മൃദുലം മധുരം
text_fieldsമൃദുല വാര്യർ
പാട്ടുനിറയെ സ്വരങ്ങളും ജതികളും. ആലാപനം ഏറെ ക്ലേശകരം. ഒടുവിൽ ഈ പാട്ടുപാടാൻ തനിക്ക് കഴിയില്ലെന്ന് ഗായിക സംഗീതസംവിധായകനോടു തുറന്നുപറഞ്ഞു. എങ്കിലും തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിൽ ആ ഗാനം പാടിത്തീർത്തു. പത്തൊമ്പതാം നൂറ്റാണ്ടിലെ ‘മയിൽപ്പീലിയിളകുന്നു കണ്ണാ...’ എന്നതായിരുന്നു ആ ഗാനം. ഗായിക മൃദുല വാര്യരും. ഈ പാട്ടിലൂടെ ഒടുവിൽ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മൃദുലയെ തേടിയെത്തി. മൃദുല വാര്യരുടെ പാട്ടുവിശേഷങ്ങളിലൂടെ...
ഉപേക്ഷിച്ച ഗാനത്തിന് പുരസ്കാരം!
സംസ്ഥാന പുരസ്കാരമല്ലേ, തീർച്ചയായും വളരെ സന്തോഷം! എനിക്കിത് വലിയ അംഗീകാരം തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയൊരു സമ്മാനമായതിനാൽ ഇതിന് ഇരട്ടി മധുരംകൂടിയുണ്ട്. ഭാഗ്യക്കുറി കിട്ടിയ ഒരാളുടെ സന്തോഷത്തിലാണ് ഞാനും കുടുംബാംഗങ്ങളുമെല്ലാം. ഇരട്ടിമധുരത്തിനു കാരണം, പാടാനുള്ള ബുദ്ധിമുട്ടുമൂലം ആദ്യം വളരെ വിഷമത്തോടെ ഉപേക്ഷിക്കേണ്ടി വന്നൊരു ഗാനമാണിത് എന്നതിനാലാണ്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമക്കു വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ വരികൾ. ക്ലാസിക്കൽ തലത്തിലുള്ള ആലാപനമാണ് ഈ ഗാനത്തിനു വേണ്ടത്.
മൊത്തം സ്വരങ്ങളും ജതികളുമാണ്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ അയച്ചുതന്ന ട്രാക്ക് പാടാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ ഗാനം ആലപിക്കാൻ കഴിയില്ലെന്ന് ഒടുവിൽ അദ്ദേഹത്തോടു തുറന്നു പറഞ്ഞു. പക്ഷേ, ഈ പാട്ട് എനിക്ക് പാടാൻ കഴിയുമെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. പ്രചോദന, പരിശീലന സെഷനുകളാണ് പിന്നീടു നടന്നത്. മെല്ലെ, മെല്ലെ ആത്മവിശ്വാസം ഉള്ളിൽ എത്തിത്തുടങ്ങി. അതിനു ശേഷം റിലാക്സ്ഡ് മൂഡിലാണ് റെക്കൊഡിങ് നടന്നത്. കഥ ഇതായതിനാലാണ് ഈ പാട്ടിന് അംഗീകാരങ്ങളൊന്നും പ്രതീക്ഷിക്കാതിരുന്നത്.
അതിനാൽ എനിക്ക് ഈ ഗാനം നൽകി, പ്രോത്സാഹിപ്പിച്ച്, ധൈര്യം പകർന്നു പാടിപ്പിച്ച എം. ജയചന്ദ്രൻ സാറിനുതന്നെ ഈ അവാർഡ് സമർപ്പിക്കുന്നു. സർവാത്മനാ കൃതജ്ഞത രേഖപ്പെടുത്തുന്നത് വളർത്തി വലുതാക്കിയ മാതാപിതാക്കളോടും ഉപദേശങ്ങൾ തന്ന് ആലാപനവഴിയിൽ എന്നെ കൈപിടിച്ചു നടത്തിയ ജ്യേഷ്ഠസഹോദരനോടും വിവാഹ ശേഷം എന്റെ പ്രചോദന സ്രോതസ്സായി മാറിയ ഭർത്താവിനോടും ഗുരുക്കന്മാരോടും പുരസ്കാര ജൂറിയോടും മറ്റെല്ലാവരോടുമാണ്. ഞാൻ സിനിമയിൽ പാടണമെന്നത് മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനാലാണ് പുരസ്കാരലബ്ധിയിൽ അവർ എന്നേക്കാളേറെ സന്തോഷിക്കുന്നത്.
