പുത്തൂരിൽ 2400 അടി ദേശീയപതാക സ്തംഭം
text_fieldsകൊടിമരം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ നെല്ലിക്കാട്ടെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കോടി രൂപ ചെലവിൽ നിർമിച്ച സംസ്ഥാനത്തെ മൂന്നാമത്തെ ഉയരം കൂടിയ ദേശീയപതാക സ്തംഭത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ത്രിവർണ പതാക ഉയർത്തി. 80 മീറ്റർ ഉയരമുള്ള കൂറ്റൻ ദേശീയപതാക സ്തംഭം ക്രെയിൻ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. പിന്നാലെ, ദേശീയപതാക പരീക്ഷണാടിസ്ഥാനത്തിൽ ഉയർത്തി.
പുത്തൂരിൽ ഇത്രയും ഉയരത്തിൽ ദേശീയപതാക ഉയർത്തുകയെന്നത് തങ്ങളുടെ സ്വപ്നമായിരുന്നെന്ന് ചടങ്ങിൽ സംസാരിച്ച കോൺഗ്രസ് എം.എൽ.എ അശോക് കുമാർ റൈ പറഞ്ഞു. ആഴ്ചക്കുള്ളിൽ വെളിച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ദേശീയപതാക ഔദ്യോഗികമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 2400 ചതുരശ്ര അടി വിസ്തീർണമുള്ള ദേശീയപതാക കൊടിമരത്തിൽ പറക്കും. 60,000 രൂപ വീതം വിലയുള്ള മൂന്നു പതാകകൾ വാങ്ങി. വർഷത്തിൽ മൂന്നു തവണ മാറ്റിസ്ഥാപിക്കേണ്ടിവരും.


