കർണാടക എ.ഐ സർവകലാശാല; കരട് ബിൽ ശീതകാല സഭയിൽ
text_fieldsഅതീഖ്
ബംഗളൂരു: നിർമിത ബുദ്ധി (എഐ) സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കർണാടക നിയമ സഭയുടെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. എഐ വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവക്കായി സമർപ്പിത ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യം.സ്ഥിരമായ കാമ്പസ് വികസിപ്പിക്കുന്നതുവരെ നിലവിലുള്ള സർക്കാർ സൗകര്യത്തിലായിരിക്കും സർവകലാശാല തുടക്കത്തിൽ പ്രവർത്തിക്കുക.
ഭൂമി ഏറ്റെടുക്കലിനും നിർമ്മാണത്തിനും കാത്തിരിക്കാതെ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇത് സർക്കാരിനെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ധനകാര്യ ഉപദേഷ്ടാവ് എൽ കെ അതീഖ് പറഞ്ഞു. സർവകലാശാലയെ നിയന്ത്രിക്കുന്നതിന് ഒരു പ്രത്യേക എഐ സർവകലാശാല നിയമം ആവശ്യമാണ്. കരട് നിയമനിർമാണം തയാറാക്കി കൊണ്ടിരിക്കുകയാണ്. സ്ഥിരം കാമ്പസിനായി ബംഗളൂരുവിൽ ഏകദേശം 100 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിടുന്നു.
ക്വിൻ സിറ്റി, ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്ക്, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവ പരിഗണനയിലുള്ള സ്ഥലങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അതീഖ് പറഞ്ഞു. കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെഐഎഡിബി) അനുയോജ്യമായ ഭൂമി കണ്ടെത്തി അനുവദിക്കുന്നതിനായി കാത്തിരിക്കുകയാണ്.
കർണാടകയിലെ എ.ഐ വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവക്കുള്ള നോഡൽ സ്ഥാപനമായി ഈ സർവകലാശാല പ്രവർത്തിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രത്യേക ബിരുദ പ്രോഗ്രാമുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. യൂനിവേഴ്സിറ്റി സ്ഥാപിക്കപ്പെടുന്നതുവരെ വൈദഗ്ധ്യ പരിശീലനങ്ങൾ വൈകുന്നില്ലെന്ന് ഉറപ്പാക്കാൻ വിടിയു, യുവിസിഇ, ഐഐഐടി ബംഗളൂരു എന്നിവയുൾപ്പെടെ നിലവിലുള്ള സ്ഥാപനങ്ങൾ വഴി എഐ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യും.
ഉയർന്നുവരുന്ന മേഖലകൾക്കായി എ.ഐ ഗവേഷണം, നവീകരണം, വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയുടെ വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സർവകലാശാല അക്കാദമിക്, വ്യവസായം, സർക്കാർ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്ന് അതീഖ് പറഞ്ഞു. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ഐ.ഐ.ടി മുംബൈ മുൻ ഡയറക്ടർ പ്രഫ. മിശ്ര എന്നിവരുമായി സർക്കാർ ഈ സംരംഭത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും റോഡ് മാപ്പ് തയാറാക്കുന്നതിനായി അവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കുമെന്നും അതീഖ് പറഞ്ഞു. കർണാടകയിലെ എഐ സർവകലാശാലക്ക് അന്തിമരൂപം നൽകുന്നതിനുമുമ്പ് യുഎഇയിലെ എഐ സർവകലാശാലകൾ, സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് എ.ഐ, എം.ഐ.ടി സ്കൂൾ ഓഫ് എ.ഐ എന്നിവയെ മാതൃകകളായി സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


