ചിറക് തുന്നിയ ഉമ്മ, ഉയരെ പറന്ന മകൻ
text_fieldsമുഹമ്മദ് നെമിൽ ഉമ്മ നസീറ ബക്കറിനൊപ്പം
മലപ്പുറം: "എന്നെ പറക്കാൻ അനുവദിക്കൂ..." - സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ നസീറ ബക്കറിന്റെ പുസ്തകത്തിന്റെ പേര് ഇങ്ങനെയാണ്. മക്കളെ വളർത്തേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് പറയുന്ന എഴുത്തുകാരി സ്വന്തം ജീവിതത്തിലും മകനെ പറക്കാൻ വിട്ടു. ഉമ്മ തുന്നിയ ചിറകിൽ മകനായ മുഹമ്മദ് നെമിൽ കാൽപന്തിന്റെ ലോകത്ത് ഉയരത്തിൽ പറന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം കാരണം മരിച്ച പിതാവിന്റെ സ്വപ്നങ്ങൾക്ക് ഈ മകൻ സാഫല്യമേകി.
കോഴിക്കോട് ചേവായൂരിലെ വലിയാട്ടിൽ വീട്ടിലെ മുഹമ്മദ് നെമിലിന് ചെറുപ്പം മുതലേ കാൽപന്തുകളിയോടായിരുന്നു പ്രിയം. കാണുന്നതെല്ലാം കാലുകൊണ്ട് തട്ടി കളിക്കുന്ന പ്രകൃതം. പാടത്തും പറമ്പിലും മകൻ കളിക്കുന്നത് കാണാൻ നസീറയും എത്തും. ഏഴാം വയസ്സിൽ സഹോദരൻ നിഹാലിനൊപ്പം കോഴിക്കോടുള്ള നോയൽ ജോർജ് എന്ന പരിശീലകന്റെ അടുത്തേക്ക് കൊണ്ടുപോയതും നസീറ തന്നെ. പോയിവരാനുള്ള ബുദ്ധിമുട്ട് കാരണം പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും നെമിലിന്റെ കാൽപന്ത് സ്വപ്നങ്ങൾ ഇല്ലാതായില്ല.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് വിദേശത്തേക്ക് കളിക്കാൻ പോകുന്ന താരങ്ങളുടെ വാർത്ത പത്രത്തിൽ കണ്ടാണ് നസീറ മകനെ വീണ്ടും കളി പഠിപ്പിക്കാൻ ഇറങ്ങുന്നത്. 12 വയസ്സായപ്പോൾ വി.പി. സത്യൻ ഫുട്ബാൾ അക്കാദമിയിൽ ചേർത്തു. റിലയൻസ് ഫൗണ്ടേഷൻ അക്കാദമി നെമിലിനെ മുംബൈയിലെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു. പിന്നീടങ്ങോട്ട് നെമിലിന്റെ സുവർണ കാലമായിരുന്നു. റിലയൻസ് അക്കാദമിയിൽ നടത്തിയ മികച്ച പ്രകടനം നെമിലിന് സ്പെയിനിലെ മാർസെറ്റ് ഹൈ പെർഫോമൻസ് അക്കാദമിയിലേക്കുള്ള വഴി തുറന്നു. 2020ൽ തന്റെ പതിനെട്ടാം വയസ്സിലാണ് നെമിൽ ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയിൽ എത്തുന്നത്.
നാലു വർഷം ക്ലബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ കരാർ മൂന്നു വർഷത്തേക്ക് കൂടി ഗോവ പുതുക്കി. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനലിലെത്തുകയും സൂപ്പർ കപ്പിൽ ചാമ്പ്യന്മാരാവുകയും ചെയ്ത ടീമിന്റെ മധ്യനിരയിൽ ആക്രമണങ്ങൾക്ക് ചരട് വലിച്ചത് ഈ കോഴിക്കോട്ടുകാരനായിരുന്നു. പഴയ പന്തുകളിക്കാരനായിരുന്ന അബൂബക്കർ എന്ന നെമിലിന്റെ ഉപ്പ 2019ലാണ് മരിച്ചത്. തന്റെ മകന്റെ വളർച്ചയിൽ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്ന ആ പിതാവിന്റെ സ്വപ്നങ്ങൾക്ക് പിറകെ മാതാവിന്റെ കൈപിടിച്ച് നെമിൽ നടന്നുകയറുകയായിരുന്നു