ആകാശഗംഗയേക്കാൾ നാലിരട്ടി വലുപ്പം; ‘രാ-ജാവി’നെ കണ്ടെത്തി മലപ്പുറത്തുകാരി
text_fieldsരഹന പയ്യശ്ശേരി
എടക്കര (മലപ്പുറം): ചുങ്കത്തറയിലെ വീട്ടുമുറ്റത്തുനിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്ന ആ കൊച്ചുപെൺകുട്ടി ഇന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നത് പ്രപഞ്ചസൃഷ്ടിയുടെ അത്ഭുത രഹസ്യങ്ങളാണ്. പ്രപഞ്ചത്തിന്റെ കോണിലെവിടെയോ ഒളിച്ചിരുന്ന ഭീമൻ നെബുലയെ (വാതകമേഘം) കണ്ടെത്തി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് മലപ്പുറം ചുങ്കത്തറ സ്വദേശിനിയായ ഡോ. രഹന പയ്യശ്ശേരി.
സ്പെയിനിലെ സി.ഇ.എഫ്.സി.എ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈ മലയാളി പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ നെബുലക്ക് നൽകിയിരിക്കുന്ന പേര് ‘രാ-ജാവ്’ (രഹനാസ് ജവാലമ്പ്ര) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടത്തിയ ജവാലമ്പ്ര ഒബ്സർവേറ്ററിയുടെ ‘ജ’യും ചേർത്താണ് ഈ പേര് നൽകിയിരിക്കുന്നത്.
‘ഇനോർമസ് ലൈമാൻ ആൽഫ നെബുല’ എന്ന വിഭാഗത്തിൽപ്പെടുന്ന, പ്രപഞ്ചത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഭീമൻ നെബുലയാണിത്. പ്രപഞ്ചത്തിന് ഇന്നുള്ളതിന്റെ 20 ശതമാനം മാത്രം പ്രായമുണ്ടായിരുന്ന കാലത്തെ, അതായത് 1100 കോടി പ്രകാശവർഷം മുമ്പുള്ള കാഴ്ചയാണിത്.
നമ്മുടെ താരാപഥമായ ക്ഷീരപഥത്തിന്റെ നാലിരട്ടി വിസ്തൃതിയുണ്ട് രാ-ജാവിന്. ഹൈഡ്രജനും ഹീലിയവും കൂടാതെ, ലോഹസമ്പുഷ്ടമായ വാതകങ്ങൾ ഇതിലുണ്ടെന്നും രഹനയും സംഘവും കണ്ടെത്തിയിട്ടുണ്ട്. ജവാലമ്പ്ര ആസ്ട്രോഫിസിക്സിക്കൽ ഒബ്സർവേറ്ററിയിലെ അത്യാധുനിക ടെലസ്കോപ്പുകൾ നൽകിയ ഡേറ്റ വിശകലനം ചെയ്താണ് രഹന ഈ നേട്ടത്തിലേക്ക് എത്തിയത്. സ്പെയിൻ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ 32 ഗവേഷകരാണ് രഹനയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘത്തിലുണ്ടായിരുന്നത്.
നിശ്ചയദാർഢ്യവും കഠിനാധ്വാനവുംകൊണ്ട് ഉയരങ്ങൾ കീഴടക്കിയ കഥയാണ് രഹനയുടേത്. ചുങ്കത്തറ മാർത്തോമ കോളജിലെ ബിരുദപഠനത്തിനുശേഷം കോട്ടയം എം.ജി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽനിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. ചൈനയിലെ ഷാങ്ഹായ് ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ ഗവേഷണം നടത്തിയശേഷമാണ് രഹന സ്പെയിനിലെത്തുന്നത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കൽ ഉസ്മാന്റെയും റംലത്തിന്റെയും മകളാണ് ഈ യുവശാസ്ത്രജ്ഞ.


