ചക്രകസേരയിൽ തളരാത്ത മനസ്സുമായി മുബീന
text_fieldsമുബീന
വിളത്തൂർ
ജീവിതത്തിൽ വെല്ലുവിളികൾക്ക് മുമ്പിൽ പകച്ച് നിൽക്കുന്നവർക്ക് മുബീന മാതൃകയാണ്. ശരീരം തളർന്നിട്ടും തളരാത്ത മനസുമായി എഴുത്തിന്റെയും വായനയുടെയും ലോകം കീഴടക്കുന്ന മുബീന. അക്ഷരാഭ്യാസമില്ലാതിരുന്ന ഈ യുവതി മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചും കേട്ടും അക്ഷരങ്ങൾ സ്വന്തമാക്കുക മാത്രമല്ല അക്ഷരങ്ങളുടെ ലോകം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
ചെറുകഥകളുടെ പെരുന്തച്ചൻ ടി. പദ്മനാഭൻ കഴിഞ്ഞ ഒക്ടോബറിൽ പ്രകാശനം ചെയ്ത മുബീനയുടെ ‘ആത്മഭാഷണങ്ങൾ’എന്ന കൃതി അവളുടെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും വിളംബരമായി.
ഭിന്നശേഷി സൗഹൃദങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അക്ഷരസഞ്ചാരം നടത്തുന്ന മുബീനക്ക് സ്നേഹ സന്ദേശം വാട്സ് ആപ്പ് കൂട്ടായ്മയും പിന്തുണയായുണ്ട്. ഗൗരവമായ വായനക്ക് കളമൊരുക്കുന്നത് കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സോസൈറ്റിയുടെ വായനശാലയാണ്. രണ്ടര വയസ്സിലുണ്ടായ പനിയാണ് മുബീനയുടെ ശരീരം തളർത്തിയത്.
നാലു ചുമരുകൾക്കുള്ളിൽ സ്വപ്നങ്ങൾ ഒതുങ്ങിപ്പോയപ്പോൾ ഇച്ഛാശക്തി കൊണ്ടു മാത്രമാണ് കുതിച്ചുയർന്നത്. 4,7 ക്ലാസ് തുല്യത പരീക്ഷ വിജയിച്ച ഈ 33 കാരി പത്താം ക്ലാസ് യോഗ്യത കൂടി സ്വന്തമാക്കാനുള്ള പ്രായത്നത്തിലാണ്. വലംകൈയായി ഉമ്മയും കൂടെയുണ്ട്.