സ്ത്രീ ശക്തി മാതൃകയായി സാഹിത്യ അക്കാദമിയിലെ ആദ്യ വനിത ചീഫ് ലൈബ്രേറിയൻ ശാന്ത
text_fieldsശാന്ത
പെരുമ്പിലാവ്: വനിത ദിനത്തിൽ പുസ്തകങ്ങളുടെ തോഴിയായി ശാന്ത സ്ത്രീശക്തിയുടെ മാതൃക സൃഷ്ടിക്കുകയാണ്. 1956ൽ നിലവിൽവന്ന കേരള സാഹിത്യ അക്കാദമിയുടെ ഏഴ് പതിറ്റാണ്ടിന്റെ പ്രവർത്തനകാലയളവിൽ ചീഫ് ലൈബ്രേറിയനാകുന്ന ആദ്യ വനിതയാണ് ചാലിശ്ശേരി സ്വദേശിനിയായ 56കാരി പി.കെ. ശാന്ത. 2007ൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (ഫോർ) ജോലിയിൽ പ്രവേശിച്ച ഇവർ നീണ്ട 14 വർഷത്തിനുശേഷം 2021 സെപ്റ്റംബറിൽ അക്കാദമി ഫസ്റ്റ് ഗ്രേഡ് ലൈബ്രേറേറിയനായി. അതുവരെയും ഈ തസ്തികയിൽ ഉണ്ടായിരുന്നത് പുരുഷന്മാരായിരുന്നു. ഇത് മാറ്റിയെഴുതിയാണ് ശാന്ത ആദ്യ വനിത ലൈബ്രറേറിയനാകുന്നത്. ചീഫ് ലൈബ്രറേറിയൻ ആയതിനുശേഷം കഴിഞ്ഞ നാല് വർഷത്തിനിടെ അക്കാദമിയുടെ വെബ്സൈറ്റിൽ ലൈബ്രറിക്കായി ഒരു പേജ് ആരംഭിച്ചു. ഇവിടുത്തെ ഒന്നരലക്ഷം പുസ്തകങ്ങളുടെ വിവരണങ്ങളും ചരിത്രവും ആനുകാലികങ്ങളും ഡിജിറ്റൈസേഷൻ ചെയ്ത് പുതുതലമുറക്ക് ഉപയോഗപ്രദമാക്കി. ഈ വനിതയുടെ കഠിന പ്രയത്നം വായനയെ കൂടുതൽ ജനപ്രിയമാക്കാനും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനും നവമാധ്യങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായതിൽ ആത്മ നിർവൃതിയിലാണ്.
1772ൽ പ്രസിദ്ധീകരിച്ച സംക്ഷേപവേദാർഥം എന്ന മലയാളത്തിലെ ആദ്യ പുസ്തകം ഉൾപ്പെടെ അക്കാദമിയിലെ അമൂല്യമായ താളിയോല ഗ്രന്ഥകളുടെയും പുസ്തകളുടെയും പേരുകൾ ഓർത്തെടുക്കാനുള്ള അറിവിന്റെ ഖനിയാണ് ശാന്ത. രാവിലെ ഓഫിസിലെത്തിയാൽ മൂന്ന് നിലകളിലായി സ്ഥിതിചെയ്യുന്ന ഒന്നരലക്ഷത്തിലധികം സമ്പന്നമായ പുസ്തക ശേഖരണത്തിലേക്ക് എത്തി നോക്കും. റഫറൻസിനായി ലൈബ്രറിയിലേക്ക് എത്തുന്നവരോടെല്ലാം സൗമ്യമായി ഇടപഴകി ആവശ്യമായ സഹായങ്ങൾ നൽകും. അക്കാദമിയിൽ എത്തിയതോടെയാണ് പഠനകാലത്ത് വായിച്ചറിഞ്ഞ പുസ്തകങ്ങൾ എഴുതിയ വ്യക്തികളെ കാണാനും സൗഹൃദം നിലനിർത്താൻ കഴിഞ്ഞതുമാണ് മറക്കാൻ കഴിയാത്ത അനുഭവമെന്ന് ഇവർ പറയുന്നു. സുകുമാർ അഴീക്കോട്, എം.ടി. വാസുദേവൻനായർ, ഒ.എൻ.വി കുറുപ്പ്, നടനും കവിയുമായ മുല്ലനേഴി, എം. മുകുന്ദൻ, വൈശാഖൻ, അശോകൻ ചരുവിൽ, കെ. സച്ചിദാനന്ദൻ, ബെന്യാമിൻ, സി.വി. ശ്രീരാമൻ തുടങ്ങിയ മഹാ പ്രതിഭകളെ അടുത്തറിയാനും അവരുടെ കൈയോപ്പോടു കൂടിയ പുസ്തകങ്ങൾ ഇതിനകം ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.
ചാലിശ്ശേരി പൊട്ടംകുളങ്ങര പരേതനായ കോരൻ-കാളി ദമ്പതിമാരുടെ അഞ്ച് മക്കളിൽ മൂന്നാത്തെ മകളായ ശാന്ത. ചാലിശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് പ്രാഥമിക വിദ്യഭ്യാസം നേടിയത്.
തുടർന്ന് ഗുരുവായൂർ എൽ.എഫ് കോളജിൽനിന്ന് പ്രീഡിഗ്രിയും ബിരുദവും കോഴിക്കോട് സർവകലാശാലയിൽനിന്നായി എം.എസ്.സി സുവോളജിയും ലൈബ്രറി സയൻസ് ബിരുദവും നേടി. മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളജിൽനിന്ന് ലൈഫ് സയൻസിൽ ബി.എഡ്, സുവോളജിയിൽ സെറ്റ്, 2008ൽ അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽനിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദവും, ഇതേ വിഷയതിൽ യു.ജി.സി നെറ്റ് പരീക്ഷയും പാസായി. കൊടുങ്ങല്ലൂർ എം.ഇ.എസ് സ്കൂൾ, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റിയിലെ ഹോർട്ടികൾചറൽ കോളജ്, ഒറ്റപ്പാലം മുനിസിപ്പൽ ലൈബ്രറി, കോഴിക്കോട് കിർത്താഡ്സ്, കുന്നംകുളം ഗവ. ഗേൾസ് സ്കൂൾ പ്ലസ് ടു അധ്യാപിക, പട്ടാമ്പി ഹൈസ്കൂൾ, കൊപ്പം കരുണ ടി.ടി.ഐ കോളജ് ലെക്ചറർ, വളാഞ്ചേരി മർക്സ് ടി.ടി.ഐ ലക്ചറർ എന്നീ നിലകളിൽ വിവിധയിടങ്ങളിലെ സേവനത്തിനുശേഷമാണ് കേരള സാഹിത്യ അക്കാദമിയിൽ ലൈബ്രേറിയനായത്. 18 വർഷത്തെ സേവനത്തിനു ശേഷം മേയിൽ വിരമിക്കും. തുടർന്ന് ഏറെ ഇഷ്ടപ്പെടുന്ന ഗ്ലാസ് പെയിൻറിങ്, ഫ്ലവർ മേക്കിങ്, ബോട്ടിൽ ആർട്ട് എന്നിവയിൽ സജീവമാകാനാണ് ആഗ്രഹം.
സോളമൻ മാണിയാണ് ഭർത്താവ്. ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പി.ജി ഡിപ്ലോമ വിദ്യാർഥിനി ലക്ഷ്മി സോളമൻ ഏക മകളാണ്.