്പെണ്ണ് വീട്ടിലേക്ക് മടങ്ങുന്നു
കോട്ടക്കൽ: പ്രായം വെറും എണ്ണം മാത്രമാണ് കുഞ്ഞിപ്പെണ്ണിന്. വോട്ട് ചെയ്ത് തുടങ്ങിയ കാലം മുതൽ ഒറ്റത്തവണ പോലും മുടക്കിയിട്ടില്ല. ഇത്തവണയും ഊർജസ്വലതയോടെ നൂറ്റിയെട്ടാം വയസ്സിൽ സമ്മതിദാനവകാശം രേഖപ്പെടുത്തിയിരിക്കുകയാണ് പാങ്ങ് വടക്കേക്കര വടക്കേതിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ്.
വർഷങ്ങളായി ഇടത് പാർട്ടിയോടൊപ്പം സഞ്ചരിക്കുന്ന കുടുംബമാണ്. വയനാട് ഭർത്താവ് അയ്യപ്പന്റെ കൈപ്പിടിച്ചായിരുന്നു രാഷ്ടീയ പ്രവർത്തനം. നക്സൽ വർഗീസിനൊപ്പം സമരമുഖങ്ങളിൽ മുൻനിരയിലായിരുന്നു അന്ന് അയ്യപ്പൻ.
പിന്നീട് മക്കളായ വേലുക്കുട്ടിക്കും നാരായണനുമൊപ്പം സ്വന്തം നാട്ടിലേക്ക് കുഞ്ഞിപ്പെണ്ണ് മടങ്ങി. ഇവിടെയും ചുവപ്പിന്റെ കൈ പിടിച്ചായിരുന്നു ജീവിതം. മകൻ നാരായണനും മരുമകൾ പ്രേമയും സി.പി.എമ്മിന്റെ നാട്ടിലെ മുഖമാണ്. പ്രേമ രണ്ടുതവണ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. ശ്രീകുറുമ്പ ലീല, രമണി എന്നിവർ മറ്റു മക്കളാണ്.
ജില്ല സാക്ഷരത മിഷന്റെ മികവുത്സവത്തിൽ പങ്കാളിയായ മുതിർന്ന പഠനാർഥിയായ കുഞ്ഞിപ്പെണ്ണിനെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചിരുന്നു.


