കളർ ഓഫ് പാരഡൈസ്
text_fieldsജമീല ബീഗം
ചെറുപ്പത്തിലെ തന്റെ ഇഷ്ടത്തെ ജമീല വീണ്ടും പൊടി തട്ടിയെടുത്തത് 28ാം വയസ്സിലാണ്.
ഭർത്താവിന്റെ അകാല വിയോഗം സൃഷ്ടിച്ച ഏകാന്തതയെ മറികടക്കാനായി വർണങ്ങളുടെ
ലോകത്തേക്ക് കടന്നു ചെല്ലുകയായിരുന്നു അവർ
ഏകാന്ത നിമിഷങ്ങളിൽ പ്രകൃതി തന്നോട് പുഞ്ചിരിക്കുന്നതായി തോന്നും. അവയോടുള്ള ഇഷ്ടം തന്റെ സർഗാത്മകതയെ തൊട്ടുണർത്തും. കൈെയത്തും ദൂരത്തൊരു കാൻവാസും കൈയിൽ നിറം പകരാനൊരു ബ്രഷുമുണ്ടെങ്കിൽ 78കാരി ജമീല ബീഗം വീണ്ടും മധുരപ്പതിനേഴുകാരിയാവും. നിമിഷങ്ങൾകൊണ്ട് തന്റെ ഒഴിവുവേളകളിലെ ആലസ്യം മനോഹരമായൊരു ചിത്രമായി പിറവിയെടുക്കും. ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത, ആരും ചിത്രം വരക്കുന്നതോ, ചായക്കൂട്ടുകൾ തയാറാക്കുന്നതോ നേരിൽ കണ്ടിട്ടില്ലാത്ത തിരൂർ കൈനിക്കര തറവാട്ടിലെ ജമീല മമ്മി ഹാജിയുടെ ഓരോ ചിത്രവും കലാരംഗത്തെ പ്രഫഷനലുകളെ വെല്ലുന്ന മികവിലുള്ളതാണ്.
വരകളും വർണങ്ങളുംകൊണ്ട് ജീവിതത്തിന്റെ കാൻവാസിൽ നിറം ചാർത്തിയത് നാനൂറിലധികം ചിത്രങ്ങൾക്ക്. പ്രായം എൺപതിനോട് അടുക്കുമ്പോഴും ഹോബി എന്താണെന്ന ചോദ്യത്തിന് ‘വര’ എന്ന ഒറ്റ ഉത്തരം പറഞ്ഞ് അവർ നിറഞ്ഞുചിരിക്കും. ജീവിതയാത്രയിലെ ഉറ്റ കൂട്ടുകാർ ആരെന്ന ചോദ്യത്തിന് പെയിന്റും ബ്രഷുമെന്ന് സംശയങ്ങളേതുമില്ലാതെ അവർ മറുപടി പറയും. ജമീലയെന്ന അറബി പദത്തിന്റെ അർഥം സൗന്ദര്യമെന്നാണ്. തന്റെ ജീവിതത്തിലും കലയിലും ആ പേരിനെ അക്ഷരാർഥത്തിൽ അന്വർഥമാക്കുകയാണ് ജമീല ബീഗം.
പ്രകൃതിയുടെ ചിത്രകാരി
ചെറുപ്പം മുതലേ ജമീല പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു. കാടും മരവും മഴയും ആകാശവുമെല്ലാം കാണുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം തന്നെ പൊതിയുന്നതായി തോന്നും. പ്രകൃതി ദൃശ്യങ്ങളെ കുഞ്ഞു ജമീല പച്ചില കൊണ്ടും കരിക്കട്ടകൊണ്ടും മതിലിലും ഇലകളിലും പകർത്തി. കാലങ്ങൾക്കിപ്പുറം മതിലിന് പകരം കാൻവാസും കരിക്കട്ടക്ക് പകരം ബ്രഷും കൈയിലെത്തിയപ്പോഴും പ്രകൃതി തന്നെയാണ് വരക്കാനുള്ള ഇന്ധനമായത്. പൂക്കളും മേഘവും വെള്ളച്ചാട്ടവുമുൾപ്പെടെ ഭാവനയിലെ പ്രകൃതിഭംഗികളെല്ലാം കാൻവാസിൽ ജമീലയുടെ കൈയൊപ്പിനൊപ്പം പതിഞ്ഞു.
ചേർത്തുപിടിച്ച ഖലീൽ
ചെറുപ്പത്തിൽ തന്നെ ധാരാളം വരക്കുമായിരുന്നെങ്കിലും അന്നത്തെ കാലത്ത് അഭിനന്ദിക്കാനും പിന്തുണ നൽകാനും ആളുകൾ വളരെ കുറവായിരുന്നു. പ്രതികൂല സാഹചര്യത്തിലും ജമീലയുടെ കഴിവിനെ പരിപോഷിപ്പിക്കാൻ വേണ്ടി ഓടിനടന്നത് അഞ്ച് വർഷം മുമ്പ് മരണപ്പെട്ട സഹോദരൻ ഖലീലാണ്. ആവശ്യാനുസരണം പെയിന്റും ബ്രഷുമെല്ലാം തന്റെ പ്രിയപ്പെട്ട പെങ്ങൾക്കായി ഖലീൽ പലപ്പോഴായി സമ്മാനിച്ചു. ജമീല ഉയരങ്ങൾ കീഴടക്കുന്നത് സ്വപ്നം കണ്ട സഹോദരൻ അവളെയും കഴിവിനെയും ചേർത്തുപിടിച്ചു.
വീണ്ടും വരക്കുന്നു
ചെറുപ്പത്തിലെ തന്റെ ഇഷ്ടത്തെ ജമീല വീണ്ടും പൊടി തട്ടിയെടുത്തത് 28ാം വയസ്സിലാണ്. ഭർത്താവിന്റെ അകാല വിയോഗം സൃഷ്ടിച്ച ഏകാന്തതയെ മറികടക്കാനായി വർണങ്ങളുടെ ലോകത്തേക്ക് കടന്നുചെല്ലുകയായിരുന്നു അവർ. ജീവിതത്തിനുതന്നെ അവ പുതിയ നിറങ്ങൾ നൽകി എന്നതാണ് വാസ്തവം. ജമീലയുടെ 28ാം വയസ്സിലാണ് ഭർത്താവും തിരൂരിലെ വ്യാപാര പ്രമുഖനായിരുന്ന കൈനിക്കര മമ്മിഹാജി വിടപറഞ്ഞത്.
പറക്കമുറ്റാത്ത രണ്ട് മക്കളും ഭർത്താവിന്റെ ബിസിനസ് ചുമതലകളും നൽകിയ ഉത്തരവാദിത്തം നിർവഹിക്കുന്നതിനിടയിലും ചിത്രരചനക്കായി അവർ സമയം കണ്ടെത്തി. ചെറുപ്പത്തിൽ ആരുമറിയാതെ വരച്ചിരുന്ന ജമീലയുടെ ജന്മവാസനകൾ വർണചിത്രങ്ങളായി പുറത്തേക്കൊഴുകയായിരുന്നു.
നിറങ്ങൾ കൂട്ടിച്ചേർക്കുന്നതിലെ സാങ്കേതികതയും കാൻവാസിൽ വരച്ച ചിത്രങ്ങളും അതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ജമീല വരച്ചതെല്ലാം സ്വതസിദ്ധമായ ശൈലിയിലായിരുന്നു. അതിനുശേഷം കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ തന്റെ ലോകത്ത് തനിക്കായി മാത്രം വരച്ചിട്ട ചിത്രങ്ങൾ. ജലച്ചായത്തിലും അക്രിലിക്കിലും എണ്ണച്ചായത്തിലും പിറന്നുവീണ ആ ചിത്രങ്ങളെല്ലാം കൈനിക്കര തറവാട്ടിലെ അകത്തളങ്ങളിൽ മങ്ങിയ വെളിച്ചത്തിൽ വിശ്രമിച്ചു. വിരുന്നെത്തുന്ന ബന്ധുക്കളും മറ്റും ഇലച്ചാർത്തും മരങ്ങളും വെളിച്ചവും തെളിനീരും ഇടകലരുന്ന ആ ചിത്രങ്ങൾ കണ്ട് അമ്പരന്നു.
അരങ്ങത്തേക്ക്
ഭാവനയിലെ പ്രകൃതിഭംഗികൾക്ക് ജമീലയുടെ വിരലുകൾ ജീവൻ നൽകിയപ്പോൾ കണ്ടുനിന്നവർ വിസ്മയിച്ചു. പ്രകൃതിക്ക് ഇത്രയധികം ഭാവങ്ങളോ എന്ന അതിശയം ആസ്വാദകരുടെ സ്നേഹ പ്രതികരണങ്ങളിൽ നിറഞ്ഞു. അക്രിലിക്കിലും എണ്ണച്ചായത്തിലും അവർ തീർത്ത വിസ്മയങ്ങൾ ചിത്രകലയെ സ്നേഹിക്കുന്നവർക്ക് ഇടയിലേക്കെത്തിക്കണമെന്ന ആശയം കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും രൂപപ്പെട്ടതിന് കാരണവും ഇതുതന്നെ.
ചിത്രകലയുടെ അടിസ്ഥാനപാഠങ്ങളൊന്നുമറിയാതെ അവർ വരച്ച ചിത്രങ്ങളുടെ ആദ്യപ്രദർശനം 2011ൽ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടു. തിരൂർ തുഞ്ചൻ പറമ്പിൽ നടത്തിയ രണ്ടാമത്തെ പ്രദർശനവും ജനപ്രവാഹത്താലും കലാസ്വാദകരുടെ അഭിനന്ദനങ്ങളാലും ശ്രദ്ധേയമായി. എറണാകുളം ദർബാർ ഹാളിൽ വെച്ച് നടത്തിയ നാച്വർ സ്കേപ്സ് എന്ന് പേരിട്ട ചിത്രപ്രദർശനം മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. മോഹൻലാലിന് പ്രിയപ്പെട്ട രണ്ട് ചിത്രങ്ങളും അന്ന് സമ്മാനിക്കാനായി.
സ്വപ്നങ്ങൾ ഇനിയുമേറെ
ഇനിയൊരു ജന്മം കൂടിയുണ്ടെങ്കിൽ അന്നും ഇതുപോലെ പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും വരച്ചും ജീവിക്കാനാണിഷ്ടം. ജീവിത സാഹചര്യങ്ങൾ കുറച്ചു തിരക്കായതിനാൽ പഴയപോലെ പെയിന്റിങ്ങിന് സമയം കിട്ടുന്നില്ല. ഏറെ വൈകാതെ ഒരു എക്സിബിഷൻകൂടി സംഘടിപ്പിക്കണം. സ്വപ്നങ്ങൾ ജമീലക്ക് ഇനിയുമേറെയുണ്ട്.
സർഗാത്മകതയുടെ ഒറ്റമരക്കാട്
ചിത്രം വരക്ക് പുറമേ ക്രാഫ്റ്റ് വർക്കിലും ജമീല തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. നടുവേദന കാരണം കിടപ്പിലായ 11 വർഷത്തിനിടയിൽ വരക്ക് പുറമേ നിരവധി ക്രാഫ്റ്റ് വർക്കുകളാണ് ജമീല ചെയ്തു തീർത്തത്. വീട്ടിലെ ഒഴിവാക്കിയ തീപ്പെട്ടിയുടെയും സോപ്പിന്റെയും ചെറിയ പെട്ടി പോലും എന്തെങ്കിലും കരകൗശല വസ്തുവാക്കി മാറ്റും. മകൻ ആഷിക്കിന്റെ വീടും പരിസരവും മുഴുവൻ ഡിസൈൻ ചെയ്തതും ഇവർ തന്നെ. ഇന്റീരിയർ ഡിസൈനിങ്ങും പൂന്തോട്ടവുമെല്ലാം വളരെ മനോഹരമായ രീതിയിലാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. കൂടാതെ, ഒരു പാചക വിദഗ്ധകൂടിയാണ് ജമീല.
1946 ആഗസ്റ്റ് 10ന് പള്ളിക്കലകത്ത് ഹമീദിന്റെയും സുഹറാബിയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. കൈനിക്കര മമ്മി ഹാജിയുടെ ഭാര്യയായി 18ാം വയസ്സിൽ മലപ്പുറം ജില്ലയിലെ തിരൂരിലെത്തി. മക്കൾ: ആഷിക്, റോഷ്നി. മരുമക്കൾ: റഹീന, സെയ്ദു. പേരമക്കൾ: സമീൽ അക്തർ, മെഹ്നാസ്, ആഖിൽ ആഷിക്, സാക്കിയ, അർഷക് മുഹമ്മദ്.
.ചിത്രങ്ങൾ: മുസ്തഫ അബൂബക്കർ