പേപ്പർ പുഷ്പങ്ങളിലൂടെ ജുബൈലിൽ നിന്ന് ആലപ്പുഴക്കാരിക്ക് ഗിന്നസ് നേട്ടം
text_fieldsഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സുമായി നീനു സാംസൺ
ജുബൈൽ: ആലപ്പുഴ ചേർത്തല സ്വദേശിനി നീനു സാംസൺ ആണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. നാല് മണിക്കൂർ 39 മിനിറ്റ് സമയം കൊണ്ട് പേപ്പർ കൊണ്ടുള്ള 1,101 പുഷ്പങ്ങൾ തയ്യാറാക്കി 574 അടിനീളത്തിൽ ക്രമീകരിച്ചാണ് റെക്കോർഡ് കൈവരിച്ചത്. 20–25 മിനിറ്റിനുള്ളിൽ നൂറോളം പേപ്പർ പുഷ്പങ്ങൾ തീർക്കാനുള്ള കഴിവാണ് ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ റെക്കോർഡിലേക്ക് എത്താൻ സഹായിച്ചത്. ചേർത്തല പരേതനായ ചാരങ്കാട്ട് പ്രദീപിൻറെയും ജോളിയുടെയും മകളാണ് നീനു.
നീനു പേപ്പർ കൊണ്ട് തയ്യറാക്കിയ പുഷ്പങ്ങൾ
2009 ൽ സൗദിയിൽ എത്തിയത് മുതൽ മറ്റു ജോലികൾ ഒന്നും ഇല്ലാത്തതിനാൽ സമയം സൃഷ്ടിപരമായി ഉപയോഗിക്കണം എന്ന ചിന്തയിലായിരുന്നു. അതോടെയാണ് പഴയ ഇഷ്ടങ്ങളായ ക്രാഫ്റ്റിങ്ങിനോടും പെയിന്റിങ്ങിനോടും വീണ്ടും കൂട്ടുകൂടിയത്. ഇതോടെ ഈ കലാസപര്യ ജീവിതത്തിന്റെ ഭാഗമായിമാറുകയായിരുന്നു. യു.പി സ്‌കൂൾ കാലഘട്ടത്തിൽ തനിക്കും കൂട്ടുകാർക്കുമായി നിരവധി കരകൗശല രൂപങ്ങൾ മെനഞ്ഞെടുക്കാറുണ്ടായിരുന്നുവെന്ന് നീനു ഓർക്കുന്നു. ധാരാളം സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. അക്രിലിക് പെയിന്റിങ്ങും മറ്റിനങ്ങളും ഇഷ്ടമാണെങ്കിലും കരകൗശല വസ്‌തുക്കളുടെ നിർമാണമാണ് ഏറെ പ്രിയം.
നീനു ഭർത്താവ് സാംസണും മക്കളായ ആരോണിനും ആഞ്ജലീനക്കും ഒപ്പം
പാഴ്‌വസ്തുക്കൾക്ക് കലയിലൂടെ പുതുജീവൻ നൽകിയാണ് നീനു അറിയപ്പെട്ടു തുടങ്ങിയത്. മുട്ടയുടെയും മറ്റും കവറുകൾ, പിസ്സയുടെ പുറംതോട്, പഴയ പുസ്തകങ്ങൾ, പഴയ വസ്ത്രങ്ങൾ, മുത്തുകൾ, വയർ തുടങ്ങി ഉപയോഗ ശൂന്യമായ വസ്‌തുക്കൾ നീനുവിന്റെ കര വിരുതിൽ വീടുകളിൽ ഭംഗിയുള്ള അലങ്കാര വസ്തുക്കളായി മാറും. കരകൗശല ഇനങ്ങളായ എംബ്രോയിഡറി (ആരി, റിബൺ, ഹാൻഡ്), ഫ്ലവർ മേക്കിങ്, ക്വില്ലിംഗ്, സാൻഡ് ആർട്, ബോട്ടിൽ ക്രാഫ്റ്റ്‌സ്, റീസൈക്ലിങ് ക്രാഫ്റ്റ്, ബോൺസായ് ട്രീ, വൂൾ ക്രാഫ്റ്റ്‌സ്, 3ഡി, കളിമൺ എന്നിവക്ക് പുറമെ ഗ്ലാസ് പെയിന്റിംഗ് (ലൈനർ പ്രാക്ടീസ്, കളറിംഗ്, ഗ്ലൂ, ഗ്ലിറ്റർ, ഷെയിഡ്, സ്റ്റൈൻഡ്, റിവേഴ്‌സ് ) വിവിധ തരത്തിലുള്ള പെയിന്റിങ്ങുകളും ഇവർ ചെയ്യുന്നുണ്ട്. പ്രകൃതിക്ക് പ്രാധാന്യം നൽകിയുള്ള കരവിരുതുകളാണ് കൂടുതലും. പേനയുടെ മുന പെയിന്റിൽ മുക്കി വളരെ സൂക്ഷ്മമായി ചെയ്യേണ്ട നിബ് പെയിന്റിങും ചെയ്യുന്നുണ്ട്. പഴയ പുസ്തകങ്ങൾ, ചെറിയ വിത്തുകൾ, അരി, വിവിധ ധാന്യങ്ങൾ എല്ലാം കല വിരിയുന്ന വസ്തുക്കളാണ് നീനുവിന്.
