പകർന്നാടിയത് 324 സിനിമകളിൽ !; നടി ഒറ്റപ്പാലം ലീലയുടെ ജീവിത സമ്പാദ്യം ദുരിതം മാത്രം
text_fieldsലീല
ഒറ്റപ്പാലം: നിരവധി നാടകങ്ങളിലും സിനിമകളിലും വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഒറ്റപ്പാലം ലീല എന്ന നടിയുടെ ജീവിത വഴികളിൽ സമ്പാദ്യം ദുരിതം മാത്രം. കൂടുതലും ചെറിയ വേഷങ്ങളാണെങ്കിലും ഇവർ വേഷം പകർന്നാടിയത് 324 സിനിമകളിൽ !. നാടകങ്ങളും സീരിയലുകളും വേറെ. എന്നാൽ നിത്യവൃത്തിക്ക് വഴിയില്ലാതെ അവസ്ഥയിലാണ് ലീല ഇന്ന്. രോഗാവസ്ഥയിലുള്ള ഉറ്റവർക്കായി ജീവിതം മാറ്റിവെച്ചപ്പോൾ ഇവരുടെ സമ്പാദ്യവും ശൂന്യമായി.
വാർധക്യത്തിൽ അസുഖങ്ങളുമായി കഴിയുന്ന 92 പിന്നിട്ട അമ്മ അന്നമ്മയും ബാല്യത്തിൽ പോളിയോ ബാധിച്ച് പരസഹായം ആവശ്യമായ സഹോദരൻ സണ്ണിയും (48) വൃക്കരോഗത്തെ തുടർന്ന് ജീവൻ നിലനിർത്താൻ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയമാകുന്ന സഹോദര പുത്രൻ ജോൺസണും (32) ഏക ആശ്രയം ലീല മാത്രം. മൂവർക്കും ചികിത്സയും മരുന്നും നിർത്താൻ കഴിയാത്ത അവസ്ഥയിൽ ഓരോ ദിവസവും ആധിയിലാണ് ഇവർ കഴിയുന്നത്.
രോഗികളായി കഴിയുന്ന ഇവരെ മറ്റാർക്കും ചുമതലപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് വിവാഹം പോലും ഉപേക്ഷിക്കേണ്ടി വന്നു ലീലക്ക്. ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’യാണ് താനെന്ന് ലീല പറയും. സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനായ ഒറ്റപ്പാലത്ത് സിനിമ ചിത്രീകരണം കുറഞ്ഞതോടെ ലീലക്കും അവസരങ്ങൾ കുറഞ്ഞു. ദൂരെയുള്ള ലൊക്കേഷനുകളിലെ ചിത്രീകരണങ്ങൾക്ക് ക്ഷണം ലഭിക്കാറുണ്ടെങ്കിലും വീട്ടിലുള്ളവരെ തനിച്ചാക്കി പോകാനും നിർവാഹമില്ല. അതുകൊണ്ടു തന്നെ സിനിമാഭിനയത്തിൽ നിന്നുള്ള വരുമാനവും നിലച്ചമട്ടാണ്. ഒറ്റപാലം മയിലുംപുറത്ത് മുട്ടിപ്പാലം പ്രദേശത്തുള്ള അഞ്ച് സെന്ററിലുള്ള തറവാട് വീട്ടിലാണ് ഇവരുടെ താമസം. കാലപ്പഴക്കത്താൽ മേൽക്കൂരയിലെ ഓട് വീണും ജീർണത ബാധിച്ച നിലയിലുമുള്ള വീടിനകത്ത് മഴക്കാലത്തെ ജീവിതം അത്യാഹിതങ്ങൾ സംഭവിക്കരുതേ എന്ന പ്രാർഥനയോടെയാണ്. ചികിത്സക്കും മരുന്നിനും ഇടയിൽ അത്യാവശ്യം കേടുപാടുകൾ തീർക്കാൻ കഴിയാത്തതാണ് ഈ നിലയിൽ തുടരാൻ കാരണം.
അമ്മയുടെ വാർധക്യ പെൻഷനും സഹോദരന്റെ വികലാംഗ പെൻഷനുമാണ് കുടുംബത്തിന്റെ ഇന്നത്തെ ഏക വരുമാനം. സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുക്കാൻ തടസമായതും സാമ്പത്തിക പരാധീനതയായിരുന്നു. ഇന്നസെൻറും ഇടവേള ബാബുവും ‘അമ്മ’യുടെ ഭാരവാഹികളായിരുന്ന കാലത്ത് അംഗത്വത്തിനായി സമീപിച്ചതാണ്. അന്ന് ആവശ്യപ്പെട്ടത് 75,000 രൂപയാണ്. ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ 25,000 രൂപയെങ്കിലും അടക്കാനും ബാക്കി തുക സ്വന്തമായി എടുക്കാമെന്നും ഇന്നസെന്റ് പറഞ്ഞതായിരുന്നു. എന്നാൽ അത്രയും തുക കൊടുക്കാനും അന്ന് കഴിഞ്ഞില്ല. അംഗത്വമുണ്ടായിരുന്നെങ്കിൽ അമ്മയുടെ കൈനീട്ടം ലഭിക്കുമായിരുന്നെന്ന് ലീല നെടുവീർപ്പിട്ടു.
കോട്ടയം സ്വദേശിനിയായ ഇയ്യാലിൽ വീട്ടിൽ ലീലാമ്മ വർഗീസ് (48 ) ഒറ്റപ്പാലത്ത് താമസമാക്കിയതോടെയാണ് ഒറ്റപ്പാലം ലീല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒ.വി. വിജയന്റെ ‘കടൽ തീരത്ത്’ആണ് ആദ്യസിനിമ. ഇതിന് മുമ്പ് 12 വർഷക്കാലം കോഴിക്കോട് സ്റ്റേജ് ഇന്ത്യ, തൃശൂർ യമുന അങ്കമാലി അഞ്ജലി തുടങ്ങിയ പ്രൊഫഷണൽ നാടക സമിതികളിൽ പ്രവർത്തിച്ചിരുന്നു. അമേച്വർ നാടകങ്ങളിലും ലീല നിരവധി വേഷം ചെയ്തു. ഒമ്പത് തമിഴ് പടങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങ’ളിലെ നാടക നടി സരസമ്മയാണ് ശ്രദ്ധേയ സിനിമ. വരാഹം, റെയ്ച്ചൽ, കൂടാതെ ഒരു ഹോളിവുഡ് ചിത്രം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.