നൂലിഴകളിൽ വിസ്മയം ചാലിച്ച് അഫ്സത്ത്
text_fieldsസ്വന്തമായി നിർമിച്ച ഉൽപന്നങ്ങളുമായി അഫ്സത്ത്
തലശ്ശേരി: വൂളൻ നൂലിൽ കോർത്തെടുക്കുന്ന വസ്ത്രങ്ങളും അലങ്കാരവസ്തുക്കളുമാണ് കോപ്പാലം ഹസീന മൻസിലിൽ താഴെ പടിഞ്ഞോത്ത് അഫ്സത്തിന്റെ ജീവിതം. ഇരുപതാം വയസ്സിൽ ഒരു നേരമ്പോക്കിന് തുടങ്ങിയതായിരുന്നു ഈ കലാസപര്യ. വയസ്സ് ഇപ്പോൾ 63 ആയി. എന്നാൽ, ചെയ്യുന്ന തൊഴിലിൽ അവർ ഇന്നും വ്യാപൃതയാണ്.. കൗതുകം തോന്നിക്കുന്ന ഒട്ടേറെ ഉൽപന്നങ്ങളാണ് അഫ്സത്തിന്റെ കരവിരുതിൽ ജനിക്കുന്നത്. പൂക്കൾ, പൂച്ചട്ടികൾ, ബാഗ്, പാവ, ചെറിയ കുട്ടികൾക്കുള്ള കുഞ്ഞുടുപ്പും ചെരുപ്പും ഹെയർബാൻഡുമടക്കം വൂളൻ നൂലിൽ നിരവധി ഉൽപന്നങ്ങൾ ഇവർ നിർമിക്കുന്നുണ്ട്. തലശ്ശേരി കാർണിവലിനോടനുബന്ധിച്ച് കൊടുവള്ളി സിറ്റി സെന്ററിന് സമീപമുള്ള വ്യാവസായിക എക്സ്പോയിൽ പല വർണങ്ങളിലുള്ള നൂലിനാൽ നിർമിച്ച ഉൽപന്നങ്ങളുടെ വിപണനം ഇവർ നടത്തുന്നുണ്ട്. കൊറോണക്ക് മുമ്പ് മൂന്നുവർഷം തുടർച്ചയായി പ്രദർശനവും വിപണനവും നടത്തി. വനിത ദിനത്തിൽ നഗരസഭ ഉപഹാരം നൽകി ആദരിച്ചിട്ടുണ്ട്. ഭർത്താവ് എ.കെ. ഖാദറിന്റെ പിന്തുണയും വലുതാണ്. ഒരു മകൻ ഉൾപ്പെടെ അഞ്ച് മക്കളുണ്ട്.