കരകൗശല വിദ്യയുടെയും ചിത്രകലയുടെ വഴിയിലൂടെ ഏറെ സഞ്ചരിച്ചു കഴിഞ്ഞ നീനു കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഈ കലകളിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ട പരിശീലനവും നൽകിവരുന്നു. നിലയിൽ വിവിധ ദേശക്കാരായ ഇരുന്നൂറോളം ശിഷ്യ ഗണമുണ്ട്. ഭർത്താവ് സാംസണിൽ നിന്ന് ഹൃദ്യമായ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിക്കുന്നതെന്ന് നീനു 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സാംസണും, ദമ്മാമിൽ ജോലി ചെയ്യുന്ന സഹോദരൻ നിവിനും പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ എത്തിച്ചു നൽകും. ഇതിനു മുമ്പ് മൂന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും, മൂന്നു തവണ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിരുന്നു. ആദ്യമായാണ് കലാപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം നൽകുന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ അപ്രതീക്ഷിതമായി ഇടം നേടുന്നത്.
റോയൽ കമ്മീഷൻ ഹെറിറ്റേജ് ഫെസ്റ്റിവലിൽ ഇന്ത്യൻ കലാരൂപങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ നീനു, കോവിഡിന് മുമ്പ് വരെ ജുബൈലിലെ വീട്ടു പരിസരങ്ങളിൽ വിവിധ വിളകൾ നടാനും പൂന്തോട്ടം നിർമിക്കാനും സമയം കണ്ടെത്താറുണ്ടായിരുന്നു. പഠനകാലത്ത് ധാരാളം കഥകളും കവിതകളും എഴുതിയിരുന്നു. 'ആർട്സ് സീക്രെട്സ് ജുബൈൽ' എന്ന പേരിൽ സോഷ്യൽ മീഡിയയിലും സജീവമാണ്.നവോദയ സാംസ്‌കാരിക വേദി, ജുബൈൽ മലയാളി സമാജം തുടങ്ങിയ സാംസ്കാരിക സംഘടനകളിലും നിറ സാന്നിധ്യമാണ് നീനുവും കുടുംബവും. ഭർത്താവ് സാംസൺ ജേക്കബ് വാസ്കോ മെയിന്റനൻസ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുന്നു. മകൻ ആരോണും (10-ാം ക്ലാസ്) മകൾ ആഞ്ജലീനയും (6-ാം ക്ലാസ്) ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈലിലെ വിദ്യാർത്ഥികളാണ്. ഇരുവർക്കും ചിത്രരചനയിലും സംഗീതത്തിലും താല്പര്യമുണ്ട്. ജുബൈൽ മോർട്കോ കോമ്പൗണ്ടിലാണ് നീനുവും കുടുംബവും താമസം.