ലോക സൈക്കിൾ ദിനം; അരനൂറ്റാണ്ട് അന്നംതേടിയ സൈക്കിൾ കൈവിടാതെ കമ്മുക്ക
text_fieldsപരപ്പനങ്ങാടി: കമ്മുവിന്റെ കുടുംബത്തിന് സൈക്കിൾ അന്നം നൽകാൻ തുടങ്ങിയിട്ട് 55 വർഷം തികയുന്നു. എഴുപതുകാരനായ ഇലക്ടീഷ്യൻ പട്ടണത്ത് കമ്മു രണ്ടാംക്ലാസിൽ പഠനം അവസാനിപ്പിച്ച് കുടുംബത്തിന്റെ പട്ടിണിമാറ്റാൻ കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു. 15 വയസ്സ് തികഞ്ഞതോടെ സൈക്കിൾ വാങ്ങണമെന്ന സ്വപനം പൂവണിഞ്ഞു. അക്കാലത്താണ് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ ഒരു പെട്ടിക്കട തുടങ്ങിയത്.
അന്ന് പരപ്പനങ്ങാടിയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ആകെയുള്ളത് രണ്ട് സ്വകാര്യ ബസുകളും ഒരു ട്രെയിൻ സ്റ്റോപ്പും. അവ കാത്തുനിന്നാൽ ഒരുദിവസം പോയത് തന്നെ, ആ കാലയളവിൽ സൈക്കിളുള്ളവൻ അതിവേഗതയിൽ കോഴിക്കോട് പോയി സാധനം വാങ്ങിവരുന്ന കേമനായ കച്ചവടക്കാരൻ, പിന്നീട് വന്ന തയ്യലക്കടവ്, കോട്ടക്കടവ്, കടലുണ്ടികടവ് പാലങ്ങളൊന്നും ഇല്ലാത്ത കാലം, എളുപ്പവഴികളില്ല, എന്നാൽ സൈക്കിളുള്ളവനോളം എളുപ്പ വഴികളുള്ള യാത്രക്കാർ അന്ന് ആരുമില്ല. കൊടും കയറ്റങ്ങൾ ആഞ്ഞുചവിട്ടി കയറുന്നതിന്റെ സാഹസിക അനുഭുതി പുതിയ തലമുറക്ക് അനുഭവിക്കാൻ യോഗമില്ലന്ന് കമ്മുക്ക പറയുന്നു.
വയറിങ് ജോലിയിൽ വ്യാപ്രതനാവുകയും ബി ക്ലാസ് കോൺട്രാക്ട് ലൈസൻസ് ലഭ്യമാവുകയും ചെയ്തതോടെ ഉറങ്ങാനും ഉണ്ണാനുമല്ലാതെ സൈകിളിൽ നിന്നിറങ്ങിയ നേരമില്ല. സുബൈദ സൗണ്ട്സ് തുടങ്ങിയതോടെ സൈക്കിൾ ഓട്ടത്തിന് പാതിരാവിലും വിശ്രമമില്ലാതായി.
ഇതിനകം ആകെ നാലു സൈക്കിളിലെ കമ്മുക്ക മാറി കയറിയിട്ടൊള്ളൂ. 35കൊല്ലം തുടർച്ചയായി മക്കളെപോലെ പരിചരിച്ച് കൊണ്ടുനടന്ന സൈക്കിൾ കളവുപോയി. ആ സൈക്കിൾ നഷ്ടപ്പെട്ടതിലേറെ ജീവിതത്തിന്റെ ഭാഗമായി കൂടെനിന്ന ആ ജീവിതോപധി നഷ്ടമായതിന്റെ ദുഖം കമ്മുക്കക് താങ്ങാനായില്ല.
മക്കളും ബന്ധുക്കളും സുഹൃത്തുക്കളും പുതിയ സൈക്കിൾ വാഗ്ദാനവുമായി സമീപിച്ചെങ്കിലും നഷ്ടപ്പെട്ട സൈക്കിളിന്റെ സങ്കടഭാരവുമായി പണിയായുധ സഞ്ചിയും തൂക്കി ജീവിതത്തിൽ ആദ്യമായി ജോലിക് പോയി തുടങ്ങി. ഈ വിവരം മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിക് കീഴിലുള്ള അബ്റാർ സക്കാത്ത് സെൽ ഭാരവാഹികൾ സൈക്കിൾ വിൽപന ഷോപിൽ പണമടച്ച് കമ്മുവിന് പുതിയ സൈക്കിൾ വാങ്ങിനൽകി. ലളിതമായ ഗതാഗത മാർഗത്തിന്റെ പ്രാധാന്യം അടിവരയിടുകയും ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവയും അടയാളപെടുത്തുന്ന ഈ മനുഷ്യന്റെ സൈക്കിൾ സവാരി ചരിത്രം നാളെ വായിക്കപ്പെടും.