തങ്കക്ക് ചാരെ ഫാത്തിമ നസീറയുണ്ട്, താങ്ങായും തണലായും
text_fieldsഫാത്തിമ നസീറ തങ്കയോടൊപ്പം
പൂക്കോട്ടുംപാടം: തങ്കക്ക് ചാരെ നസീറയുണ്ട് താങ്ങായും തണലായും. ഭിന്നശേഷിക്കാരിയും അശരണയുമായ അമരമ്പലം തട്ടിയേക്കൽ പന്തല്ലൂർ രാധാമണി എന്ന തങ്കയെ വർഷങ്ങളായി പരിപാലിക്കുന്നത് ഫാത്തിമ നസീറ എന്ന പൊതുപ്രവർത്തകയാണ്. ഇവർ കഴിഞ്ഞതവണ വാർഡ് അംഗമായിരിക്കെയാണ് തങ്കയുടെയും കുടുംബത്തെയും അടുത്തറിയുന്നത്. തങ്ക സഹോദരി ജാനകിയുടെയും മകളുടെയും കൂടെയാണ് കഴിഞ്ഞിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ജാനകി അർബുദത്തെ തുടർന്ന് മരിച്ചു.
ജീവിതം വഴിമുട്ടിയ കുടുംബത്തിലെ ജാനകിയുടെ മകളെ ചോക്കാട് ശാന്തിസദനത്തിലെത്തിച്ചു. ഇതോടെ അനിയത്തി തങ്ക തനിച്ചായി. അങ്ങനെയാണ് നസീറ പരസരവാസികളുടെ കൂട്ടായ്മ്മയോടെ തങ്കയെ പരിചരിക്കാൻ തുടങ്ങിയത്. രോഗം മൂർച്ഛിക്കുന്ന ഘട്ടങ്ങളിൽ തങ്കയെ കുളിപ്പിക്കാനും പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ സഹായിക്കാനും നസീറയെത്തും.
നസീറയുടെ ഭർത്താവ് കാരക്കാട് പോക്കർ വർഷങ്ങൾക്ക് മുമ്പ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണ്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലും നസീറ പൊതു രംഗത്തും സജീവമാണ്. ഫാത്തിമ നസീറയെ അമരമ്പലം കുടുംബശ്രീ വനിത ദിനത്തിൽ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.