ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടർ ആയി വിജയരശ്മി
text_fieldsവി. വിജയരശ്മി
കോട്ടയം: ആദ്യം ലഭിച്ചത് സിവിൽ എക്സൈസ് ഓഫിസർ ജോലി ആയിരുന്നു. ആ പദവിയിൽ ഇരുന്നപ്പോഴാണ് ഇൻസ്പെക്ടർ ആയാൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു ബോധ്യപ്പെട്ടത്. പി.എസ്.സി ആദ്യമായി വനിത എക്സൈസ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ മടിച്ചില്ല. പരീക്ഷ എഴുതി ആദ്യ ബാച്ചിൽ തന്നെ കയറി. അങ്ങനെ ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടറായി വി. വിജയരശ്മി. വെള്ളിയാഴ്ച പാലാ റേഞ്ചിൽ ചുമതലയേറ്റു. അയ്മനം സ്വദേശിയായ വിജയരശ്മി ബസേലിയോസ് കോളജിൽനിന്ന് ബി.എസ്സി മാത്സ് ജയിച്ചശേഷമാണ് സിവിൽ എക്സൈസ് ഓഫിസറായി കയറിയത്. ആ പോസ്റ്റിലും ആദ്യ ബാച്ചുകാരിയായിരുന്നു.
എട്ടു വർഷം പല റേഞ്ചുകളിലായി ജോലി ചെയ്തു. സർവിസിലിരിക്കെ തന്നെ ഇൻസ്പെക്ടർ പരീക്ഷയെഴുതി. സിവിൽ എക്സൈസ് ഓഫിസറായി പ്രവർത്തിച്ചതിന്റെ അനുഭവങ്ങളാണ് ഇൻസ്പെക്ടർ പദവിയിൽ പ്രവർത്തിക്കാൻ കരുത്ത് നൽകുന്നത്. ഒരു വർഷ പരിശീലനം കഴിഞ്ഞ് അടുത്തിടെയാണ് 20 വനിത എക്സൈസ് ഇൻസ്പെക്ടർമാരുടെ ആദ്യബാച്ച് പുറത്തിറങ്ങിയത്. ജില്ലയിൽ ഒരു വനിതയെ മാത്രമാണ് നിയമിച്ചത്. സ്ത്രീ, കുട്ടി കുറ്റവാളികൾ കൂടി വരുന്ന കാലത്ത് വനിത ഇൻസ്പെക്ടർ പദവി കേസ് അന്വേഷണങ്ങൾക്ക് സഹായകമാകുമെന്നാണ് വിജയരശ്മി കരുതുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും തന്നോട് മടിയില്ലാതെ ഇടപഴകാനാവും. അതേസമയം, കൃത്യനിർവഹണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും ഇവർ പറയുന്നു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും സജീവമാണ് വിജയരശ്മി. ബിസിനസുകാരനായ രാജേഷ് പി. രാജാണ് ഭർത്താവ്. വിദ്യാർഥികളായ വൃന്ദ രാജും വൈഗ രാജുമാണ് മക്കൾ. റിട്ട. ആർ.എം.എസ്. ഉദ്യോഗസ്ഥൻ കൊല്ലാട് വെടിയോട്ട് വി.വി. വിജയന്റെയും രമ വിജയന്റെയും മകളാണ്.