വിളിപ്പാടകലെ ഷൈലയുണ്ട്, മിണ്ടാപ്രാണികളുടെ രക്ഷകയായി
text_fields1. ശൈല തെരുവുനായക്ക് ഭക്ഷണം നൽകുന്നു 2. ശൈലയുടെ നേതൃത്വത്തിൽ ടാറിൽ വീണ നായെ രക്ഷപ്പെടുത്തുന്നു
കൽപറ്റ: പുരുഷന്മാർ മാത്രം മുന്നോട്ടു വന്നിരുന്ന അനിമൽ റെസ്ക്യൂ മേഖലയിൽ രണ്ടര പതിറ്റാണ്ടുകാലമായി സേവനരംഗത്ത് നിറഞ്ഞു നിൽക്കുകയാണ് കൽപറ്റ പള്ളിതാഴെ സ്വദേശിനി ഷൈല. ജീവിതത്തോട് പടവെട്ടി സാമൂഹ്യ പ്രവർത്തന മേഖലകളിൽ നിൽക്കുന്ന ഷൈല മകളെ ബി.എ ഹോട്ടൽ മാനേജ്മെന്റ് വരെ പഠിപ്പിക്കുകയും മകൾ റെയിൽവേയിൽ ജോലി നേടുകയും ചെയ്തു.
കുഞ്ഞുനാൾ മുതൽ ജീവജാലങ്ങളോട് ഇഷ്ടം തോന്നിയ ഷൈലയുടെ വീട്ടിൽ നിറയെ പൂച്ച, നായ, കോഴി, താറാവ് തുടങ്ങിയവയുണ്ട്. കഴിഞ്ഞ ഉരുൾപൊട്ടൽ സമയത്തും കോവിഡ് നാളുകളിലും ദുരിതമനുഭവിച്ച നിരവധി മൃഗങ്ങളെയാണ് ഷൈല ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കോവിഡ് നാളുകളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതോടൊപ്പം വാക്സിൻ എടുപ്പിക്കാനും മുൻനിരയിലുണ്ടായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് കമ്പളക്കാട് മടക്കിമലയിൽ ടാറിൽ മുങ്ങിപോയ തെരുവ് നായക്ക് രക്ഷകരായി എത്തിയത് ശൈലയുടെ നേതൃത്വത്തിലുള്ള റെസ്ക്യൂ ടീമാണ്. 27 വർഷമായി ആനിമൽ റസ്ക്യൂ രംഗത്ത് സജീവമായ ഷൈലക്ക് 2023 ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച ജന്തുക്ഷേമ പ്രവർത്തനത്തിനുള്ള ആദരവും ലഭിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ പാര ലീഗൽ വളന്റിയർ കൂടിയാണ് ഷൈല എസ്.പി.