ജയചന്ദ്രൻ സാർ സംഗീതം നൽകിയ ‘മഴയേ, തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ...’ എന്ന ഗാനമാണ് എന്റെ ഏറ്റവും നല്ല ഗാനമായി കരുതുന്നത്. ഇപ്പോഴും പലരുമത് പാടിനടക്കുന്നു. പാടിയ എനിക്കും ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ്. ജയചന്ദ്രൻ സാറിന്റെ സംവിധാനത്തിൽ വേറെയും നിരവധി മികച്ച ഗാനങ്ങൾ പാടിയിട്ടുണ്ട്. കൂടാതെ, ഇളയരാജ, ഔസേപ്പച്ചൻ, അൽഫോൺസ്, ഗോപി സുന്ദർ, ബിജിപാൽ മുതലായവരുടെ കീഴിലും കുറെ പ്രസിദ്ധമായ ഗാനങ്ങൾ പാടാൻ കഴിഞ്ഞു. ‘വിശുദ്ധൻ’ എന്ന പടത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട ‘ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ...’, ‘100 ഡേയ്സ് ഓഫ് ലവ്’ എന്ന സിനിമയിലെ ‘ഹൃദയത്തിൻ നിറമായ് പ്രണയത്തിന് ദലമായ്...’ മുതൽ കഴിഞ്ഞ കൊല്ലം ഇറങ്ങിയ ‘സുന്ദരി ഗാർഡൻസി’ലെ ‘മധുര ജീവരാഗം...’ വരെയുള്ള ഒരുപാട് മനോഹര ഗാനങ്ങൾ! ഇവയൊന്നും അംഗീകരിക്കപ്പെടാതെ പോയപ്പോൾ അവാർഡ് മോഹങ്ങളൊക്കെ ഇറക്കിവെച്ചതായിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ അംഗീകാരത്തിന് ആശ്ചര്യം വർധിച്ചത്.
‘ഒരു വാക്കു മിണ്ടാതെ’ തുടക്കം
‘ഒരു വാക്കു മിണ്ടാതെ ഒരു നോവായ് മായല്ലേ...’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജോഫി തരകൻ എഴുതി, അൽഫോൺസ് സാർ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത് 2007ൽ ഇറങ്ങിയ, മമ്മൂക്ക മുഖ്യ റോളിൽ അഭിനയിച്ച, ‘ബിഗ്ബി-ദ ബോഡി ഗാർഡ്’ എന്ന പടത്തിനു വേണ്ടിയാണ്. ആ വർഷംതന്നെ ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ ഈണം പകർന്ന ‘ഓ മറിയാ...’ എന്ന ഗാനവും ലഭിച്ചു. കമൽ സാർ സംവിധാനം ചെയ്ത ‘ഗോൾ’ എന്ന സിനിമക്കു വേണ്ടിയായിരുന്നു അത്. പിന്നീട്, 2013ലാണ് ജയചന്ദ്രൻ സാറിന്റെ മികച്ച കമ്പോസിഷനുകളിലൊന്നായ ‘മഴയേ, തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ...’ പാടിയത്. പടം ‘പട്ടം പോലെ’യോടൊപ്പം ഈ ഗാനവും പ്രശസ്തമായി. അങ്ങനെ ശ്രോതാക്കൾ എന്നെ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി.
ഇതിനെത്തുടർന്ന് കുറെ അവസരങ്ങൾ എന്നെത്തേടിയെത്തി. ‘മിർച്ചി’, ‘ഇതു പാതിരാമണൽ’, ‘ഏഴാം സൂര്യൻ’, ‘ഇവൻ മേഘരൂപൻ’ മുതലായവ. കോഴിക്കോട് കെ.എം.സി.ടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദ പഠനവും റിയാലിറ്റി ഷോകളും പിന്നണി ആലാപനങ്ങളും ഒരുമിച്ചു കൊണ്ടുപോയി.
കന്നട ഗാനത്തിന് 10 മില്യൺ വ്യൂസ്!
തമിഴ്, കന്നട, തെലുഗു ഭാഷകളിലും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘പ്രേമം പൂജ്യം’ എന്ന കന്നട പടത്തിനുവേണ്ടി രാഘവേന്ദ്ര മ്യൂസിക് ചെയ്ത ‘അമ്പാടി...’ എന്നു തുടങ്ങുന്ന എെൻറ ഗാനം കർണാടകയിൽ 10 മില്യൺ വ്യൂസ് ക്രോസ് ചെയ്തിരുന്നു.
‘ലാലീ ലാലീ...’
ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണി’ൽ (2013) ജയചന്ദ്രൻ സാർ സംഗീതം നൽകിയ ‘ലാലീ ലാലീലേ, മലരൊളിയേ മന്ദാരമലരേ...’ എന്ന പാട്ടിനെക്കുറിച്ച് പറയാൻ എനിക്കു വാക്കുകളില്ല. സ്റ്റേജ് പരിപാടികൾക്ക് എവിടെപ്പോയാലും സംഗീതപ്രേമികൾക്കും സംഘാടകർക്കും ഞാൻ ഈ പാട്ടു പാടണമെന്നു നിർബന്ധമാണ്. ഇത്രയധികം പൊതുസ്വീകാര്യത മറ്റൊരു പാട്ടിനും ലഭിച്ചില്ലെന്നതും ശരിയാണ്. എനിക്ക് ഏറ്റവുമധികം സമ്മാനങ്ങൾ കൊണ്ടുവന്ന ഗാനമാണിത്.
മൃദുല വാര്യർ, ഡോ. അരുൺ വാര്യർ, മകൾ മൈത്രേയി
ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി. കുറുപ്പ് സാറിന്റെ വരികൾക്ക് ജയചന്ദ്രൻ സാർ സംഗീതം നൽകിയപ്പോൾ മാസ്മരികമായ ഒരു ഇമ്പമാണ് ഈ ഗാനത്തിനു വന്നുചേർന്നത്! പടത്തിലെ പാട്ടുരംഗവും പ്രേക്ഷകർക്ക് അവിസ്മരണീയമായിരുന്നുവല്ലോ. ഈ ഗാനം നേടിത്തന്ന സ്പെഷൽ ജൂറി അവാർഡും സംസ്ഥാന പുരസ്കാരമാണ്. സംസ്ഥാനതല അംഗീകാരങ്ങൾ രണ്ടും ജയചന്ദ്രൻ സാറിന്റെ സംഗീതത്തിലാണ്.
മുമ്പേ നടന്നവർ
ചിത്രച്ചേച്ചിയും സുജാതച്ചേച്ചിയും ജാനകിയമ്മയുമൊക്കെ എന്റെ മുമ്പേ നടന്നവരാണ്. അവരുമായി ഒരിക്കലും ഞാൻ എന്നെ താരതമ്യം ചെയ്യില്ല. ജാനകിയമ്മയുടെ ഓരോ പാട്ടും എനിക്കൊരു പാഠമാണ്. പല പാട്ടുകൾക്കും അസാമാന്യമായ രീതിയിലാണ് അവർ ഫീൽ കൊടുക്കുന്നത്. ബാബുക്ക ചിട്ടപ്പെടുത്തിയ ജാനകിയമ്മയുടെ ചില പാട്ടുകൾ പുതിയ തലമുറക്ക് വഴികാട്ടുന്നുണ്ട്. അതുപോലെ, ഞാൻ ലതാജിയുടെ ഒരു വലിയ ആരാധികയാണ്. അവർ പാടിയ ഗാനങ്ങൾ പതിവായി കേട്ടുകൊണ്ടിരിക്കും. അവരുടെ ടോൺ മോഡുലേഷൻ, ഫീൽ കൊടുക്കുന്ന വിധം മുതലായവയൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഹിന്ദി പാട്ടുകൾ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകരെങ്കിൽ, ലതാജിയുടെ ഗാനങ്ങൾ പാടാറുണ്ട്.
പിതാവ് പി.വി. രാമൻകുട്ടി വാര്യർ മഞ്ചേരിയിലെ തിരുവാലി വാര്യത്തെ അംഗമാണ്. മാതാവ് എം.ടി. വിജയലക്ഷ്മി കൊയിലാണ്ടി വാര്യത്തെയും. കുട്ടിക്കാലത്ത് ഏട്ടൻ ജയദീപ് പാടുന്നതു കേട്ടാണ് ഗാനങ്ങളോട് ഇഷ്ടം തോന്നിയതും പാട്ടു പഠിച്ചതും പാടാൻ തുടങ്ങിയതുമൊക്കെ. ഏട്ടൻ ഇപ്പോൾ ബംഗളൂരുവിൽ എൻജിനീയറാണ്. മ്യൂസിക് ബാൻഡും സ്റ്റേജ് പരിപാടികളുമെല്ലാമുണ്ട്. കോഴിക്കോട് മാങ്കാവിനടുത്തുള്ള പൊക്കുന്ന് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇപ്പോൾ തൃശൂരിലെ പറവട്ടാനിയിൽ താമസിക്കുന്നു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജിൽ അസി. പ്രഫസറാണ് ഭർത്താവ് ഡോ. അരുൺ വാര്യർ. മകൾ മൈത്രേയി ദേവമാത സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു.